വിജയന്റെ ലോകം

 

എഴുത്തച്ഛന്റെ ആ സങ്കല്പത്തിൽനിന്നാണ്‌ ഒ.വി.വിജയൻ തുടങ്ങിയത്‌. പാന്ഥർ വന്നുകൂടി കഥകൾ പറഞ്ഞു താൻതാൻ വഴി പിരിയുന്ന വഴിയമ്പലം എന്ന സങ്കല്പത്തിൽനിന്ന്‌. മലയാള നോവലിന്റെ ചരിത്രത്തിൽ വിച്ഛേദത്തിന്റെ രേഖ ആഴത്തിൽ വരച്ച ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ ഒന്നാമധ്യായത്തിന്‌ ‘വഴിയമ്പലം തേടി’ എന്ന പേരിട്ടതിൽ അതുകാണാം. കഥയുടെയും കഥ പറയുന്ന ഭാഷയുടെയും അപരിചിതമായ വഴിയമ്പലങ്ങൾ തേടി വിജയന്റെ ഭാവന ദേശാടനം നടത്തി. അകൽച്ചയും ദുഃഖവും മാത്രമുളള, കർമപരമ്പരയുടെ സ്‌നേഹരഹിതമായ കഥകളാണു വിജയൻ പറഞ്ഞു തുടങ്ങിയത്‌. വന്യതയും കാമവും ജുഗുപ്‌സയും രൂക്ഷതയും നിറഞ്ഞ ഭാവങ്ങളിലൂടെ അതു പിന്നെ സ്‌നേഹത്തിലേക്കും പ്രശാന്തിയിലേക്കും മടങ്ങിവന്നു. കരുണത്തിൽനിന്ന്‌ ശാന്തത്തിലേക്കുളള രസപരിണാമം.

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിൽ ഒ.വി.വിജയൻ ഉണ്ട്‌. ആധുനികതയുടെ ആരാധകർക്കു കുലദൈവമായി, കമ്യൂണിസ്‌റ്റുകൾക്കു പിന്തിരിപ്പനും വിരുദ്ധനുമായി, പാരമ്പര്യവാദികൾക്ക്‌ ആധുനിക ജീർണതയുടെ പ്രതീകമായി, മതേതര നാട്യക്കാർക്ക്‌ ആത്മീയവാദിയായി. ബോധപൂർവ്വം സൃഷ്‌ടിച്ചെടുത്ത ഭാഷകൊണ്ടു വ്യാമോഹിപ്പിച്ചും അചുംബിതമായ ആശയങ്ങൾ പ്രസരിപ്പിച്ചും പുകഴ്‌ത്തിയവരെയും ഇകഴ്‌ത്തിയവരെയും വീണ്ടും വീണ്ടും തന്നിലേക്കു മാടിവിളിക്കുകയായിരുന്നു ഇക്കാലമത്രയും വിജയന്റെ ഭാവന. വിജയൻഅനുഭവം എന്നു മാത്രം പേരിടാനാവുന്ന ആ പാരായണ പ്രിയത്വമാണ്‌ ഒ.വി.വിജയൻ സൃഷ്‌ടിച്ച പൈതൃകം.

എഴുത്തിലും വരയിലും ചിന്തയിലും സ്വയം പരസ്യപ്പെടുത്താത്ത വിമതനായിരുന്നു വിജയൻ എന്നു കാണാൻ വിഷമമില്ല. ഇത്രയും വ്യത്യസ്‌തമായ മേഖലകളിൽ പ്രവർത്തിച്ച മറ്റൊരെഴുത്തുകാരൻ നമ്മുടെ സമീപകാലാനുഭവങ്ങളിൽ ഇല്ല. നോവൽ, ചെറുകഥ, ആക്ഷേപഹാസ്യം, രാഷ്‌ട്രീയചിന്ത, പംക്തിരചന, കാർട്ടൂൺ- ഈ രംഗങ്ങളില്ലെല്ലാം മുൻനിരയിൽത്തന്നെ അദ്ദേഹം നിന്നു, വിമതനായ വിമോചന സൈനികനായി. പരന്നു മുഷിഞ്ഞ യഥാതഥ നോവലിൽനിന്നു മലയാളത്തെ മോചിപ്പിക്കുകയായിരുന്നു ‘ഖസാക്കിന്റെ ഇതിഹാസം’. അങ്ങനെ ഉണർന്നവരെ ഞെട്ടിപ്പിച്ചു ‘ധർമപുരാണം’. അധികാര ഇടനാഴികളിലെ രഹസ്യങ്ങളെക്കുറിച്ചുളള കൊച്ചുവർത്തമാനത്തിൽനിന്നു കോളമെഴുത്തിനെ രാഷ്‌ട്രീയചിന്തയുടെ പ്രതാപത്തിലേക്കു മോചിപ്പിക്കുകയായിരുന്നു വിജയന്റെ രാഷ്‌ട്രീയ ലേഖനങ്ങൾ. അതിനുശേഷം മലയാളത്തിൽ അങ്ങനെയൊന്നുണ്ടായില്ല. കമ്യൂണിസത്തിലെ ആന്തര വൈരുധ്യങ്ങളെക്കുറിച്ചും ആ പ്രത്യയശാസ്‌ത്രത്തിന്റെ സൈനികവത്‌കരണത്തെക്കുറിച്ചും അതു നേരിടാൻ പോകുന്ന പ്രതിസന്ധികളെക്കുറിച്ചും ഏതാണ്ടൊരു പ്രവചനസ്വഭാവത്തോടെ വിജയൻ എഴുതിക്കൊണ്ടിരുന്നു. വലതുപക്ഷരീതികളിൽനിന്നു വിരുദ്ധവും സ്‌നേഹപൂർണവുമായ ആ വിയോജനങ്ങൾ മനസ്സിലാക്കാൻ നിർഭാഗ്യവശാൽ കഴിയാതെ പോയത്‌ വ്യവസ്ഥാപിത കമ്യൂണിസ്‌റ്റുകൾക്കുമാത്രമായിരുന്നു. ദിനപത്രത്തിലെ കാർട്ടൂണിനെ ഒരു ഒഴുക്കൻ ചിരിക്കു വക നല്‌കുന്ന ചതുരത്തിൽനിന്നു മോചിപ്പിക്കുന്നതായിരുന്നു വിജയന്റെ കനമുളള കറുത്ത വരകൾ. രാഷ്‌ട്രീയ കാർട്ടൂൺ ചിന്താശൂന്യവും ജനപ്രിയ സംസ്‌കാര കമ്പോളത്തിൽനിന്ന്‌ ഊർജം സ്വീകരിക്കുന്നതുമായ ഒരു നേരമ്പോക്കു ചതുരമായിത്തീരുംമുമ്പായിരുന്നു അത്‌. ഒരുപക്ഷേ, ഈ വിമോചനപ്രക്രിയയിൽ മാത്രമായിരിക്കണം വിജയൻ പരാജയപ്പെട്ടത്‌. ചരിത്രബോധത്തിന്റെ കാതലും ചിന്തയുടെ തീവ്രതയുമുളള ആ ആക്ഷേപഹാസ്യത്തിനും പിന്തുടർച്ചാവകാശികളില്ലാതെ പോയി. ‘എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ’ എന്ന ആ ഒരൊറ്റ പാരഡി മതി വിജയന്റെ ഹാസ്യപ്രതിഭയുടെ സഞ്ഞ്‌ജയത്വം മനസ്സിലാക്കാൻ. സ്വന്തം കൃതികൾ ഇംഗ്ലീഷിലേക്ക്‌ ‘ട്രാൻസ്‌ക്രിയേറ്റ്‌’ ചെയ്‌തുകൊണ്ടു മറ്റൊരു കീഴ്‌വഴക്കവും വിജയൻ തുടങ്ങിവച്ചു.

