സംബോധനം  

 

ഭൂമിയോട്

ഇന്ന് നീ വിളറിപ്പോയ ഒരു നീലക്കുത്ത്
നാളെ സൗരയൂഥത്തിലെ പുഴുക്കുത്താകാതിരുന്നാൽ ഭാഗ്യം

സൂര്യനോട്

മലയും കടലും നിഷ്കരുണം ഉപേക്ഷിച്ചാലും
ഇരുട്ട് നിന്നെ സ്വീകരിക്കും
പിറന്ന ദിനം തന്നെ മരിക്കാൻ കഴിയുന്നത് ഒരു സുകൃതമാണ്

ചന്ദ്രനോട്

വിശക്കുന്ന ബംഗാളിക്ക് നീ ചപ്പാത്തിയാണെങ്കിൽ
വിശക്കുന്ന മലയാളിക്ക് നീ ദോശയാണ്
ആരും ഇപ്പോൾ മന്നവേന്ദ്രന്റെ മുഖം നിന്നിൽ കാണാറില്ല

രാവണനോട്

പത്തു തലയുണ്ടെങ്കിലും നിനക്കൊരു ഹൃദയം മാത്രം
അതിൽ നീ സീതയെ പ്രതിഷ്ഠിച്ചിരിക്കുന്നു
സ്വന്തം നെഞ്ചിൽ ഹനുമാൻ രാമനെ കുടിയിരുത്തിയപോലെ

ചേമ്പിലയോട്

മഴത്തുള്ളി നിന്റെ പ്രേമഭാജനം
തെക്കു പടിഞ്ഞാറൻ കാറ്റ്
പ്രേമത്തിന്റെ മൂന്നാം കോണിലെ വില്ലൻ

കണ്ണാടിയോട്

എന്നെ ഞാനായി കാണിക്കാൻ നിനക്കൊരിക്കലും ആവില്ല
ആകയാൽ നിന്റെ മുഖം എന്നും വികൃതമാണ്.

വീടിനോട്

ചുവര് വാതിലായതും വാതിൽ ചുവരായതും അറിഞ്ഞില്ല
മേൽക്കൂര പാറിപ്പോയതും ഞാനറിഞ്ഞില്ല
ഇപ്പോൾ പാമ്പും തേളും പറക്കും തവളകളും മാത്രമാണ് അന്തേവാസികൾ

കവിയോട്

പല പല കതകിലും നീ മുട്ടി നോക്കും
എന്നാൽ നിനക്ക് വേണ്ടി ഒരു വാതിലും തുറക്കപ്പെടില്ല
പറയുന്നതിൽ ഖേദമുണ്ട്, നിന്റെ ജീവിതം ഛന്ദോബദ്ധമല്ല

മാതൃഭാഷയോട്

നിന്റെ അച്ഛൻ തുഞ്ചത്തെഴുത്തച്ഛൻ
അമ്മ മൗനം

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകമലാ സുരയ്യ സ്മാരകത്തിന്റെ ദയനീയ അവസ്ഥ; വിനോദ് മങ്കര എഴുതിയ കുറിപ്പ്
Next articleകേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here