അഭയമരം

 

ഒരു പരേതനെയും
ഉയിർത്തെഴുന്നേൽപ്പിക്കാൻ
പര്യാപ്‌തമല്ല
കവിത

ചില മുഹൂർത്തങ്ങളിൽ,
കണ്ണുള്ളവന് കണ്ണും
കാതുള്ളവന് കാതും നൽകാൻ
അതിനു കഴിഞ്ഞേക്കും

കൊറോണക്കുള്ള പ്രതിവിഷം
കവിതയിലില്ല

വിശക്കുന്ന ചിതലിനു
അരിച്ചശിക്കാനുള്ള
കടലാസ്സപ്പമല്ല
കവിത

മസ്തിഷ്കപരമായ തർക്കങ്ങളിൽ
പക്ഷം പിടിക്കാനുമറിയില്ല
കവിതയ്ക്ക്

നഗരകാന്താരങ്ങളിൽ
ഒറ്റപ്പെട്ടുപോയ സഞ്ചാരിക്ക്
തല ചായ്ച്ചു വിതുമ്പാനുള്ള
ദുർബ്ബലവും തന്മയത്വശക്തിയുള്ളതുമായ
തോളെല്ലാകാം ഹൃദയമാകാം
കവിത

അടുപ്പത്തിലും
അകൽച്ച പാലിക്കുന്ന നിഗൂഢത
ആഴമളക്കാനാകാത്ത
അജ്ഞേയതയുടെ സുവിശേഷം

അനായാസമായ ആയാസത്തോടെ
ഓളങ്ങളടങ്ങാത്ത ഈ പുഴയും കടക്കാം
അക്കരെ നമ്മെ കാത്തിരിക്കുന്നത്
നക്ഷത്രധൂളികളുതിരുന്ന
ഒരു കവിതാമരമാകില്ലെന്നാരു കണ്ടു

പുനർജനിച്ച കണ്ണുള്ള കവിതയ്ക്ക്
എല്ലാറ്റിനും ഉത്തരമുണ്ട്
ചോദ്യം പക്ഷെ നക്ഷത്രങ്ങൾക്കേ അറിയൂ!

——–

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅമേരിക്കന്‍ ജനപ്രിയ ബാലസാഹിത്യകാരി ബിവേലി ക്ലാരി അന്തരിച്ചു
Next articleകടമ്മനിട്ട രാമകൃഷ്ണൻ ഓർമയായിട്ട് ഇന്ന് പതിമൂന്ന് വർഷം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English