മലയാള സാഹിത്യസ്ഥാപനത്തെ പിടിച്ചുലയ്‌ക്കുകയും വായനാസംസ്‌കാരത്തിൽ പുതുതരംഗങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടും സാഹിത്യസ്ഥാപനങ്ങൾ വിജയനെ കണ്ടത്‌ വളരെ വൈകിയാണെന്നതു കൗതുകകരമാണ്‌.

1969-ൽ ‘ഖസാക്കിന്റെ ഇതിഹാസം’ പുസ്‌തകരൂപത്തിൽ പുറത്തുവന്നിട്ടും അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചത്‌ 1990-ൽ മാത്രമാണ്‌, ‘ഗുരുസാഗര’ത്തിന്‌. രണ്ട്‌ പതിറ്റാണ്ടു നീണ്ട അനാസ്ഥ. മുപ്പത്തഞ്ചാം പതിപ്പിലെത്തി നില്‌ക്കുന്ന ‘ഖസാക്കി’നെ വമ്പൻ പുരസ്‌കാരങ്ങളൊന്നും തേടിച്ചെന്നുമില്ല, 1992-ലെ മുട്ടത്തുവർക്കി അവാർഡ്‌ ഒഴികെ.

തീവ്രശക്തിയുളള ഒരു ആന്തര വിശ്വാസസംഹിതയുടെ പാഠരൂപങ്ങളാണ്‌ വിജയന്റെ സാഹിത്യലോകത്തെ വേർതിരിച്ചു നിർത്തുന്നത്‌. ദർശനം, തത്ത്വചിന്ത, ജീവിതവീക്ഷണം, പ്രത്യയശാസ്‌ത്രം തുടങ്ങിയ കല്‌പനകൾകൊണ്ടൊക്കെ അതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌. തത്ത്വചിന്താപരമായ ആധികളായും മതാത്മകതയോളം ചെന്നെത്തുന്ന ആത്മീയതയായും ആസക്തി നിറഞ്ഞ ഭൗതികതയായും വിധ്വംസകമായ രാഷ്‌ട്രീയബോധമായും ‘ഖസാക്കു’ മുതൽ ‘തലമുറകൾ’ വരെയുളള നോവലുകളിൽ അതു നിറഞ്ഞു നില്‌ക്കുന്നു. സൂക്ഷ്‌മ പ്രപഞ്ചത്തോടുളള സന്ദേഹവും സ്‌നേഹവും ആത്മീയതയും ഒരു വശവും മനുഷ്യന്റെയും പ്രകൃതിയുടെയും ഭാവിയെക്കുറിച്ചുളള ആശങ്ക മറ്റൊരു വശവും സ്വാതന്ത്ര്യത്തെയും ഗോത്രങ്ങളെയും വേട്ടയാടുന്ന രാഷ്‌ട്രം എന്ന സർവാധിപത്യസ്വരൂപത്തോടുളള ഭയാശങ്കയും വിദ്വേഷവും ഇനിയൊരു വശവും നായാടപ്പെടുന്ന ഗോത്രങ്ങളെക്കുറിച്ചുളള വിലാപങ്ങളും ഒറ്റമനുഷ്യന്റെ കർമദുഃഖങ്ങളും പിന്നെയുമൊരു വശവുമായി, അങ്ങനെ ബഹുസ്വരങ്ങൾ മേളിക്കുന്ന ഇടമായി നില്‌ക്കുന്നു വിജയന്റെ സ്വർഗപ്രപഞ്ചം. ‘ഇതിഹാസകാരൻ’ തുടങ്ങിയ ധൂർത്തമായ പത്രവിശേഷണങ്ങൾ നമുക്കു തളളിക്കളയാം. തന്റെ എഴുത്തുകൊണ്ട്‌ അദ്ദേഹം സ്‌പർശിക്കാൻ ശ്രമിച്ചത്‌ ധർമസങ്കടങ്ങളും സന്ദേഹങ്ങളും നിറഞ്ഞ മർത്ത്യജീവിതത്തിന്റെ സാധാരണതയെയാണ്‌. എന്നാൽ അത്‌ പ്രത്യയ ശാസ്‌ത്രങ്ങളുടെ സുനിശ്ചിത വർഗീകരണത്തിനു വഴങ്ങിനില്‌ക്കുന്ന സാധാരണതയല്ലെന്നു മാത്രം. ‘പാറകൾ’, ‘വിമാനത്താവളം’, ‘കടൽത്തീരത്ത്‌’ എന്നീ കഥകൾ മതി വിജയന്റെ ഭാവന ചെന്നുതൊട്ട മനുഷ്യവ്യസനത്തിന്റെ വലിയ ആഴങ്ങൾ ബോധ്യപ്പെടാൻ.

ആധുനികതാവാദത്തിന്റെ ലോകവീക്ഷണം പടിഞ്ഞാറൻ കാറ്റായി വീശിയടിച്ച ഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടാണ്‌ വിജയൻ എഴുതിത്തുടങ്ങിയത്‌. എന്നാൽ പാശ്ചാത്യമായ ആധുനികതാവാദത്തിന്റെ ലക്ഷണശാസ്‌ത്രം പിൻപറ്റിക്കൊണ്ടായിരുന്നില്ല അത്‌. നമ്മുടേതുമാത്രമായ ജീവിതവൈരുധ്യങ്ങളിലേക്കും മാന്ത്രിക യാഥാർത്ഥ്യങ്ങളിലേക്കും കരിമ്പനയിൽ ചൂളംകുത്തുന്ന കാറ്റുപോലെ അത്‌ ഇറങ്ങിച്ചെന്നു. യഥാതഥ പാരമ്പര്യക്കാരും കാല്‌പനിക യഥാതഥവാദികളും കോയ്‌മപുലർത്തിയ മുഷിഞ്ഞ ഭാവനാഭൂപടത്തെ ഉഴുതുമറിച്ചു. പദധ്യാനത്തിലൂടെ സൃഷ്‌ടിച്ചതെന്ന്‌ അദ്ദേഹം തന്നെ അവകാശപ്പെട്ട ആ ആഖ്യാനഭാഷ തലമുറകളെ വ്യാമുഗ്‌ധരാക്കി. വിജയൻ സ്വന്തം ഭാഷയുടെ തടവുകാരനായെന്ന്‌ പിൽക്കാലത്ത്‌ ആരോപിക്കപ്പെടാൻപോലും ഇടയാക്കിയ ഭാഷയുടെ ആ ലോഹസങ്കരവിദ്യ മലയാളിയുടെ സാഹിത്യപാരായണചരിത്രത്തിലെ ആനന്ദകരമായ ഒരു മേടാണ്‌. മുമ്പോ ശേഷമോ അധികമാരും ഇടപെട്ടിട്ടില്ലാത്ത ഒരു രസായനപരീക്ഷണശാല.

