വേലായുധൻ സ്പീക്കിങ്








എല്ലാവരെയും പോലെ അത്ഭുതത്തോടെയാണ് ഞാനും ആ വാർത്ത കേട്ടത്. അയൽവാസിയായ വേലായുധൻ പുലിയെ കൊന്നിരിക്കുന്നു. കേട്ടവർ കേട്ടവർ ആശുപത്രിയിലേക്ക് ഓടി. എന്താണ് സംഭവമെന്നറിയാൻ. പുലിയുമായുള്ള മൽപ്പിടുത്തത്തിൽ പരുക്കേറ്റ വേലായുധൻ ആശുപത്രിയിലാണുള്ളത്.

അവിടെ ചെന്നപ്പോൾ രണ്ടു വർഷത്തെ ഇടവേള്യ്ക്ക് ശേഷം നെഹ്രുട്രോഫി വള്ളംകളി നടന്നപ്പോൾ കാണാൻ കൂടിയ ആൾക്കൂട്ടത്തെക്കാൾ വലിയ ആൾക്കൂട്ടം. അതിനിടയിൽ അകത്തു കേറി എങ്ങനെ കാണാനാണ്?

ചാനലുകാരുടെയും പത്രക്കാരുടെയും തള്ളിക്കയറ്റം കണ്ടപ്പോൾ ഇതിനെക്കാൾ ഭേദം പുലിയായിരുന്നു എന്ന് വേലായുധന് തോന്നിക്കാണണം. കയ്യിൽ പ്ളാസ്റ്ററിട്ട് എങ്ങനെയും ജീവിതം തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തോടെ കിടക്കുന്ന വേലായുധനോട് അകത്തേക്ക് ഇടിച്ചു കയറി ചാനലിന്റെ പേരുള്ള നീണ്ട മൈക്ക് നീട്ടി ഒരു സ്വന്തം റിപ്പോർട്ടർ ചോദിച്ചു.

മൈക്ക് കണ്ട് വേലായുധൻ ഒന്നു പേടിച്ചു, ലേഖികയുടെ വേഷം കണ്ടും പേടിച്ചിരിക്കണം. പാവം വേലായുധൻ, പുലിയെ കണ്ടപ്പോൾ ഇത്രയും പേടിച്ചിരിക്കില്ല.

‘’ചേട്ടാ,ചേട്ടന് പുലിയെ കണ്ടപ്പോൾ ആദ്യം എന്താണ് തോന്നിയത്?’

കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ എന്നായിരുന്നു പഴയ സ്വഭാവമനുസരിച്ച് വേലായുധൻ പറയേണ്ടിയിരുന്നത്. എങ്കിലും ക്ഷമിച്ചു. ഒരു പുലിയെ നേരിട്ടു വന്ന താൻ ഒരു ചാനൽ ലേഖികയുടെ മുന്നിൽ അധീരനാകരുതല്ലോ…

ഇതെന്ത് വിവരക്കേടാണ് ചോദിക്കുന്നതെന്ന മട്ടിൽ വേലായുധൻ മാത്രമല്ല മറ്റുള്ളവരും ഒന്നു നോക്കിയതു കൊണ്ടാകാം റിപ്പോർട്ടർ പിന്നൊന്നും ചോദിച്ചില്ല.

കാണാനും ഇന്റർവ്യൂ ചെയ്യാനും വന്നവരുടെ തിരക്ക്  ഒന്നൊതുങ്ങിയപ്പോഴാണ് ഞാൻ വേലായുധനെ കാണാൻ കയറിയത്. ആരും അടുത്തെങ്ങുമില്ലെന്ന് ഉറപ്പാക്കിയിട്ട് ഞാൻ വേലായുധനോട്
ചോദിച്ചു.

‘’സത്യത്തിൽ എന്താണ് സംഭവിച്ചത് വേലായുധാ..’’

അങ്ങനെ ചോദിക്കാൻ
കാരണം, ഞാനറിയുന്ന വേലായുധൻ ഇതുവരെ പുലിയെ പോയിട്ട് ഒരു എലിയെപ്പോലും കൊല്ലാൻ ധൈര്യപ്പെടും എന്ന് തോനുന്നില്ല, ആ അത്ഭുതത്തോടെയാണ് ഞാൻ വേലായുധനോട് ചോദിച്ചത്..

‘’എന്റെ സാറേ, ആ സമയത്ത് സാറാണെങ്കിൽ പോലും പുലിയെ കൊന്നു പോകും..അല്ലെങ്കിൽ എന്നെ അവൻ കടിച്ചു കീറിയേനെ..’’

അപ്പുറവും ഇപ്പുറവും ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് പതുക്കെ അവൻ എന്റെ ചെവിയിൽ പറഞ്ഞു.

പിന്നെ,ഇതിനെക്കാൾ വലിയ പുലിയെ അല്ലേ, സാറേ വീട്ടിൽ എല്ലാ ദിവസവും നേരിട്ടു കൊണ്ടിരിക്കുന്നത്. പിന്നെ ഈ ചിന്ന പുലിയൊക്കെ നമുക്കൊരു പ്രശ്നമാണോ..’’

പ്രിയതമ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ട് വേലായുധൻ പറഞ്ഞത് കേട്ടപ്പോൾ ഞാനോർത്തു, എന്നെക്കൂടി ഉദ്ദേശിച്ചാണോ അവൻ പറഞ്ഞത്. ആർക്കറിയാം? കൂടുതൽ ആലോചിക്കാൻ സമയം കിട്ടുന്നതിനു മുമ്പ് വേലായുധനെ ഇന്റർവ്യൂ ചെയ്യാൻ അടുത്ത ചാനൽ സംഘം അകത്തേയ്ക്ക് ഇടിച്ചു കയറി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഐ.എഫ്.എഫ്.കെ.യ്ക്ക് ഇന്ന് വൈകുന്നേരം തുടക്കമാകും
Next articleഒരു ക്രിസ്മസ് ഗാനം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English