ശ്രദ്ധാഞ്ജലി

sradhanjali

സമയം ചെല്ലും തോറും പ്രകാശന്‍ കൂടുതല്‍ അസ്വസ്ഥനായി. മാഷ് ഇതുവരെ എഴുന്നേറ്റിട്ടില്ല. പത്രങ്ങളും ചാനലുകളും പുറത്തു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്നായി.

വെളുപ്പിന് ആറു മണിക്ക് വാര്‍ത്ത വന്നതു മുതല്‍ നേരിട്ടും ഫോണിലൂടെയുമുള്ള ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്തു. എല്ലാവര്‍ക്കും അറിയേണ്ടത് മാഷ് എന്തു പറയുന്നു, അവസാനമായി കാണാന്‍ അദ്ദേഹം പോകുമോ എന്നൊക്കെയാണ്. അദ്ദേഹത്തോട് ചോദിക്കാതെ ഞാനെന്തു പറയാനാണ് ? കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി ഒരു നിഴല്‍ പോലെ കൂടെയുണ്ടെങ്കിലും ആ മനസിലെന്താണെന്ന് അയാള്‍ക്ക് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അക്കാര്യത്തില്‍ മാഷിന്‍റെ ഭാര്യ സരോജിനി ടീച്ചറും താനും ഒരുപോലെയാണെന്ന് പ്രകാശന് തോന്നി.

കോഴിക്കോട് കോര്‍പ്പറേഷനിലെ മുന്‍ മേയറും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമാണ് പ്രകാശന്‍ “മാഷ്” എന്നു മാത്രം വിളിക്കുന്ന പികെ ഗോപിനാഥന്‍. പഴയ ഹൈസ്കൂള്‍ അദ്ധ്യാപകന്‍. നിരീശ്വരവാദി. എഴുപതിനുമേല്‍ പ്രായം. രണ്ടു വട്ടം എംഎല്‍എ. മൂന്നു വര്‍ഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. ഇടക്ക് ഒരു കേസില്‍ പെട്ട് മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും ഒഴിയേണ്ടി വന്നു. അതിനെല്ലാം മുമ്പ് മാഷ് ബാലുശേരി ഏരിയ സെക്രട്ടറി ആയിരുന്ന കാലത്താണ് പ്രകാശന്‍ അദ്ദേഹത്തിന്‍റെ കൂടെ കൂടിയത്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞെങ്കിലും ആ ബന്ധത്തിന് ഇനിയും ഒരു ഉടവും തട്ടിയിട്ടില്ല. സ്വന്തം മക്കളില്‍ നിന്ന്‍ മാഷ് പ്രകാശനെ വേര്‍തിരിച്ചു കണ്ടിട്ടുമില്ല. പ്രകാശന്‍റെ ഇളയ മകനെ ഊട്ടിയിലെ മുന്തിയ വിദേശ സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ പോലും മുന്‍കയ്യെടുത്തത് ഗോപിനാഥന്‍ മാഷാണ്.

കോര്‍പ്പറേഷന്‍ സ്റ്റാന്‍റിങ് കൗണ്‍സില്‍ ചെയര്‍മാനും മാഷിന്‍റെ രാഷ്ട്രീയ എതിരാളിയുമായിരുന്ന വേണുഗോപാലന്‍ നായരുടെ മരണമാണ് ഇപ്പോഴത്തെ വിഷയം. ഹൃദയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നു പുലര്‍ച്ചെയാണ് അന്തരിച്ചത്. അദ്ദേഹവുമായുള്ള മാഷിന്‍റെ അകല്‍ച്ചക്കും ശത്രുതയ്ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റവല്യൂഷണറി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്ന ഇരുവരും 1981ലെ തിരഞ്ഞെടുപ്പ് കാലത്താണ് അകന്നത്. ആ കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നായര്‍ പാര്‍ട്ടി വിടുകയും ശത്രുപക്ഷത്ത് ചേരുകയുമായിരുന്നു.