എന്തായിരുന്നു മലയാളിയുടെ ചിന്താജീവിതത്തിനും സാഹിത്യപാരമ്പര്യത്തിനും ഒ.വി.വിജയൻ നല്‌കിയ സംഭാവന. സ്വന്തം തലമുറയുടെ സൗന്ദര്യസമീപനത്തിലും ജീവിതസമീപനത്തിലും നിന്നുയർന്ന്‌ നമ്മുടെ സാഹിത്യത്തിലെ ക്ലാസിക്കുകളായി വിജയന്റെ കൃതികൾ മാറിയതെങ്ങനെയാണ്‌? ഒറ്റവാക്കിലോ രൂപകങ്ങളിലോ ഉത്തരം പറയാൻ വിഷമമാണ്‌. കഥപറച്ചിലിന്റെ ആ യഥാർത്ഥ ശേഷി, ഒരു സമൂഹത്തിന്റെ അനുഭവകോശങ്ങളിലത്രയും ചെന്നുതൊട്ട്‌ അതിന്റെ ധർമവ്യഥകളും സ്വപ്‌നങ്ങളും മിത്തുകളും യാഥാർത്ഥ്യങ്ങളും മായികതകളുമെല്ലാം വെളളമന്വേഷിച്ചുപോകുന്ന വേരുകളെപ്പോലെ വലിച്ചെടുത്ത്‌ കഥയിൽ നിറയ്‌ക്കാനുളള വിശേഷശേഷി വിജയനുണ്ട്‌. ഒപ്പം എഴുതിയവരിലും ആധുനികത എന്ന ചതുരക്കളളിയിലും നിന്നുയർന്ന്‌ വരിഷ്‌ഠശില്‌പികളുടെ നിരയിൽ അദ്ദേഹം നില്‌ക്കുന്നതും അതുകൊണ്ടാണ്‌. ഖസാക്കിനു മുമ്പും പിമ്പും എന്നു വ്യക്തമായി അതിർത്തിരേഖ വരയ്‌ക്കാവുന്ന രീതിയിൽ മലയാള സാഹിത്യചരിത്രത്തിൽ ഒരു വിച്ഛേദം വിജയൻ സൃഷ്‌ടിച്ചു. അതിനുശേഷം അദ്ദേഹമെഴുതിയ ഓരോ കൃതിയും മലയാളിയുടെ ചിന്താജീവിതത്തെയും വായനാജീവിതത്തെയും ഏതെങ്കിലുമൊക്കെ തരത്തിൽ പിടികൂടി ഇഷ്‌ടങ്ങളോ അനിഷ്‌ടങ്ങളോ സൃഷ്‌ടിച്ചു. ഒരു സമൂഹത്തിന്‌ ഒരെഴുത്തുകാരനെ ഒഴിവാക്കി ജീവിക്കാൻ വയ്യാതാവുന്ന ആ അവസ്ഥയാണ്‌ അയാൾക്കു ലഭിക്കാവുന്ന വലിയ ധന്യതയും. മലയാളത്തിന്‌ അങ്ങനെയാണ്‌ ഒ.വി.വിജയൻ.

 

2

 

 

ജീവന്റെ ഗുപ്‌തമായ കൈയെഴുത്തുകൾക്കാണു ജനിതകശാസ്‌ത്രം ജീനുകൾ എന്നു പേരിട്ടത്‌. കാലങ്ങൾ താണ്ടി അവ തലമുറകളിലൂടെ ആവർത്തിക്കുന്നതാണ്‌ ജീവന്റെ ലീല. പാപവും പുണ്യവും ദുരയും അനാസക്തിയും സംയോഗവും വിയോഗവും വെറുപ്പും വിദ്വേഷവും… അങ്ങനെ അനേകം വിപരീതങ്ങൾ ആ തരംഗലീലയിൽ ആവർത്തിക്കുന്നു. ഗോത്രങ്ങളും വർണങ്ങളും വർഗങ്ങളും ഏറ്റുമുട്ടുകയും സങ്കലിക്കുകയും ചെയ്യുന്നു. ആ അപാരമായ പരപ്പിന്റെ പാഠങ്ങൾ നിർമിക്കുകയാണ്‌ ‘തലമുറകളി’ൽ ഒ.വി.വിജയൻ. സ്‌നേഹത്തിനും സ്വത്വത്തിനും വേണ്ടി, യുക്തിക്കും അയുക്തിക്കുമിടയിലെ അറ്റമില്ലാത്ത പാതയിലൂടെയുളള മനുഷ്യന്റെ അലച്ചിൽ കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ പശ്‌ചാത്തലത്തിൽ ‘തലമുറകൾ’ ആവിഷ്‌കരിക്കുന്നു. എഴുതപ്പെട്ട ചരിത്രത്തിന്റെ പകർപ്പു പുസ്‌തകമല്ല ഈ നോവൽ. ചരിത്രത്തിനും ആത്‌മകഥാംശത്തിനുമപ്പുറം നീങ്ങി ‘തലമുറകൾ’ ജനിതകധാരയുടെയും മനുഷ്യസ്വത്വത്തിന്റെയും സ്വഭാവത്തെക്കുറിച്ചുളള വ്യഗ്രമായ അന്വേഷണത്തിന്റെ നോവൽപാഠമായിത്തീരുന്നു. ഈ പാഠാനുഭവത്തെ മലയാളത്തിന്റെ വിജയൻ അനുഭവം എന്നു പേരിടട്ടെ.

കുലത്തിന്റെയും ഗോത്രത്തിന്റെയും വേരുകളിലേക്ക്‌ മനുഷ്യൻ തിരിച്ചുപോകുന്നതെന്തുകൊണ്ടാണ്‌? ജൈവാംശത്തിന്റെ ചാക്രിക സ്വഭാവമാണോ അത്‌. ചരിത്രത്തിന്റെയും പാരമ്പത്യത്തിന്റെയും ഓർമ്മയുടെയും പിടിവിടാത്ത ബന്ധനമാണോ അല്ലെങ്കിൽ. പിതൃസ്‌മൃതിയിലേക്കു യാത്ര ചെയ്യുന്ന പുത്രദൃശ്യങ്ങളാൽ, സമൃദ്ധമാണ്‌ വിജയന്റെ രചനാലോകം. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലും ‘പ്രവാചകന്റെ വഴി’യിലും അതു കാണാം. സ്വത്വാന്വേഷണത്തിന്റെയും ആത്‌മീയസംഘർഷത്തിന്റെയും ഗോത്രബോധത്തിന്റെയും സ്‌നേഹതൃഷ്‌ണയുടെയും ഭിന്നഭാവങ്ങളിൽ പിതൃയാനങ്ങൾ വിജയന്റെ കലയിൽ ആവർത്തിക്കുന്നു. ‘തലമുറകളി’ലെത്തുമ്പോൾ ഈ വ്യഗ്രതയുടെ അർത്ഥപരിസരം വ്യത്യസ്‌തമായിത്തീരുന്നു. സ്വത്വത്തെയും ഗോത്രത്തെയും കുറിച്ചുളള ബോധവും അന്വേഷണവും ജാതിയുമായി ബന്ധപ്പെടുന്നത്‌ ഭാരതീയമായ അനുഭവമാണ്‌. അതിൽനിന്നു ഭിന്നമല്ല കേരളീയാനുഭവവും. ഓരോ വ്യക്തിയുടെയും കർത്തൃത്വത്തെ രൂപപ്പെടുത്തുന്നതിൽ ജാതി വഹിച്ച വലിയ പങ്ക്‌ വിസ്‌മരിച്ചുകൊണ്ട്‌ ആ അന്വേഷണം സാധ്യമല്ല. മതത്തിന്റെ ജ്‌ഞ്ഞാനവ്യവസ്ഥയും ജാതിയും ചേർന്ന സവിശേഷമായ അറിവ്‌&അധികാരമണ്ഡലമാണ്‌ ഭാരതീയ-കേരളീയ കർത്തൃത്വത്തെ രൂപപ്പെടുത്തിയതെന്ന്‌ നമുക്കറിയാം. അറിവും അതിനുവേണ്ടിയുളള അനുശീലനങ്ങളും ജാതിയുമായി ബന്ധപ്പെട്ട്‌ ഒരു ആധിപത്യവ്യവസ്ഥയായി മാറിയതിന്റെ ചരിത്രമാണ്‌ നമ്മുടേത്‌.

