തൂലികാ സുഹൃത്തുക്കൾക്ക് കവിത സമ്മാനിക്കരുത് ..

minimalist-snail-tall-l

മൃഗശാലയിൽ ബന്ധനസ്ഥനായിക്കിടക്കുന്ന സിംഹത്തിന്റെ മർമ്മരം ശ്രദ്ധിച്ചു നിൽക്കുമ്പോൾ പേടിച്ചിട്ടെന്ന വണ്ണം അവൾ അയാളോട് ചേർന്ന് നിന്നു.ഇവൾ എന്തിനുള്ള പുറപ്പാടാണ്? ഒതുങ്ങി നിൽക്കാൻ ശ്രമിക്കുമ്പോൾ അയാളോർത്തു. വെറും സൗഹൃദത്തിനപ്പുറമൊന്നും ഇവളുമായില്ല. എന്നും അയാളുടെ ദൗർബല്യമായിരുന്നു സൗഹൃദങ്ങൾ. ഇ മെയിലും മൊബൈലും വാട്സ് ആപ്പുമൊക്കെ വരുന്നതിന് എത്രയോ മുമ്പേ തൂലികാ സൗഹൃദം ഒരു ലഹരിയായി അയാളിൽ പടർന്നിരുന്നു.ആധുനിക വിനിമയ മാർഗ്ഗങ്ങളിൽ അഭിരമിക്കാതെ അയാൾ കത്തെഴുത്തിന്റെ വഴിയിൽ ഉറച്ചു നിന്നു.
അതിനിടയിലെപ്പോഴോ വാക്കിലൂടെ ,വരയിലൂടെ സുഖവും ദു;ഖവും പങ്കിട്ട് സൗഹൃദത്തിന്റെ ഉൻമാദമായി അവൾ മനസ്സിൽ പടരുകയായിരുന്നു.നാളുകൾ കഴിഞ്ഞപ്പോൾ നേരിൽ കാണാൻ അവൾക്ക് മോഹം.സൗഹൃദം മറ്റൊന്നിലേക്കും വഴുതി മാറരുതെന്ന് നിർബന്ധമുള്ളത് കൊണ്ട് ആദ്യമൊന്നും അയാൾ സമ്മതിച്ചില്ല.ഒരു വട്ടം മാത്രം,ഒന്നു കാണാൻ മാത്രം..നിർബന്ധം കൂടിക്കൂടി വന്നപ്പോൾ അയാൾക്ക് സമ്മതിക്കേണ്ടി വന്നു.
‘’ആദ്യ സമാഗമത്തിന്റെ ഓർമ്മയ്ക്കായി എനിക്കെന്താ തരിക?’’ അവളുടെ കണ്ണുകളിലെ അഭിലാഷത്തിന്റെ തിരയിളക്കം അയാൾ കണ്ടു. ’’എന്റെ കയ്യിൽ ഇതു മാത്രമേയുള്ളു’’ .കടലാസിൽ പകർത്തി പോക്കറ്റിൽ വെച്ചിരുന്ന പുതിയ കവിത അവളുടെ കയ്യിലേക്ക് അയാൾ വെച്ചു കൊടുത്തു.പിന്നെ അതൊരു പതിവായി.എല്ലാ കത്തുകൾക്കൊപ്പവും ഒരു കവിത സമ്മാനം.മറുപടിയിൽ വടിവൊത്ത അക്ഷരങ്ങളിൽ അവൾ കുറിച്ചിട്ട അഭിനന്ദനങ്ങൾ അയാളുടെ കവിഭാവന ഉണർത്തി.
കത്തുകളും കവിതകളും മനസ്സിൽ നിന്ന് മനസ്സിലേക്ക് പറന്നു.അതിനിടയിലെന്നോ ആണ് അവളുടെ കത്തുകളിൽ പ്രണയം പൂത്തു തുടങ്ങിയത്. അതിൽ തീരെ താൽപര്യമില്ലാതിരുന്ന അയാൾ ഖേദത്തോടെ മറുപടിയെഴുതി. പരാതികളും പരിഭവങ്ങളും ഗദ്ഗദങ്ങളായി തപാൽപെട്ടിയിൽ നിറഞ്ഞു.പിണക്കം കൂടിയപ്പോൾ അവളുടെ കത്തുകൾ വരാതായി..പിന്നെയെപ്പോഴോ വിസ്മൃതിയുടെ തീരങ്ങളിലേക്ക് അവൾ മറഞ്ഞു.
ഏറെ നാളുകൾ കഴിഞ്ഞ് വീണ്ടും അവളെ ഓർമ്മ വന്നത് അവൾക്ക് ആദ്യമായി സമ്മാനിച്ച അയാളുടെ കവിത ഒരു വാരികയിൽ കണ്ടപ്പോഴാണ്.പ്രസിദ്ധീകരണത്തിന് അയച്ചതായി ഓർമ്മ വരുന്നില്ല..ചിലപ്പോൾ അയച്ചതാവാം. ഏതായാലും പ്രസിദ്ധീകരിച്ച് വന്നല്ലോ..സന്തോഷത്തോടെ വരികൾക്കിടയിലൂടെ കടന്ന് അവസാനമെത്തിയപ്പോഴാണ് അയാൾ നടുങ്ങിയത്. കവിതയുടെ താഴെ അവളുടെ പേര് മനോഹരമായി അച്ചടിച്ചിരിക്കുന്നു..ഇനിയും തന്റെ എത്രയോ കവിതകൾ അവളുടെ പക്കലുണ്ട്.അവയെല്ലാം അവളുടെ പേരിൽ അച്ചടി മഷി പുരണ്ടു വരുന്നത് ഒരു പേക്കിനാവായി അയാളെ വേട്ടയാടി.അന്നാദ്യമായി അയാൾ തീരുമാനമെടുത്തു, മറ്റെന്തു സമ്മാനിച്ചാലും തൂലികാ സുഹൃത്തുക്കൾക്ക് കവിത സമ്മാനിക്കരുത്….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരജത താരകം
Next articleഞാൻ അഹങ്കരിയാവാഞ്ഞതെങ്ങനെ – ശാരദക്കുട്ടി
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here