ആത്മാര്‍ഥ സുഹൃത്താണ് തന്നെ ചതിച്ചതെന്ന് വിശ്വസിച്ച നായര്‍ പിന്നീട് മാഷിന്‍റെ കടുത്ത വിമര്‍ശകനും ശത്രുവുമായി. മാഷും വെറുതെയിരുന്നില്ല. കഴിഞ്ഞ രണ്ടു വട്ടം കോര്‍പ്പറേഷന്‍ സ്റ്റാന്‍റിങ് കൗണ്‍സില്‍ ചെയര്‍മാനായ പഴയ സതീര്‍ഥ്യനെ പലവിധ കേസുകളുമായാണ് അദ്ദേഹം നേരിട്ടത്. അഴിമതി,അനധികൃത സ്വത്ത് സമ്പാദനം എന്നിവയും അതില്‍ പെടും. ഇടക്ക് നിയമസഭയിലേക്ക് മല്‍സരിച്ച വേണുഗോപാലന്‍ നായരെ അദ്ദേഹത്തിന്‍റെ തന്നെ പാര്‍ട്ടിയിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ചെയ്തു. പക്ഷേ ഇതൊന്നുമല്ല, അടുത്തിടെ ചെന്നെയില്‍ നടന്ന ഒരു വാഹനാപകടത്തില്‍ മകന്‍ മരിച്ചതാണ് നായരെ ഏറ്റവുമധികം തളര്‍ത്തിയത്. അവിടെ ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹത്തിന്‍റെ മകന്‍ ഗോപികൃഷ്ണന്‍.

മകന്‍റെ മരണത്തോടെ ആകെ തകര്‍ന്നുപോയ അദ്ദേഹം ഏറെ സമയമെടുത്തു പൊതു രംഗത്തേക്ക് തിരിച്ചുവരാന്‍. പക്ഷേ അപ്പോഴേക്കും ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ആ ശരീരത്തില്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു. ഭാര്യയും കോയമ്പത്തൂരില്‍ പഠിക്കുന്ന ഒരു മകളും അദ്ദേഹത്തിനുണ്ട്.

റിട്ട. ജസ്റ്റിസ് ജോസഫ് വടക്കന്‍റെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മാഷ് തിരിച്ചെത്തിയത്. എന്തു സംഭവിച്ചാലും രാവിലെ എട്ടു മണിക്ക് മുമ്പ് വിളിക്കരുതെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു. പോരാത്തതിന് അടുത്തിടെയായി ഷുഗറും കുറച്ചു കൂടുതലാണ്. അതുകൊണ്ടു കൂടിയാണ് വിളിക്കാന്‍ മടിച്ചത്. അല്ലെങ്കിലും ഉറക്കത്തില്‍ വിളിച്ചുണര്‍ത്തുന്നത് മാഷിന് പണ്ടേ ഇഷ്ടമല്ല. കൃത്യസമയത്ത് തനിയെ എഴുന്നേല്‍ക്കും. ആ പതിവ് ഇതുവരെ തെറ്റിയിട്ടുമില്ല.

അതേ, ഇപ്പൊഴും ആ കൃത്യനിഷ്ഠ തെറ്റിയില്ല. മുറിയില്‍ നിന്ന്‍ അനക്കം കേട്ടു. മാഷ് എഴുന്നേറ്റു എന്ന് പ്രകാശന് മനസിലായി. അയാള്‍ നേരത്തെ എടുത്തു വച്ചിരുന്ന ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയുമായി മാഷിന്‍റെ മുറിയിലേക്ക് നടന്നു. അതാണ് ശീലം. ടീച്ചര്‍ സ്ഥലത്തില്ലാത്തത് കൊണ്ട് അയാള്‍ തന്നെ വേണം എല്ലാം ചെയ്യാന്‍. ഡ്രൈവിങ്ങും പ്രൈവറ്റ് സെക്രട്ടറി ജോലിയും മാത്രമല്ല അത്യാവശ്യം അടുക്കള പണിയും അയാള്‍ക്ക് വശമുണ്ട്. പോരാത്തതിന് പ്രധാന പണികളൊക്കെ ചെയ്യാന്‍ നാരായണിയമ്മയുമുണ്ട്. ടീച്ചറുടെ പരിചയത്തിലുള്ള സ്ത്രീയാണ്. അറുപതിന് മേല്‍ പ്രായം. നാല് ആണ്‍മക്കളുണ്ടെങ്കിലും ആരും തള്ളയെ തിരിഞ്ഞു നോക്കാറില്ല. ജീവിച്ചു പൊയ്ക്കൊട്ടെ എന്നു വിചാരിച്ചാണ് ടീച്ചര്‍ അവരെ ഇവിടെ നിര്‍ത്തിയത്.

