വലിയൊരു കൂട്ടുകാരനായിരുന്നു എനിക്ക് ഞാൻ.
നിഴൽ പോലെ കൂടെ എപ്പോഴും
ഏത് രീതിയിൽ ജീവിക്കണമെന്നും
എങ്ങനെ നടക്കണമെന്നും,
സംസാരിക്കണമെന്നും
ഏതു വേഷം ധരിക്കണമെന്നും
എന്നു വേണ്ടാ, എപ്പോഴും എന്തിനും ഏതിനു
ഉപദേശപ്പെരുമഴ.
ഇതിലത്ര കാര്യമൊന്നുമില്ലെന്നറിയാം
എങ്കിലും,
കൂട്ടുകാരനെ പിണക്കാൻ പറ്റുമോ?
അങ്ങനെയിരിക്കെയാണ്
എപ്പോഴെന്നോ,
എങ്ങനെയെന്നോ അറിയില്ല,
വെറുതെയൊരോ സംശയങ്ങൾക്ക് വിത്തുപാകിയാണ് കൂട്ടുകാരന് രൂപാന്തരംസംഭവിച്ചത്
എന്നിൽ
മുളപ്പൊട്ടിവിരിഞ്ഞത്.
ഞാൻ നിശബ്ദനാകാൻ തുടങ്ങുമ്പോൾ
ഉള്ളിലൊരു കലഹക്കനൽ വാരിയിട്ട്
തീചാമുണ്ഡിയാവും.
ഇവനെങ്ങനെയൊരു സംശയാലുവായി
തീർന്നെന്ന്
പഴിപറയാത്തോരില്ല.
പ്രിയപ്പെട്ടവളുടെ കണ്ണ് കർക്കിടകപ്പെയ്ത്തായി.
അയൽപക്കം വീർത്ത്മുട്ടിയൊരു
കാർമേഘപ്പുതപ്പായ്.
പ്രിയപ്പെട്ടവരെ നുണ പറഞ്ഞകറ്റി
ഇല്ലാത്ത പരാതികൾ കെട്ടിച്ചമച്ച്
കോടതി മുറിയിലേക്കെത്തിച്ചു.
നല്ല വചനങ്ങളോതിയ നാവിൽ
അശ്ലീലപദങ്ങൾ തൻ സൂകരജന്മം.
ശീലങ്ങളെല്ലാം പടികടന്ന് അനന്തയാത്രയായ്.
ഞാൻ ശാന്തനാകുമ്പോൾ
ഉള്ളിലിരുന്നവൻ കലിയൊടുങ്ങാത്ത സാഗരങ്ങൾ സൃഷ്ടിയ്ക്കും.
ദിശാബോധം നശിപ്പിച്ച്
പടുകുഴിയിലേയ്ക്ക് വീഴ്ത്തും.
എന്റെ ഗൗരവ സ്വരത്തിൽ
പതിഞ്ഞ ശബ്ദമായ് പിറവികൊള്ളും.
എനിക്കെന്നെ കിട്ടാൻ തീർക്കണം.
നിശ്ചയിച്ചുറപ്പിച്ചു ഞാൻ.
അതോടെ തീർന്നു
എല്ലാം …!
സർവം ശുഭം.