നഷ്ടബാല്യം

വിരൽത്തുമ്പിൽ ചുംബിച്ചൊരാമഴ –
ത്തുള്ളിയെ,
മാറോടുചേർത്തു ഞാനാമഴ നനഞ്ഞു .
അനുവാദമില്ലാതിറുകെ
പുണർന്നെന്നെ
പടരുമാകുളിരിൽ ഞാനലിഞ്ഞു.

മുറ്റത്തെ തെച്ചിയും തുളസിക്കതിരും,
ഒഴുകുന്നിലയോട് യാത്ര ചൊല്ലി.
മുത്തായ്പൊഴിഞ്ഞിടും
മഴത്തുളളിയോടന്ന്
ഒരു പാവാടക്കാരി ചേർന്നു നിന്നു .

കിലുങ്ങും പാദസരത്തിൽ
ഈണവും പേറിയാ
കുഞ്ഞുപുഴകൾ കിലുങ്ങി ചിരിച്ചു.
വളഞ്ഞോടുംചെളിപ്പാത
ചവിട്ടിക്കളിച്ച്
കൈതട്ടിയാമഴ ചിതറിത്തെറിച്ച്,
മഴയിൽ കുതിർന്നന്നു നിന്നൊരു കാലം

മഴയുമാകാറ്റിൻ തലോടലും,
കൂടുതേടിപ്പറക്കുമാ പക്ഷിയും,
തമ്മിൽപ്പുണർന്നങ്ങു
നിൽക്കുമാ ചെടികളും
ചാലിട്ടൊഴുകും മഴവെള്ളപാച്ചിലും,
മഴതൻ ഹൃദ്യമാം ,
ആർദ്രമാം താളവും …

ഇന്നാമഴയത്ത് വാതിൽ
പ്പടിയിലൂടെൻ
നഷ്ടബാല്യത്തെ ഓർത്തിടുന്നു.
കൈകൾക്കുമപ്പുറം
കാഴ്ചയായിന്നിതാ
അവസാന മഴത്തുള്ളിയും
മരിച്ചു വീണു.
വഴിമാറി ഒഴുകുമാ
കടലാസുതോണിയിൽ
എൻ ബാല്യസ്മരണകൾ
കുതിർന്നുനിന്നു ….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English