അപ്പോഴേക്കും മാഷ് മുഖം കഴുകി ബാത്ത്റൂമില്‍ നിന്നു പുറത്തേക്ക് വന്നു. പ്രകാശന്‍ കൊടുത്ത കാപ്പി പതുക്കെ കുടിച്ചുകൊണ്ട് അയാള്‍ ഹാളിലേക്ക് നടന്നു.

“മാഷെ, നായര്‍ സാര്‍ മരിച്ചു, ഇന്നു പുലര്‍ച്ചെ………….മാഷിന്‍റെ കമന്‍റെടുക്കാന്‍ ചാനലുകാര് പുറത്തു നിക്കുന്നുണ്ട്. രാജന്‍ സാറുള്‍പ്പടെ പലരും തലസ്ഥാനത്തു നിന്നു വിളിക്കുകയും ചെയ്തു. മാഷ് തിരിച്ചു വിളിക്കുമെന്ന് ഞാന്‍ പറഞ്ഞു. “: പ്രകാശന്‍ പുറകെ വന്ന്‍ പറഞ്ഞു. മാഷ് ഒന്നു ഞെട്ടിയോ എന്ന്‍ അയാള്‍ക്ക് സംശയം തോന്നി. പക്ഷേ പെട്ടെന്ന് തന്നെ അയാള്‍ മുഖഭാവം മറച്ചു.

“പന്ത്രണ്ടു മണിയോടെ ഇവിടെ കൊണ്ടുവരുമെന്നാ അറിഞ്ഞത്. മാഷ് പോകുമോ എന്നു പലരും ചോദിച്ചു. ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.” : പ്രകാശന്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ തുടര്‍ന്നു. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കാനായി പോകുന്ന പ്രത്യേക പ്രതിനിധി സംഘം ഗോപിനാഥന്‍ മാഷിന്‍റെ നേതൃത്വത്തില്‍ രാവിലെ പത്തു മണിയോടെയാണ് യാത്ര തിരിക്കുന്നത്. നായരുടെ മകന്‍ മരിച്ചപ്പോഴും മാഷ് ഇതുപോലെ ഡല്‍ഹിയിലായിരുന്നല്ലോ എന്ന്‍ പ്രകാശന്‍ അപ്പോള്‍ ഓര്‍ത്തു. അന്ന്‍ അദ്ദേഹം മരണാനന്തര ചടങ്ങില്‍ പങ്കെടുത്തില്ല.

“അതൊക്കെ അവിടെയിരിക്കട്ടെ. പത്രക്കാരോടു പറയേണ്ട മാറ്റര്‍ നീ റെഡിയാക്കിയിട്ടുണ്ടോ?” : മാഷ് ഒഴിഞ്ഞ ഗ്ലാസ് പ്രകാശന്‍റെ കയ്യില്‍ കൊടുത്തുകൊണ്ട് ചോദിച്ചു.

“ഉവ്വ്”: അയാള്‍ പോക്കറ്റില്‍ നിന്ന്‍ ഒരു കടലാസെടുത്ത് മാഷിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. നീട്ടിക്കഴിഞ്ഞപ്പോഴാണ് മാഷ് കണ്ണട വച്ചില്ലല്ലോ എന്നയാള്‍ ഓര്‍ത്തത്. അതെടുക്കാനായി പ്രകാശന്‍ മുറിയിലേക്ക് വേഗം നടന്നു.