ജാതിവ്യവസ്ഥയുടെ അധികാരജ്‌ഞ്ഞാനമണ്ഡലത്തിൽ സ്വത്വം തികഞ്ഞ ഒരു കീഴാളവംശത്തിന്റെ ജീവിതഗാഥ ‘തലമുറകൾ’ ആഖ്യാനം ചെയ്യുന്നു. എന്നാൽ ഒരു വംശകഥയുടെ കാലാനുക്രമമായ ആഖ്യാനമല്ല അത്‌. എഴുതപ്പെട്ട സാമൂഹ്യചരിത്രത്തിന്റെ ധാരണകളെയും കീഴാളതയെക്കുറിച്ചുളള സമഗ്രസങ്കകല്പങ്ങളെയും ചോദ്യം ചെയ്‌തുകൊണ്ട്‌ നോവൽ അതിന്റെ സാമൂഹ്യപാഠങ്ങൾ നിർമ്മിക്കുന്നു. കീഴാളതയുടെ അപകർഷം മറികടന്ന്‌ കർത്തൃത്വം രൂപീകരിക്കുന്നതിനായി പൊന്മുടിത്തറവാട്ടിലെ തലമുറകൾ സഞ്ചരിച്ച വഴികളാണ്‌ നോവലിസ്‌റ്റ്‌ ആഖ്യാനം ചെയ്യുന്നത്‌. ആ വഴികൾ സാമൂഹികചരിത്രത്തിലേക്കും മനുഷ്യവ്യക്തിയുടെ തൃഷ്‌ണകളിലേക്കും നീളുന്നു. കേരളീയ സാമൂഹിക ചരിത്രത്തിൽ കീഴാളരുടെ സ്ഥാനത്തെക്കുറിച്ചുളള സാമ്പ്രദായിക ചരിത്രശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലുളള ഒരു പാഠമാതൃക ഈ നോവൽ വായനക്കാരനു തരുന്നില്ല. മറിച്ച്‌ സ്വത്വരൂപീകരണപ്രക്രിയയിലെ വൈരുദ്ധ്യങ്ങളെയും സ്വത്വാനുഭവത്തെ അസാധ്യമാക്കിയ സങ്കീർണ്ണഘടകങ്ങളെപ്പറ്റിയുമുളള തത്വചിന്താപരമായ ഉൾക്കാഴ്‌ചകൾ ‘തലമുറകളി’ൽ തെളിയുന്നു.

പൊന്മുടിത്തറവാടിന്റെ ഇതിഹാസകഥനമാണ്‌ ‘തലമുറകൾ’. തറവാട്ടുതൊടിയിലെ പത്ത്‌ സമാധിപ്പുരകളിലെ നന്നങ്ങാടികളിൽ കുടികൊണ്ട പൂർവികരുടെ പാപപുണ്യങ്ങൾ നിറഞ്ഞ ജീവിതം കാലക്രമം തെറ്റിച്ച്‌ ‘തലമുറകളി’ൽ ആഖ്യാനം ചെയ്യപ്പെടുന്നു. ആദിപിതാവായ രാമിയിൽനിന്നുതുടങ്ങി സാത്വികവും താമസവുമായ വഴിത്താരകളിലൂടെ നീങ്ങിയ പൊന്മുടി തകർച്ചയുടെ ആഴത്തിലേക്കു വീഴുന്നു. പാലക്കാടൻ ഈഴു(ഴ)വത്തറവാടിന്റെ ഈ വംശാഖ്യാനത്തിന്റെ പശ്‌ചാത്തലമായി രണ്ടു നൂറ്റാണ്ടുകളിലെ കേരളീയ സാമൂഹികജീവിതമുണ്ട്‌. ജാതിവ്യവസ്ഥ കൊടുകുത്തി വാണ സമൂഹത്തിൽ ജന്മിത്തത്തിന്റെ ദ്രാവിഡപ്രൗഢികളുമായി കഴിഞ്ഞ പൊന്മുടിയിലെ പൂർവികൻമാർ ഓരോ തലമുറയിലും ആത്‌മരതിയിലും അഹന്തയിലും മുഴുകി. “തലമുറയുടെ ശ്രാദ്ധസോപാനങ്ങളിൽ ചവിട്ടി നടന്ന പൊന്മുടിക്കാരണവന്മാർ, പിറവിയുടെ ബൃഹത്തായ പാളികളെ നടന്നു തീർക്കുമ്പോഴൊക്കെയും വാൽക്കണ്ണാടിയിലെ അഹന്തയെ മാത്രം ഓർത്തു”വെന്ന്‌ വിജയൻ എഴുതുന്നു. നാലുകെട്ടിന്റെ തട്ടകത്ത്‌ അടയിരുന്ന പൊന്മുടിയുടെ പ്രാചീനസ്വത്വത്തെ-“ചെത്തുകാരന്റെയും വാറ്റുകാരന്റെയും തസ്‌കരന്റെയും പണിയായുധങ്ങൾ”-പിത്‌കാലത്തെ ആഢ്യന്മാരായ സന്തതികൾ കണ്ടില്ലെന്നു നടിച്ചു. അങ്ങനെ പൊന്മുടി അതിന്റെ തന്നെ അപഥങ്ങളിലൂടെ തകർച്ചയുടെ ആഴങ്ങളിലേക്കിറങ്ങി. അതിനു മറുവശത്ത്‌ ജാതിക്കോയ്‌മയുടെ സാമൂഹ്യവ്യവസ്ഥ അവരെ തലമുറകളായി വേട്ടയാടി. ഈ അധികാര-ജ്‌ഞ്ഞാനമണ്ഡലത്തിൽ സവിശേഷമായ കർത്തൃത്വം രൂപീകരിക്കാനാണ്‌ ഓരോ തലമുറയിലെയും പൊന്മുടിക്കാർ ശ്രമിക്കുന്നത്‌. ഫ്യൂഡൽ, കൊളോണിയൽ-ജനായത്തഘട്ടങ്ങളിൽ ആ കർത്തൃത്വരൂപീകരണയത്നങ്ങൾ തുടരുന്നതിന്റെ ഭിന്നമാനങ്ങൾ ‘തലമുറകൾ’ ആഖ്യാനം ചെയ്യുന്നു.

