കനലുകൾക്കിഷ്ടം എന്നേരവും
താപത്താൽ എരിഞ്ഞു കൊണ്ടേയിരിക്കാൻ
അണഞ്ഞാൽ വെറും കരിക്കട്ടകളാവുമെന്നോർത്താവാം
ഇത്രമേൽ ത്യാഗത്താൽ തീയുള്ള ജീവിതം .
കനലുകൾക്കെന്നും തീപകരും –
താപമൊരു ജീവനും പ്രേരണയും.
അതിനൊത്തു തിളക്കവും, വെടിപ്പും, ജ്വലിക്കുന്ന പ്രതാപവും.
തീകൊണ്ടു ജീവിതം, മൃദുലബാഷ്പത്തിൽ അകാല മരണവും.
തീയുള്ളലോകം കെട്ടുതുടങ്ങുമ്പോൾ കരിനിറം വീണു തുടങ്ങും
തനിയെ അണയാൻ മടിച്ചു വീണ്ടും കനലുകളാക്കാൻ കൊതിച്ചു
ആത്മാവിൻ കണികകളപ്പോഴും പറ്റിക്കിടന്ന്
ഉടലിലെ ജീവനായ് കനലിൻെറ ജീവിതത്തിനു വേണ്ടി –
മിന്നി തുടിപ്പോടെ മുറവിളിയില്ലാതെ പിടയും.
ജ്വലിക്കുമ്പോഴും ആളിപ്പടരുമ്പോഴും കനലുകൾക്കു ജീവനും ജീവിതവും.
കരിയുന്ന ലോകത്തു തീയോടെ കനലുകൾക്കെന്നും
കനലുകൾ തന്നെ ആയിരിക്കാനിഷ്ടം