————————————-

“എന്താ നീ എഴുതിയത് ?” : കണ്ണട വക്കുന്നതിനിടയില്‍ മാഷ് ചോദിച്ചു.

“പതിവ് വാചകം തന്നെ. നികത്താനാവാത്ത നഷ്ടം, കേരള രാഷ്ട്രീയത്തിലെ കര്‍മ്മ യോദ്ധാവ്, മഹാനായ മനുഷ്യ സ്നേഹി എന്നൊക്കെ കാച്ചിയിട്ടുണ്ട്. വേണമെങ്കില്‍ മാഷുമായുള്ള പഴയ ബന്ധത്തെ കുറിച്ചും രണ്ടു വാചകം ചേര്‍ക്കാം.” : പ്രകാശന്‍ തുറന്നു കിടന്ന തന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണ്‍സ് നേരെയാക്കുന്നതിനിടയില്‍ പറഞ്ഞു.

“ഇത് മതി”: കടലാസിലേക്ക് ആകപ്പാടെ കണ്ണോടിച്ചു കൊണ്ട് മാഷ് അയാളെ നോക്കി. : “കൂട്ടത്തില്‍, ചില പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയില്‍ കൊള്ളാവുന്ന ഒരാള്‍ ഇയാള്‍ മാത്രമായിരുന്നു എന്നു കൂടി എഴുതിയേക്ക്…………..”

പ്രകാശന്‍ തലയാട്ടി.

“നീ അവരോട് അകത്തേക്ക് വരാന്‍ പറ. അപ്പോഴേക്കും ഞാന്‍ ഈ വേഷമൊന്ന് മാറാം.” : ഗോപിനാഥന്‍ മാഷ് അകത്തേക്ക് നടന്നു.

പത്തു മിനിറ്റ്. ഏറിയാല്‍ പതിനഞ്ച്. അതിനുള്ളില്‍ ക്യാമറകളോട് പറയാനുള്ളതെല്ലാം പറഞ്ഞ് മാഷ് എഴുന്നേറ്റു. അദ്ദേഹത്തിന് പഴയ കൂട്ടുകാരനോട് ശത്രുതയൊന്നുമില്ലെന്നും എല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്നും മാധ്യമ പ്രവര്‍ത്തകരും അതിനകം മനസിലാക്കി കഴിഞ്ഞിരുന്നു.

കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞപ്പോള്‍ അധികം വൈകാതെ തന്നെ എല്ലാവരും പിരിഞ്ഞുപോയി. നായരെ അവസാനമായി കാണാന്‍ മാഷ് പോകും എന്നു പറഞ്ഞതു കൊണ്ട് ക്യാമറകളുടെ അടുത്ത ഊഴം കോര്‍പ്പറേഷന്‍ ഹാളിലാണെന്ന് പ്രകാശന്‍റെ മനസ്സ് പറഞ്ഞു.

“ദൈവം ഇല്ല എന്നു ചിലര്‍ പറയുന്നത് വെറുതെയാണ്, അല്ലേ പ്രകാശാ ?” : പ്രഭാത ഭക്ഷണം കഴിച്ച് എഴുന്നേല്‍ക്കുന്നതിന് മുമ്പായി മാഷ് അയാളോട് ചോദിച്ചു. അദ്ദേഹം എന്താണ് പറഞ്ഞു വരുന്നതെന്ന് പ്രകാശന് പെട്ടെന്നു മനസിലായില്ല.

ഓര്‍മ വച്ചനാള്‍ മുതല്‍ ദൈവമില്ല എന്നു പറഞ്ഞ മനുഷ്യന്‍. ശബരിമലയിലും ഗുരുവായൂരും താന്‍ മുടങ്ങാതെ പോകുന്നത് കണ്ട് അദ്ദേഹം കളിയാക്കുക വരെ ചെയ്തിട്ടുണ്ട്. ആ ആള്‍ എന്താണ് പറഞ്ഞു വരുന്നതെന്നറിയാതെ പ്രകാശന്‍ തുറിച്ചു നോക്കുക മാത്രം ചെയ്തു.

