ബയോഹാസം

 

നമ്പ്യാരുടെ ഗണത്തിൽ
കൂട്ടേണ്ട വേണുനമ്പ്യാരെ
നമ്പ്യാർ ഉയർന്ന കുലജാതനെങ്കിൽ
വേണു കേവലമൊരധ:കൃതൻ

അനിഴം ജന്മനക്ഷത്രം
ഇരുപേർക്കുമെന്നിരിക്കിലും
മോദി സാറൊരു ഐരാവതം
വേണുവൊ കുഴിയാനയും

വേണുനാദം കേൾക്കാതെ
വേണുവെന്നാരൊ പേരിട്ടു
സ്വയം വേണുവായാൽപ്പിന്നെ
മൂളാൻ മറ്റൊന്ന് വേണമൊ

തന്ന രണ്ടിൽ നിന്നൊരെണ്ണം
തിരിച്ചെടുത്തതും ദൈവം
ദയാവായ്പോടെ ചൊല്ലി:
മുക്കണ്ണ് തരാമെടൊ!

നാട്ടിലും പുറനാട്ടിലുമായി
കെട്ടി പല വേഷങ്ങൾ
കറങ്ങി പല വർഷങ്ങൾ
വേഷപ്പകർച്ചയ്ക്കിടയിലും
തെല്ലു,മാത്മത്തെയോർക്കാതെ
മതി മറന്നു വിഹരിച്ചേനിവൻ

ആഗോളതാപനം പ്രളയം
കൊറോണ വാനരവസൂരി
ഇത്യാദികൾ കൊണ്ടൊക്കെ
വാഴ് വ് കണ്ടകശ്ശനിയായല്ലൊ

ഊഷരമാം ജീവിതപ്പാതയിൽ
ഇടഞ്ഞ ഗജത്തെക്കണ്ട്
നെട്ടോടമോടി വീണ കവിക്ക്
മുന്നിലതാ നില്പൂ കഥ
കഴിപ്പാൻ കേസരിയങ്ങുന്ന്!

കവിഗോഷ്ഠികൾക്കൊന്നും
മിത്രങ്ങൾ വിളിക്കാതെയായി
വിളിക്കാതെയെത്തീ രോഗങ്ങൾ
മൃത്യുവിൻ സന്ദേശവാഹകർ
ശത്രു പോലുമിക്കാലം
കണ്ട ഭാവം നടിപ്പീല
കാലനാണെങ്കിൽ രാക്കിനാവിൽ
കാട്ടി ചിരിക്കുന്നു ദംഷ്ടകൾ…

വിടാതെ സദാ കുത്തി-
ക്കുറിക്കണം വരുംജന്മ-
മെങ്കിലുമൊരു മൈനർ, കവിയായിക്കാണുവാൻ

പരാപരന്റെ പുരത്തേക്കുള്ള
ഗോൾഡൻ ഗ്രീൻ വിസക്കായി
കാത്തിരിക്കാമിനി, യല്ലാതെ
വേറെന്തു വേണു പറയുവാൻ!

ഇടവേളയിൽ തരിമ്പും
ചുമ്മാതിരിക്കില്ല വേണുമോൻ
മരിക്കുംമുന്നെ മരിക്കാതെ
മരിക്കുവാനുള്ളതാം
കലയഭ്യസിക്കട്ടെ വേണുമോൻ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓണവാർത്ത
Next articleറിയാദ് അന്താരാഷ്ട്ര പുസ്തകമേള – 2022
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English