സ്വത്വത്തിന്റെ പ്രാചീനമായ അടയാളങ്ങൾ കണ്ടില്ലെന്നു നടിച്ച്‌ ധനത്തിന്റെയും കീഴാളർക്കിടയിലെ പ്രമാണിത്തത്തിന്റെയും പിൻബലത്തിൽ സാമൂഹ്യകർത്തൃത്വം രൂപപ്പെടുത്താനായിരുന്നു ഓരോ തലമുറയുടെയും ശ്രമം. നമ്പൂതിരിയിൽനിന്നു കടം വാങ്ങിയ പൂണുലണിഞ്ഞ്‌ കാശിയിലേക്കു പോയ കൃഷ്‌ണൻ എന്ന പൂർവികൻതൊട്ട്‌ കല്‌പാത്തിയിലെ അഗ്രഹാരത്തെരുവിൽ സമരം നടത്തിയ ചാമിയാരപ്പൻവരെ അതു നീളുന്നു. പൊതുധാരണകളിൽനിന്ന്‌ ഇവിടെയാണ്‌ വിജയൻ വേർപിരിയുന്നത്‌. അതുകൊണ്ടുതന്നെ ‘തലമുറകൾ’ പലർക്കും അരുചി ഉണ്ടാക്കിയേക്കാം. കുറ്റാരോപണങ്ങൾ ക്ഷണിച്ചുവരുത്താനുളള ധീരത വിജയൻ പ്രകടിപ്പിക്കുന്നു. ഹൈന്ദവതയെന്നോ സംസ്‌കൃതമെന്നോ കേൾക്കുമ്പോൾ വിറളിയെടുക്കുന്ന പുരോഗമനസ്വാർത്ഥങ്ങളെ അലോസരപ്പെടുത്തുന്ന തലത്തിലുളള ഒരു ആത്‌മീയസാരള്യത്തിന്റെ ഗഹനത വിജയന്റെ എല്ലാ കൃതികളിലുമുണ്ട്‌. വ്യക്‌ത്യനുഭവത്തിന്റെ ഭാഗമായിരുന്ന അത്‌ ‘തലമുറകളി’ൽ ചരിത്രത്തിന്റെയും സാമൂഹികതയുടെയും തലത്തിലേക്ക്‌ വഴിമാറുന്നു. രാഷ്‌ട്രീയപ്രജ്‌ഞ്ഞയുളള ഒരു സാംസ്‌കാരികവീക്ഷണമായി മാറുകയാണ്‌ ആത്‌മീയത ഇവിടെ.

കർത്തൃത്വരൂപീകരണം വിയോഗസംയോഗങ്ങളുടേതായ ഒരു കഠിനപ്രക്രിയയാണ്‌. മനുഷ്യവംശത്തിന്റെ ചരിത്രത്തിലും വ്യക്തിയുടെ വികാസത്തിലും ഗോത്രപരത, വർഗം തുടങ്ങിയ സാമൂഹികവും സാംസ്‌കാരികവുമായ സംവർഗങ്ങളുമായി ബന്ധപ്പെട്ട സ്വത്വത്തിന്റെ കാര്യക്രമത്തിലാണ്‌ കർത്തൃത്വരൂപീകരണം നടക്കുന്നതെന്ന്‌ സാമൂഹ്യചിന്തകർ പറയുന്നു. ഒരു വശത്ത്‌ വ്യക്തിയുടെ സാമൂഹ്യവത്‌കരണത്തിന്റെയും ചരിത്രപരമായ ആധുനികവത്‌കരണത്തിന്റെയും സംയുക്തഫലമാണ്‌ അത്‌. മറുവശത്ത്‌ സ്വയം തിരിച്ചറിയലിലൂടെ ഓരോ വ്യക്തിയും തന്നെത്തന്നെ പുനർനിർമിക്കുന്ന പ്രക്രിയയുമാണത്‌. മനുഷ്യകർത്തൃത്വം സാമൂഹികവും സാംസ്‌കാരികവുമായ ഒരു നിർമാണപ്രക്രിയയായിത്തീരുന്നത്‌ അങ്ങനെയാണ്‌.

ഒരു കീഴാളജനതയുടെ കർത്തൃത്വ രൂപീകരണത്തിന്റെ സംയോഗവിയോഗ കഥ ‘തലമുറകളി’ൽ നാം കാണുന്നു. സാമൂഹ്യശാസ്‌ത്രത്തിന്റെ പ്രത്യയശാസ്‌ത്രപാഠങ്ങളിലൂടെയല്ല, ഫിക്‌ഷന്റെ സാംസ്‌കാരിക പാഠങ്ങളിലൂടെയാണ്‌ അത്‌ വിജയൻ ആവിഷ്‌കരിക്കുന്നത്‌. സാംസ്‌കാരികപാഠങ്ങൾ മുൻനിർത്തി കർത്തൃത്വത്തെക്കുറിച്ചു പഠിക്കുമ്പോൾ തത്ത്വചിന്തകനായ പോൾ റിക്വാർ മനുഷ്യന്റെ ദമിതമായ വാസനകളെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഭാഷയിലും സാംസ്‌കാരികമായ പ്രവർത്തനങ്ങളിലും കർത്തൃത്വത്തിന്റെ അബോധം കാണാം. സംസ്‌കൃതം പഠിച്ച്‌ പൂണൂലണിഞ്ഞ്‌ കാശിക്കു പുറപ്പെടുന്ന വിരാഗിയായ കൃഷ്‌ണനമ്മാവൻ ഈ ദമിതതൃഷ്‌ണയുടെ നോവൽപാഠമാണ്‌.

“എനിക്കിത്‌ ഒരു ഭാഷയുടെ മാത്രം പ്രശ്‌നമല്ല. ഒരുപക്ഷേ ഭാഷയുടെ പ്രശ്‌നമേ അല്ല-എന്ന്‌ ഞാൻ കണ്ടു പിടിച്ചേക്കും. അവതാരങ്ങളുടെയും ദൈവനിയോഗങ്ങളുടെയും” എന്ന്‌ ഈ കഥാപാത്രം പറയുന്നു. ഭാഷയുടെ ഉച്ചാരണത്തിനും എഴുത്തിനുമപ്പുറം ബ്രാഹ്‌മണനു ചെയ്യാൻ കഴിയുന്നത്‌ അധഃകൃതനും കഴിയുമെന്ന്‌ ലോകത്തെ അറിയിക്കലാണ്‌ അയാളുടെ പഠനത്തിന്റെ ലക്ഷ്യം. പൂണൂലിന്റെ സ്വീകാര്യലക്ഷ്യം അതിന്റെ ഉദ്ധാരണവും. അധികാരത്തിന്റെ ംലേച്ഛതനിറഞ്ഞ ബ്രാഹ്‌മണ്യത്തിൽ നിന്നും കർമ്മത്തിന്റെ ംലേച്ഛത നിറഞ്ഞ അവർണതയിൽനിന്നും അറിവിനെ വേർപെടുത്തി സാത്വികമായ ഒരു വഴി തിരയുകയാണ്‌ അയാളുടെ ലക്ഷ്യം. അതിലൂടെ സാമൂഹികമായ കീഴാളതയിൽനിന്ന്‌ വ്യത്യസ്‌തമായ ഒരു കർത്തൃത്വം രൂപീകരിക്കാൻ കൃഷ്‌ണൻ ശ്രമിക്കുന്നു. ഫ്യൂഡൽകാലഘട്ടത്തിൽ പൊന്മുടിത്തറവാടിന്റെ ധനാഢ്യതയ്‌ക്കും ബ്രാഹ്‌മണവീഥികളിൽ നടത്തുന്ന സ്‌ത്രീവേട്ടകൾക്കും ഇടയിൽ സാമൂഹ്യവത്‌കരിക്കപ്പെട്ട ഒരു കർത്തൃത്വം രൂപീകരിക്കാനുളള യത്നമാണ്‌ ഇത്‌.