“നീ വിചാരിച്ചത് ശരിയാണ്. നിന്‍റെ വിശ്വാസത്തെ ഞാന്‍ പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. പക്ഷേ ഇനി ഏത് ദൈവത്തെ ചോദ്യം ചെയ്താലും കുന്നത്തൂര്‍ ഭദ്രകാളിയെ മാത്രം ഞാന്‍ അവിശ്വസിക്കില്ല. കാരണം നീ അവിടെ എന്‍റെ പേരില്‍ ശത്രുസംഹാര പൂജ നേര്‍ന്നതില്‍ പിന്നെയാണല്ലോ ഈ പറഞ്ഞതൊക്കെ നടന്നത്. 21 ദിവസത്തിനുള്ളില്‍ ഫലം നിശ്ചയം എന്നാ നീ പറഞ്ഞത്. ഇന്ന്‍ പതിനാലാം ദിവസമാണ്. അപ്പോഴേക്കും ശത്രു അരങ്ങൊഴിഞ്ഞു.” : ചിരിച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റ് വാഷ് ബേസിനു നേരെ നടന്നു.

മാഷിന് താല്പര്യമില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി പ്രകാശന്‍ ഗുരുവായൂരും ചോറ്റാനിക്കരയിലും മൂകാംബികയിലുമൊക്കെ മുടങ്ങാതെ വഴിപാടുകള്‍ നടത്താറുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യവും അഭിവൃദ്ധിയും അയാള്‍ക്ക് അത്ര മാത്രം പ്രധാനപ്പെട്ടതായിരുന്നു. വളരെ ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട പ്രകാശനെ കൂടെ നിര്‍ത്തി പഠിപ്പിച്ചത് പോലും അദ്ദേഹമാണ്. മാഷിന്‍റെ മകന്‍ ജയചന്ദ്രന്‍ സിംഗപ്പൂരില്‍ ഉദ്യോഗസ്ഥനാണ്. മകള്‍ കുടുംബത്തോടൊപ്പം ഇറ്റലിയില്‍ സ്ഥിരതാമസവും. പ്രകാശന്‍ അടുത്തുള്ളത് കൊണ്ട് അച്ഛന്‍റെയും അമ്മയുടെയും കാര്യത്തില്‍ ആകുലതയൊന്നുമില്ലെങ്കിലും വിശേഷങ്ങള്‍ തിരക്കി ആഴ്ചയില്‍ ഒരിക്കലെങ്കിലും അവര്‍ വിളിക്കും.

“അവന്‍ എനിക്കു ചെയ്ത ദ്രോഹങ്ങള്‍ക്കൊന്നും കണക്കില്ല. ഇല്ലാത്ത കൈക്കൂലിയും ഫണ്ട് തട്ടിപ്പും ഉയര്‍ത്തിക്കൊണ്ട് വന്ന്‍ എന്‍റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത് വരെ ആ നാറിയാണ്…………” : പ്രകാശന്‍ എടുത്തുകൊടുത്ത ടവ്വലില്‍ കൈ തുടക്കുന്നതിനിടയില്‍ ഗോപിനാഥന്‍ മാഷ് പറഞ്ഞു. അപ്പോള്‍ അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അത്ര ദേഷ്യത്തോടെ പ്രകാശന്‍ അദ്ദേഹത്തെ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. പുറത്തു പറഞ്ഞതല്ല, മാഷ് തന്‍റെ രാഷ്ട്രീയ എതിരാളിക്ക് അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ആദരാഞ്ജലി ഇതാണെന്ന് പ്രകാശന് തോന്നി.

