തുപ്പൽക്കോളാമ്പി

 

1

“ആരാ, ഇരുട്ടത്ത് തപ്പുന്നത്?”

“ഞാൻ”

“ഞാനെന്നു വച്ചാൽ……?”

“കരിമ്പൂച്ച ”

“എന്താണ് തിളങ്ങുന്നത്…..തീക്കട്ടകൾ മാതിരി….?”

“നിനക്കായി ചൂഴ്ന്നെടുത്ത രണ്ടു പ്രണയമുദ്രകൾ. ഇനി മറ്റൊരു
നോട്ടത്തിനു എനിക്ക് കണ്ണ് വേണ്ട.”

“കറുപ്പിന്റെ അഴക് ഇഷ്ടമാണ്. വിശേഷിച്ചും തീഗോളങ്ങളുടെ പശ്ചാത്തലത്തിൽ!”

“വയനാടൻ മഞ്ഞളിന്റെ നിറംന്ന് വച്ചാൽ എനിക്ക് പ്രാണനാ.”

“നേരം ഇനിയും ഇരുട്ടട്ടെ. നിനക്കായി ജാലകപ്പടിയിൽ അഞ്ചു മൺചിരാതുകൾ കത്തിച്ചു വെക്കാം.”

“പുറംവാതിൽ അടയ്ക്കുമോ?”

“അടയ്ക്കും; അടച്ചേ പറ്റൂ; പക്ഷെ താഴിട്ടു പൂട്ടില്ല.”

2

ജാരസംസർഗത്തിനു ശേഷം
ഒന്നാംകൊറോണ രണ്ടാംകൊറോണയോട് :
“ചേകവർക്കൊറോണ അങ്കവും കഴിഞ്ഞു തിരിച്ചെത്താൻ നേരമായി.
പൂങ്കോഴി കൂവുന്നത് താൻ കേട്ടില്ലെന്നുണ്ടോ?”

“ഓമലാളേ, ഞാനിപ്പോൾ ബധിരനാണ്. നിന്റെ മൃദുലമായ മാംസമുനകളുടെ
കോരിത്തരിപ്പിക്കുന്ന സ്പർശം ഒരു മാദകസ്വപ്നംപോലെ ഇപ്പോഴും എന്നെ പൊതിയുന്നു. ചേകവർ അയാളുടെ മുള്ളുറുമി എന്റെ മേൽ വീശട്ടെ. നിനക്കായി മരിക്കുന്നതിൽപ്പോലും ഞാൻ ഒരു ദിവ്യാനന്ദം കണ്ടെത്തും.”

“ആ ദിവ്യാനന്ദത്തിന്റെ പേരിൽ അഡ്വാൻസായി ഒരുമ്മ തരാം. മോൻ ഒന്ന്
പോയിതന്നാട്ടെ.”

“നിന്റെ ആഗ്രഹം അതാണെങ്കിൽ തത്കാലം പോകാം. പോയല്ലേ പറ്റൂ!പക്ഷെ കട്ടിലിനുകീഴെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആയിരത്തൊന്നു രഹസ്യ
കൊറോണസമുറായികളില്ലേ, അവറ്റകളുടെ കാര്യം?”

“മറ്റൊരു ഒളിസങ്കേതത്തിൽ മാറ്റിക്കോളാം.”

“അവിടെ സൂചി കുത്താനൊരിടം എനിക്കും…..”

“ആ സങ്കേതം നിന്റെ സ്റ്റാറ്റസിന് പറ്റിയതല്ലിഷ്ടാ; അത് ചേകവരുടെ അറയിലെ തുപ്പൽകോളാമ്പിയാ!!”

3

തലയ്ക്കു വെളിവുണ്ടെങ്കിൽ
ഹൃദയം മിക്കവാറും ഇരുട്ടിലായിരിക്കും.
ഹൃദയത്തിനു വെളിവുണ്ടെങ്കിൽ
തല മിക്കവാറുംഇരുട്ടിലായിരിക്കും.
പറ, ഏതു വേണം, തലയോ ഹൃദയമോ?

രണ്ടും വേണ്ട; വേണ്ടപ്പോൾ അടക്കാനും തുറക്കാനും
കഴിയുന്ന നിന്റെ പൊന്നധരമില്ലേ, തല്ക്കാലം അത് മതി!

4

ആരാണ് മൂത്തത്?
ആരാണ് ഇളയത്?
മൂപ്പിളമത്തർക്കം കാലം പരിഹരിക്കട്ടെ;
തല്ക്കാലം മൂത്തത് ഇളയതിനെ
നയിക്കട്ടെ മണിയറയിലേക്ക് !

അല്ലെങ്കിൽ മരണത്തിന്റെ നിലവറയിലേക്ക് !!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒറ്റമുറിവീട്
Next articleഓര്‍മ്മ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English