കോളനിവാഴ്‌ചയുടെ അധികാരജ്‌ഞ്ഞാനമണ്ഡലത്തിൽ കീഴാള കർത്തൃത്വത്തിന്‌ എന്തു സംഭവിച്ചുവെന്ന്‌ ഇംതിയാസ്‌ ഹസ്സനായിത്തീർന്ന ഗോപാലന്റെയും തിയഡോർ ആയിത്തീർന്ന ചാമിയാരപ്പന്റെയും ഉപാഖ്യാനങ്ങൾ വെളിപ്പെടുത്തുന്നു. ഫ്യൂഡലിസത്തിന്റെ സാമൂഹ്യവ്യവസ്ഥയിലേക്ക്‌ കടന്നുവന്ന സാമ്രാജ്യത്വം കീഴാളന്റെ കർത്തൃത്വത്തെ മാറ്റുകയായിരുന്നില്ല. വിദ്യാഭ്യാസവും നിയമവുംവഴി പരിഷ്‌കൃതിയുടെ വ്യാമോഹം സൃഷ്‌ടിച്ചതല്ലാതെ അത്‌ വർണാശ്രമത്തെയോ ജാതിശൃംഖലകളെയോ ഇളക്കിയില്ല. ഇംഗ്ലീഷ്‌ പഠിക്കുവാനും മതം മാറാനും ശ്രമിച്ച പുതിയ കർത്തൃത്വം മോഹിച്ച കീഴാളൻ പരാജയപ്പെടുകയും ചെയ്‌തു.

തന്റെ മകൻ പവിത്രന്റെ ഉദാസീനതയിൽ മനംമടുത്ത ചാമിയാരപ്പൻ പണവും വാത്സല്യവും ചൊരിഞ്ഞത്‌ സഹോദരപുത്രനായ ഗോപാലനിലായിരുന്നു. ഇംഗ്ലണ്ടിൽ പഠിച്ച ഗോപാലൻ അധഃകൃതന്റെ ചർമാവരണം ഭേദിച്ച്‌ പുറത്തുകടക്കാൻ ശ്രമിച്ചു. അങ്ങനെയാണ്‌ അയാൾ മതംമാറി ഇസ്ലാമായത്‌. ജർമനിയിലെത്തിയപ്പോഴും അയാൾ കണ്ടത്‌ അധഃകൃതത്വത്തിന്റെ രൂക്ഷതയായിരുന്നു. പ്രണയിനിയായ ജസീക്ക ബ്ലൂം എന്ന ഫ്രഞ്ചുകാരിയായ യഹൂദസുന്ദരി അയാളെ അത്‌ ബോധ്യപ്പെടുത്തി. നാത്‌സിസത്തിനുമുമ്പിൽ വർണത്തിന്റെയും വർഗത്തിന്റെയും കീഴാളത അയാളറിഞ്ഞു.

മാനുഷികതയുടെയും കീഴാളതയുടെയും സ്വന്തം കുടുംബപാരമ്പര്യത്തിന്റെ തിന്മകളുടെയും വിക്ഷോഭങ്ങളിൽ അലഞ്ഞ ചാമിയാരപ്പൻ സന്ദേഹത്തിന്റെ പ്രജാപതിയായി. ‘തലമുറികളി’ൽ വിജയൻ ഉയർത്തുന്ന സ്വത്വപ്രതിസന്ധിയുടെ പ്രശ്‌നങ്ങൾ ഈ കഥാപാത്രത്തിലാണ്‌ തീവ്രമായിത്തീരുന്നത്‌. ജാതിവിരുദ്ധസമരവും കോൺഗ്രസ്‌ പ്രവർത്തനവും യുക്തിവാദവും ദൈവനിഷേധവും… അങ്ങനെ നിരവധി മാർഗങ്ങളിലൂടെ ചാമിയാരപ്പൻ തന്റെ സ്വത്വത്തെ അന്വേഷിച്ചു. കല്‌പാത്തിത്തെരുവിലെ ജാതിവിരുദ്ധ സമരത്തിൽ ഏറ്റ മുറിപ്പാടുമായി അയാൾ മതംമാറി തിയഡോര എന്ന പേരു സ്വീകരിച്ചു. ദൈവത്തെ നിഷേധിച്ചു.

അശാന്തമായ ഈ അന്വേഷണവ്യഗ്രത ചാമിയാരപ്പനെ എങ്ങുമെത്തിച്ചില്ല. താൻ തിരഞ്ഞ കർത്തൃത്വത്തെ അസാധ്യമാക്കിക്കൊണ്ട്‌ പൊന്മുടിയുടെ ശാപങ്ങളും സാമൂഹിക ചരിത്രത്തിന്റെ നിരുന്മേഷവും അയാളെ പിന്തുടർന്നു. ഈ സങ്കീർണതകൾ അനുഭവത്തിലും വിചാരത്തിലുമറിഞ്ഞ്‌ ഉന്മാദത്തിന്റെ ചലച്ചിത്രദൃശ്യങ്ങളിലേക്കു മടങ്ങുകയാണ്‌ ചാമിയാരപ്പൻ. ദൈവത്തെ വെല്ലുവിളിക്കുകയും മനുഷ്യന്റെ ഉദാത്തമായ സമരമുറകളിലെല്ലാം ചാടിയിറങ്ങി പരിക്കേൽക്കുകയും ചെയ്‌ത ഏകാന്തപഥികനായ വിപ്ലവകാരി. പൊന്മുടിയുടെ ദുരന്തം മുഴുവനറിഞ്ഞ ചാമിയാരപ്പനിലൂടെ ആ സ്വത്വാനുഭവത്തിന്റെ സങ്കീർണത വിജയൻ അവതരിപ്പിക്കുന്നു.