നാരായണിയമ്മ ഇടക്ക് ഡസ്ക്ക് വൃത്തിയാക്കാന്‍ വന്നെങ്കിലും പറഞ്ഞതൊന്നും കേട്ടതായി തോന്നിയില്ല. അവര്‍ക്ക് ചെവി പതുക്കെയാണ്. പലപ്പോഴും അടുത്തു നിന്ന്‍ വിളിച്ചാല്‍ പോലും അവര്‍ കേള്‍ക്കാറില്ല. അടുത്തുള്ള ചേരിയിലെ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് അവരുടെ താമസം. ഇവിടെ താമസിക്കാമെന്ന് മാഷും ടീച്ചറും പലകുറി പറഞ്ഞെങ്കിലും സ്വന്തം വീട് വിടാന്‍ അവര്‍ കൂട്ടാക്കിയില്ല.

“പിന്നെയും അവന്‍ വെറുതെയിരുന്നില്ല. ഞാന്‍ അത് ചെയ്തു, ഇത് ചെയ്തു, കോടികളുണ്ടാക്കി എന്നൊക്കെ പ്രചരിപ്പിച്ച് സംസ്ഥാന തലത്തില്‍ എന്നെ ഒന്നുമല്ലാത്തവനാക്കി. പാര്‍ട്ടിക്കാരും അത് വിശ്വസിച്ചപ്പോള്‍ എനിക്ക് ഇവിടെ കോഴിക്കോട് മാത്രമായി ഒതുങ്ങേണ്ടി വന്നു. തിരിച്ച് ഒരു രണ്ടു കൊല്ലം അവനെ അകത്തിടാനുള്ള പണി ഞാനും ഒരുക്കിയതാണ്. പക്ഷേ അപ്പോഴേക്കും അവന്‍ പോയി.” : നിരാശയോടെ ഗോപിനാഥന്‍ മാഷ് തുടര്‍ന്നു.

പ്രകാശന്‍ കയ്യില്‍ വച്ചു കൊടുത്ത ഗുളികകള്‍ ഒന്നു നോക്കുക പോലും ചെയ്യാതെ വായിലിട്ട് അദ്ദേഹം കുറച്ചു വെള്ളം കുടിച്ചു.

“ഞാന്‍ ഇറങ്ങുകയാ. നീ വരണ്ട. ഞാന്‍ ജോസഫിനെ കൂട്ടി പൊയ്ക്കോളാം. ആദ്യം ജില്ല കമ്മിറ്റി ഓഫീസിലൊന്നു കേറണം. മടങ്ങി വരുന്ന വഴിക്ക് ആ ചത്തു കിടക്കുന്നവനെയും ഒന്നു കാണണം. കൂട്ടത്തില്‍ അവന്‍റെ കേട്ട്യോളെയും കുട്ട്യോളെയും ഒന്നു ആശ്വസിപ്പിക്കുകയുമാവാം, അല്ലേ?” : മാഷ് ചിരിച്ചുകൊണ്ട് പ്രകാശന്‍റെ തോളില്‍ തട്ടി പുറത്തേക്ക് നടന്നു.

അല്‍പനിമിഷത്തിനകം കാര്‍ അകന്നു പോകുന്ന ശബ്ദം കേട്ടു. കുറച്ചു കഴിഞ്ഞ് പ്രകാശന്‍ ഫ്രിഡ്ജില്‍ എന്തോ വയ്ക്കുന്നതിനിടയില്‍ ഹാളില്‍ നിന്ന്‍ ടിവിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. ആരാണ് വന്നതെന്നറിയാന്‍ അയാള്‍ പുറത്തേക്ക് വന്നു. ബ്രാഞ്ച് മെമ്പര്‍ സുഭാഷാണ്. പ്രകാശനെ അഭിവാദ്യം ചെയ്തുകൊണ്ട് സ്ക്രീനില്‍ നിന്നു കണ്ണു മാറ്റാതെ തന്നെ അയാള്‍ അടുത്തുള്ള സോഫയില്‍ ഇരുന്നു.

ക്യാമറകള്‍ക്ക് മുന്നില്‍ വച്ച് അല്‍പം മുമ്പ് മാഷ് നല്‍കിയ വികാര നിര്‍ഭരമായ അനുശോചന സന്ദേശമാണ് ടിവിയില്‍ കാണിക്കുന്നത്.

അഥവാ ശ്രദ്ധാഞ്ജലി…………….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here