ചുട്ടുപൊള്ളുന്ന
ഉച്ചവെയിലിനെ
തന്നിലേക്കാവഹിച്ചപ്പോൾ
വിങ്ങിപ്പൊട്ടി
പുറത്തുവിട്ട
വിയർപ്പിന്റെ
തണുപ്പാണ് തണൽ.
ഇടതൂർന്ന വനങ്ങളിൽ
വെയിൽ ചായം മുക്കിയെടുത്ത്
മരങ്ങൾ വരച്ചു വെച്ച
സുന്ദര ചിത്രങ്ങളാണ് തണൽ
ഇല്ലായ്മകളിൽ നീറിപ്പുകഞ്ഞ
അടുക്കളകളിൽ
അമ്മയുടെയും പെങ്ങളുടെയും
കണ്ണീർ തുള്ളികൾ
തടഞ്ഞു നിർത്തിയ
അച്ഛന്റെ കൈപ്പത്തിയാണ് തണൽ.
അന്ധകാരത്തിന്റെ
അമാവാസികളികളിൽ
അദ്ധ്യാപകൻ കത്തിച്ച
മെഴുകുതിരികളാണ്
ജീവിതത്തിന്റെ
തപിക്കുന്ന യാമങ്ങളിൽ
തണലായി നിന്നത്.
കാലുപൊള്ളുന്ന
മണൽക്കാടുകളിൽ
വിരഹത്തിന്റെ നൂലിൽ
പൊങ്ങിപ്പറന്ന
പ്രവാസത്തിന്റെ പട്ടങ്ങൾ
കാർമേഘങ്ങളിൽ നിന്നും
കൊത്തിയിട്ട
മഞ്ഞുതുള്ളികളാണ് തണൽ…
Click this button or press Ctrl+G to toggle between Malayalam and English