ടീക

 

 

 

 

 

ഒരു ദിവസം ഉണർന്നു കണ്ണ് തുറക്കും മുമ്പ്
എനിക്കൊരു സ്വപ്നമുണ്ടായി :
സിംഹത്തിന്റെ ശിരസ്സും
ആടിന്റെ മദ്ധ്യഭാഗവും
സര്‍പ്പത്തിന്റെ വാലുമുള്ള
തീ വമിക്കുന്ന ഒരു ജന്തു!

ഈ സ്വപ്നത്തിന്റെ അർഥം
എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല.
സ്വപ്നത്തെ വിശ്ലേഷണം ചെയ്യാൻ
സാങ്കേതികമായി എനിക്കറിയില്ല.
അത് കൊണ്ട് വിഷയത്തെ ഞാൻ മറക്കാൻ ശ്രമിച്ചു.
എന്തോ ഒരു സന്ദേശം പ്രപഞ്ചം എനിക്ക് നൽകാനായി
കരുതി വെച്ചിട്ടുണ്ടെന്ന് കരുതി  സമാധാനിച്ചു.

ആദ്യ സ്വപ്നം കണ്ടിട്ട് ഒരാഴ്ച തികയും മുമ്പ്
ഒരു വെള്ളിയാഴ്ച പുലർച്ചെ
വേറൊരു അനുബന്ധ  സ്വപ്നം എന്നെ തേടി വന്നു.
അത് ഏതാണ്ട് ഒരു വെളിപാട്
പോലെയായിരുന്നു.

സിംഹത്തിന്റെ ശിരസ്സിൽ    അച്ഛന്റെ മുഖം
ആടിന്റെ മദ്ധ്യഭാഗത്തു    അമ്മയുടെ മുഖം
അവർ രണ്ടുപേരും  ഈ ലോകത്തു നിന്ന് വിട പറഞ്ഞപ്പോൾ
ഞാൻ  പ്രകാശവർഷങ്ങൾക്കകലെ
ഒരു അന്യഗ്രഹത്തിലെ മാളത്തിലായിരുന്നു
അവസാന നോക്കിനു അവരുടെ അടുത്തുണ്ടായിരുന്നില്ല

അതിനാൽ
സര്‍പ്പത്തിന്റെ  വാൽ ഞാനാകാം.
അതാ വാലിൽ  തെളിയുന്നു എന്റെ കുട്ടിക്കാലത്തെ മുഖം.
പണ്ട്     മർക്കടശാഠ്യം  കൊണ്ട്
അച്ഛനെയും അമ്മയെയും ഞാൻ
ചില്ലറയല്ല  കഷ്ടപ്പെടുത്തിയിട്ടുള്ളത്.

മധുരമിടാത്ത കാലിച്ചായ കുടിക്കുമ്പോൾ
ഞാൻ ആരോടെന്നില്ലാതെ  ചോദിച്ചു :

അഗ്നി വമിക്കുന്ന ആ  ജന്തു ആരായിരിക്കും?

ഭാര്യ പ്രതികരിച്ചു  :

കൊറോണക്കാലത്തെ നമ്മുടെ ജീവിതം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനീ വരുവോളം…..
Next articleപ്രണയസ്മരണ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English