“ദൈവമേ, പകരമായി ചാമിയാരപ്പൻ നിനച്ചു. നീ ഇല്ലെങ്കിൽ നിന്റെ സിംഹാസനം ശൂന്യമാണെങ്കിൽ നിന്നിൽ എന്റെ സ്വത്വത്തെ അർപ്പിക്കുന്നതും നിരർത്ഥം; നീ പരമമായ ശക്‌തിയും അക്ഷയമായ സത്യവുമാണെങ്കിൽ നിനക്ക്‌ എന്റെ പ്രാർത്ഥനയുടെ ആവശ്യവുമില്ലല്ലോ. യുക്‌തിയുടെ ഈ രണ്ടു പാളികൾക്കിടയിലൂടെ ഇടുങ്ങിയ ഒറ്റയടിപ്പാതയിൽ അലസതയുടെ ഇളവെയിലിൽ ചാമിയാരപ്പൻ അലയുകയായിരുന്നു. മുക്‌തിയുടെ ലാഘവം ഈ ഇളവെയിലിനു തന്നെയായിരിക്കുമോ? കൃഷ്‌ണനമ്മാവന്റെ സാമവേദ സാധനയിലും കിട്ടപ്പൻ കാരണവരുടെ വസ്‌ത്രാപഹരണത്തിലും പങ്ങേലപ്പൻ പൂർവികന്റെ രാജസകോപത്തിലും എല്ലാം തട്ടിക്കിഴിച്ചു നോക്കുമ്പോൾ ഇത്രമാത്രം. ഒരിത്തിരി വെയിൽവെളിച്ചം അതിനുമപ്പുറത്ത്‌ ഇത്തിരി സ്‌നേഹാനുഭൂതി.”

പൊന്മുടിത്തറവാടിന്റെ ഇങ്ങേയറ്റത്തെ കണ്ണിയായ ചന്ദ്രനിൽ നിന്നാണ്‌ ‘തലമുറകളു’ടെ ആഖ്യാനം വിജയൻ ആരംഭിക്കുന്നത്‌. ചാമിയാരപ്പന്റെ മകൾ പങ്കജാക്ഷിയുടെയും അരീക്കോട്ടെ എം.എസ്‌.പി ക്യാമ്പിലെ സുബേദാറായ വേലപ്പന്റെയും മകൻ ചന്ദ്രൻ വിജയന്റെ ആത്‌മകഥാംശമുളള കഥാപാത്രമാണെന്ന്‌ ചിലപ്പോഴെങ്കിലും വായനക്കാരനു തോന്നാം. അച്‌ഛനമ്മമാർ ദൂരെ ജോലി സ്ഥലത്തായതിനാൽ മുത്തച്‌ഛനും മുത്തശ്ശിക്കുമൊപ്പം വളരുന്ന ചന്ദ്രന്റെ ജീവിതത്തിലൂടെ ജനായത്തകാലം നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ജനകീയതയുടെയും കമ്യൂണിസത്തിന്റെയും മാനവികതാരാഹിത്യത്തെ രൂക്ഷമായി വിമർശിക്കുകയാണ്‌ വിജയൻ. പരീക്ഷയെഴുതാതെ മടങ്ങിവരുകയും കമ്യൂണിസത്തിന്റെ ആശയതീവ്രവാദത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ചന്ദ്രനും എല്ലാ പൊന്മുടിക്കാരെയുംപോലെ അസ്തിത്വക്ഷീണത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയും പാതയിലാണ്‌. വിദേശത്തെത്തി മനുഷ്യാവകാശ സംഘടനയിൽ ജോലി ചെയ്‌ത ചന്ദ്രൻ പണമുണ്ടാക്കാനായി പിന്നീട്‌ അതുപേക്ഷിച്ച്‌ ഹോങ്കോങ്ങിൽ ആയുധക്കച്ചവടക്കാരനാകുന്നു. റോസ്‌മേരി വാഗ്നർ എന്ന ജർമ്മൻകാരിയെ വധുവാക്കി ജീവിക്കുന്നു. ഒടുവിൽ ആഞ്ചലയെന്ന ചുഴലിക്കൊടുങ്കാറ്റിലേക്ക്‌ കാറോടിച്ചു കയറ്റി അവസാനിക്കുകയാണ്‌ ഇരുവരും. അവർക്കുണ്ടായ മകൻ, തിയഡോർ വേൽ വാഗ്‌നർ, കറുത്ത-വെളുത്ത മനുഷ്യരുടെ സങ്കരസന്തതി വർഷങ്ങൾക്കുശേഷം തന്റെ മുൻഗാമികളെല്ലാമവസാനിച്ച പാലക്കാടൻ മണ്ണിലേക്ക്‌ വിനോദസഞ്ചാരിയെപ്പോലെ വരുന്നിടത്ത്‌ നോവൽ അവസാനിപ്പിക്കുകയാണ്‌ വിജയൻ.

വീടുവിട്ട്‌ അച്‌ഛനിൽനിന്നകന്ന്‌ അവധൂതനെപ്പോലെ യാത്രയാകുന്ന പുത്രൻ എന്ന സങ്കല്പം ‘ഖസാക്കിന്റെ ഇതിഹാസം’ മുതലുളള വിജയന്റെ ഓരോ നോവലിലും ആവർത്തിക്കുന്നുണ്ട്‌. ‘പ്രവാചകന്റെ വഴി’യിലെത്തുമ്പോൾ വംശസങ്കരത്തിന്റെ സന്തതിയെയും ഗർഭത്തിൽ വഹിച്ച്‌ ആര്യയായ രമയും ദ്രാവിഡനായ നാരായണനും വീട്ടിലേക്കു മടങ്ങുന്നതായി കാണാം. തിയഡോർ വേൽ വാഗ്നറും അങ്ങനെതന്നെ. വേട്ടയാടപ്പെടുന്ന വംശങ്ങളുടെ സംയോഗത്തിൽനിന്നു പിറന്ന ശിശു. പുതിയ കർത്തൃത്വത്തിന്റെ ചിഹ്‌നമാണ്‌ അത്‌. തലമുറകളുടെ പാപഭാരമില്ലാത്ത പൊന്മുടിയുടെയും ബ്രാഹ്‌മണരുടെയും നാത്‌സികളുടെയും അഹങ്കാരമില്ലാത്ത ശിശു പിറക്കാനാണ്‌ ചന്ദ്രൻ മോഹിച്ചത്‌. ചാമിയാരപ്പൻ പ്രതീക്ഷിച്ച ‘ഇത്തിരി സ്‌നേഹാനുഭൂതി.’

