രഥം

 

ഞാനൊരു മഹാരഥമല്ല,
സങ്കീർണ്ണതകളെ ജീവിതത്തിൽ
പെരുപ്പിക്കുന്നതിലർത്ഥമില്ല.
മഹാരഥമായാൽ പൂട്ടാൻ കുതിരയെ
വാങ്ങേണ്ടി വരും,
കുതിരാലയം പണിയേണ്ടി വരും,
കുതിരയ്ക്ക് കൊടുക്കാൻ
മുതിരയും പുല്ലും വാങ്ങേണ്ടി വരും.
അതൊന്നും എന്നെക്കൊണ്ട്
കൂട്ടിയാൽ കൂടില്ല.
പോരാത്തതിന് നാഗാർജ്ജുന
ന്യായമനുസരിച്ച് രഥം തന്നെ
ഇബിലീസിന്റെ മാജിക്കാണല്ലോ.
പല തരം ചേരുവകളാൽ
രഥാകാരന്റെ നിർമ്മിത കുബുദ്ധി
തല്ലിക്കൂട്ടുന്ന രഥത്തിൽ നിന്നും
ചേരുവകൾ ഓരോന്നായി
പിൻവലിച്ചു നോക്കൂ…
രഥത്തിന്റെ സ്ഥാനത്ത് പിന്നെ
ശേഷിക്കുക ശുദ്ധ ശൂന്യതയാകില്ലേ,
ശുശൂ …..വെറും …..ശുശൂ…
എനിക്കൊരു മഹാ ശുശൂ ആകേണ്ട
ഇപ്പോൾത്തന്നെ താമസം
ഒരു മഹാഗർത്തത്തിലാണ്
തമോഗർത്തമെന്നും പറയാം
വലിയ താഴ്ചയിലാണ്
ഇതിലും താഴേക്ക് എന്നെ
തള്ളിയിടാൻ ഒരു മഹാരഥനുമാകില്ല
എനിക്കൊരു മഹാരഥനാകേണ്ട
മൂത്ത പുത്രനെ ബഫർസോണിനപ്പുറത്തേക്ക്
അയക്കാൻ വയ്യ
ഇത് കലിയുഗമാണ്
എനിക്ക് ദശരഥനുമാകേണ്ട !

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഹോരാത്രം 32
Next article‘പൂരം’ പുസ്തകോത്സവത്തിനു തുടക്കം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English