അന്നു നാം
ഒരു വൻമതിലായിരുന്നു.
പറിച്ചെറിയാൻ
പറന്നു വന്ന കൊടുങ്കാറ്റിനെ
ജനിച്ച മണ്ണിൽ കാലൂന്നി നിന്ന്
പിടിച്ചുകെട്ടിയവർ.
മലവെള്ളപ്പാച്ചിലിനെ
നെഞ്ചൂക്കു കൊണ്ട് തടഞ്ഞു നിർത്തി
വിളകൾക്കു ദാഹജലമായി
നദികൾ തീർത്ത്
ഒഴുക്കിയിരുന്നവർ.
കൊടുങ്കാറ്റുകൾ ശമിച്ചു
കാർമേഘങ്ങൾ ഒഴിഞ്ഞു
മാനം തെളിഞ്ഞപ്പോൾ
ചേർത്തുവെച്ച കരങ്ങൾ
മെല്ലെ മെല്ലെ അകലാൻ തുടങ്ങി.
കല്ലും മണ്ണും മണൽ തരികളും
തമ്മിൽ തമ്മിൽ
കണ്ടു കൂടാത്തവരായി.
അവകാശത്തർക്കങ്ങൾക്കൊടുവിൽ
നിലത്തു വീണുടഞ്ഞ
കല്ലുകൾ
മണ്ണിനോടു ചേർന്നു.
പുതിയ കാർമേഘങ്ങൾ
ഉരുണ്ടു കൂടുമ്പോൾ
ഒന്നിച്ചു നിന്നതിന്റെയോർമ്മകളിൽ
നീറി സങ്കടപ്പെടുന്നു..
കൊടുങ്കാറ്റിനൊപ്പം
പേമാരിയും വന്നപ്പോൾ
കല്ലും മണ്ണും
കടലിൽ ചെന്നു നിന്നു..
ഒന്നിച്ചു നിന്നപ്പോൾ
നെഞ്ചുവിരിച്ചു നിന്ന
കന്മതിലിന്റെ
ഭൂതകാലസ്മരണകളിൽ
നൊമ്പരപ്പെട്ടു
കടലാഴങ്ങൾ തേടി നടക്കുന്നു.
പുതിയ പടവുകാർ വന്നു
പിണ പ്പിരിഞ്ഞ
കല്ലും മണ്ണും മണലും
നയനാശ്രുക്കൾ ചേർത്തു
കുഴച്ചെടുത്തു
പുതിയ മതിലുകൾ തീർക്കുന്നതും
സ്വപ്നം കണ്ടിരിക്കാം.
Click this button or press Ctrl+G to toggle between Malayalam and English