കേരളീയ സാമൂഹ്യചരിത്രത്തെക്കുറിച്ചുളള വ്യവഹാരങ്ങളിലെ നിശ്ശബ്‌ദതകളിലാണ്‌ ‘തലമുറകൾ’ സ്‌പർശിക്കുന്നത്‌. മതനിരപേക്ഷത, ജാതി, മതമൗലികത, ഇടതുപക്ഷത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്‌ നിലനിൽക്കുന്ന സാമ്പ്രദായികവ്യവഹാരങ്ങളെ ഈ നോവലിൽ വിജയം ചോദ്യം ചെയ്യുന്നു. ഹൈന്ദവതയെക്കുറിച്ചുളള സംവാദം പ്രധാനപ്പെട്ട ഒരു രാഷ്‌ട്രീയപ്രമേയമായിത്തീർന്നു. വർത്തമാനകാലത്ത്‌ വിജയൻ ഉയർത്തുന്ന മാനവികവും സാംസ്‌കാരികവുമായ ചോദ്യങ്ങളുടെ അർത്ഥമാനം വലുതാണ്‌. ജാതി എന്ന സ്ഥാപനത്തിന്റെ വൈരുദ്ധ്യങ്ങളെ മൂന്നു കാലഘട്ടങ്ങളിലായി അവതരിപ്പിക്കുന്ന ഈ നോവൽ, ‘ഹൈന്ദവത’, ‘ബ്രാഹ്‌മണ്യം’ എന്നീ സംവർഗങ്ങളെ വ്യവഹാരവിഷയമായി സ്വീകരിക്കുന്നു. ഹൈന്ദവത ഒരു സാംസ്‌കാരികധാരയും ജീവിതശൈലിയുമാണ്‌ വിജയനിൽ. അതിന്റെ ആത്‌മീയസാന്നിധ്യം വിജയന്റെ എഴുത്തിൽ പ്രത്യക്ഷപ്പെടുന്നതും ആ അർത്ഥത്തിലാണ്‌. മതനിരപേക്ഷതയുടെ പ്രഖ്യാപിതവക്താക്കളെ ഇത്‌ ശുണ്‌ഠിപിടിപ്പിക്കും, തീർച്ചയായിട്ടും. ഹൈന്ദവത എന്നാൽ വിശ്വഹിന്ദുപരിഷത്താണെന്ന്‌ പ്രഖ്യാപിക്കുന്ന ബുദ്ധിജീവികൾ ചരിത്രത്തെയും സംസ്‌കാരത്തെയും തങ്ങളുടെ കപടജനാധിപത്യംകൊണ്ട്‌ മൂടാനാണ്‌ ശ്രമിക്കുന്നത്‌. അതേസമയം സാമ്രാജ്യത്വത്തിന്റെ വിപണിതന്ത്രങ്ങൾ കേരളീയസാംസ്‌കാരികജീവിതത്തിൽ ചില്ലറവിൽപന വയ്‌ക്കാൻ അവർ തയ്യാറാണുതാനും.

മതം മയക്കുമരുന്നായല്ല വിജയന്റെ കഥയിൽ കടന്നുവരുന്നത്‌. ആത്‌മീയത അധികാരതന്ത്രത്തിന്റെ ഭാഗവുമല്ല. ഹൈന്ദവതയെയും ബ്രാഹ്‌മണ്യത്തെയും കുറിച്ചുളള തന്റെ നിലപാട്‌ ‘തലമുറകളി’ലെ ഒരു കഥാപാത്രത്തിലൂടെ വിജയൻ ഇങ്ങനെ വ്യക്തമാക്കുന്നുഃ “സംസ്‌കൃതം ആര്യന്റെ ഭാഷയല്ല. വേദങ്ങളും ഉപനിഷത്തുകളും ഒന്നും അവന്റെയല്ല. മാംസഭോജിയും ബലാൽസംഗിയും തെണ്ടിയുമായ ആര്യൻ ‘നേതി, നേതി’ എന്നു പാടിയിരിക്കാൻ സാധ്യതയില്ല. ‘ചാതുർവർണ്യം മയാസൃഷ്‌ടം’. ഇത്‌ ഗീതയല്ല. തിരോഭവിക്കാനൊരുങ്ങുന്ന ഏതോ ഒരു കൊച്ചുനരവംശത്തിന്റെ ഗ്രന്ഥപ്പുര തുറന്ന്‌ വിശുദ്ധഗ്രന്ഥങ്ങൾ കവർന്ന്‌ ആര്യൻ അവയിൽ സ്വാർത്ഥത്തിന്റെ വിഷം കലർത്തി.” കമ്യൂണിസത്തിന്റെ സൈനികവത്‌കരണത്തെ രൂക്ഷമായി വിമർശിക്കുന്ന വിജയൻ ഹിന്ദുത്വഫാഷിസത്തെ വിമർശിക്കുന്നില്ല എന്ന വാദത്തിനുളള മറുപടികൾ കൂടി ‘തലമുറകളി’ൽ നമുക്കു വായിക്കാം. സവർണതയുടെയും ആര്യതയുടെയും സാംസ്‌കാരിക ഭൂപടത്തിൽ നടക്കുന്ന ഈ സ്വത്വാന്വേഷണം അങ്ങനെയാണ്‌ ഒരു വിശിഷ്‌ടസൃഷ്‌ടിയായിത്തീരുന്നത്‌.

വിജയൻ അനുഭവം എന്നു പേരിട്ട വായനാവിശേഷത്തിലേക്കു വരട്ടെ. ഒരു നൂറ്റാണ്ടു താണ്ടിയ മലയാള നോവലിൽ ഒ.വി.വിജയന്റെ സ്ഥാനം സാഹിത്യവിദ്യാർത്ഥിയുടെ മാത്രം അന്വേഷണവിഷയമല്ല. ഒരു ഭാഷയെന്ന നിലയിൽ മലയാളത്തിന്റെ പാതകൾ വിജയനിലൂടെ നീങ്ങുന്നു. നോവലിന്റെ ചരിത്രത്തിലാകട്ടെ ഈ എഴുത്തുകാരൻ ഒരു ദിശാസൂചിയായി നിന്ന്‌ കാലഭേദമറിയിക്കുന്നു. മലയാള ഭാവനയെ അലോസരപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തുകൊണ്ടാണ്‌ നമ്മുടെ എഴുത്തിന്റെ ചരിത്രത്തിൽ വിജയൻ അനുഭവം യാഥാർത്ഥ്യമായത്‌. സമകാലികമായ കേരളീയ സാംസ്‌കാരിക ജീവിതത്തിൽ ഇത്രയേറെ തന്റെ പ്രകാശസാന്നിധ്യമറിയിച്ച നാട്ടിൽപ്പാർക്കാത്ത വേറൊരെഴുത്തുകാരനില്ല. നോവലിസ്‌റ്റും കഥാകൃത്തും രാഷ്‌ട്രീയചിന്തകനും പത്രപ്രവർത്തകനും കാർട്ടൂണിസ്‌റ്റുമായി പല ഭാഷകളിൽ സംസാരിച്ചുകൊണ്ട്‌ വിജയൻ കേരളീയ സാംസ്‌കാരികജീവിതത്തിൽ നിറയുന്നു. ഇവയൊക്കെ എഴുത്തുകാരന്റെ ജീവചരിത്രത്തിന്റെ ഭാഗമാണ്‌. മറുവശത്ത്‌ മലയാള സാഹിത്യത്തിന്റെ സമീപഭൂതവും വർത്തമാനവും വിജയന്റെ എഴുത്തിന്റെ കാലമാണ്‌. നോവലിന്റെ ചരിത്രത്തെ ഖസാക്കിനു മുമ്പും പിമ്പും എന്നു വേർതിരിക്കാവുന്നിടത്താണ്‌ വിജയന്റെ പ്രസക്തി.

 

{(C)കടപ്പാട്
1.ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഒ.വി.വിജയൻ ഓർമപ്പുസ്‌തകം എന്ന സമാഹാരത്തിന്‌ പി.കെ.രാജശേഖരൻ എഴുതിയ ആമുഖലേഖനം.

2.ഒ.വി.വിജയന്റെ ‘കലയും ദർശനവും’ എന്ന പുസ്‌തകത്തിൽനിന്ന്‌ പി.കെ.രാജശേഖരന്റെ ലേഖനം}

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English