വെള്ളിത്തിരശീല

 

വെള്ളിനിലാവിരിപ്പുപോലെ
വെള്ളിത്തിരശീലയിളകുമ്പോൾ
ഷീലയും നസീറും
പ്രേമഗാനം പാടി
ഇറങ്ങിവരും
മനസ്സിലേക്ക്
തോരാകുളിരിലേക്ക്.

തറയിലെ മണൽതരികളും
കോരിത്തരിക്കും
കൊട്ടകയാകെ
വികാരതരംഗം പ്രതിധ്വനിക്കും…
കാണികൾ കയ്യടിക്കും
‘മണ്ടിപ്പെണ്ണേ’ന്ന് നസീറിന്റെ
അധരം തേൻതുളുമ്പും.

ഷീലയുടെ കണ്ണുകളിൽ
നക്ഷത്രങ്ങൾ വിടരും
അനുരാഗഗാനമുണരും.
ഇന്ദുലേഖയതു കണ്ടു
തീരാത്തമോഹത്തിൽ
ഭൂമിയിലേക്കിറങ്ങിവരും…

തിരശീലയിൽ
ശുഭമെന്നു കാണുമ്പോൾ
നിരാശയോടെ
മരവിച്ച ചന്തിയൊന്നു പൊടിതട്ടി
ആൾക്കൂട്ടത്തിലൊഴുകും
കൊട്ടകയ്ക്കുമപ്പുറം
ഇരുട്ടിലേക്ക് ഞാനുമൊഴുകും!

ഇന്ദുലേഖയുടെ കൂട്ടുപിടിച്ചു
കിന്നാരം ചൊല്ലിനടക്കും.
വീട്ടിലെത്തുമ്പോൾ
മുത്തച്ഛൻ കഥ കാണാൻ
കാത്തിരിക്കും
നസീറും ഷീലയും
യുഗ്മഗാനം ആവർത്തിക്കും
ഇനി സുനിദ്ര!

ഉറക്കത്തിൽ
ഹൃദയസരസിലെ പ്രണയപുഷ്പത്തെ
സ്വപ്നം കാണും!

കാലം കടന്നുപോയപ്പോൾ
തിരശീലയിൽനിന്നും
ഷീലയും നസീറും
നിഴലായിമാറി,
ഇന്ദുലേഖ കൂട്ടുവരാതായി
പിന്നെന്നോ
സ്വപ്‌നങ്ങളില്ലാതായി
മുത്തച്ഛൻ കഥ കേൾക്കാതായി
മനസ്സ്
പിടികിട്ടാപ്രഹേളികയായി.

കഥയും കാലവും
മമ്മുട്ടിയേയും ലാലിനെയും
നിഴലാക്കി
മുന്നിൽകൊണ്ടുനിർത്തി.

അപ്പോഴേക്കും
മോഹങ്ങളില്ലാത്ത ഇന്ദുലേഖ
ആകാശപ്പരപ്പിൽ
നീലത്തിരശീലവിരിപ്പിലൂടെ
നിഴലായലഞ്ഞുതുടങ്ങിയിരുന്നു!

ഞാനപ്പോൾ ഭൂമിയിൽ
മൺതരികളോടൊപ്പം
ഏതോ ഗതകാലസ്മരണയിൽ
കഥകളുരുവിടുകയായിരുന്നു!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകേരളസാഹിത്യ അക്കാദമി 64-ാം വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും
Next articleസാഹിത്യ നിരൂപകൻ പ്രഫ. വി.സുകുമാരന്‍ അന്തരിച്ചു
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here