ഉറക്കമുണർവ്

പത്തുമാസമമ്മച്ചൂടിലുറങ്ങി സുഖമായ്
താരാട്ടുപാട്ടും തലോടലിൻ സുഖവും
പിറവി വന്നവന്റെയുറക്കം കെടുത്തി
ജനനം കൈയേറ്റു വാങ്ങിയവനെ

ഭാവിതിലകമാവാനവന്റമ്മ കൊതിച്ചു
നാടറിയും നാമമാവാൻ അവന്റച്ഛൻ
എന്നാലവൻ തീറെഴുതിയ വഴിയോ
വീടും നാടും ഭയന്നീടുമൊരു തീനാളം

നീളൻ മുടിയും താടിയും മോടിയാക്കി
മദ്യവും മദിരാശിയും ഒഴിച്ചു കൂടാതാക്കി
പഠനത്തിനായ് വിട്ടവൻ പടിവിട്ടിറങ്ങി
പണക്കെട്ടുകൾക്കു മുന്നിലവൻ മയങ്ങി

ആഗോളം അവനധീനമെന്ന് നിനച്ചു
വിനയത്വമവനു മാലിന്യമായ് മാറി
അഹന്തയിൽ കുളിച്ചീറനണിഞ്ഞവൻ,
സ്വർണ്ണത്തുട്ടരച്ചവൻ കുറിയണിഞ്ഞു

കാലത്തിന്റെ തിരക്കിലലിഞ്ഞവൻ
ഉയർച്ചകൾ മാത്രം തിരിച്ചറിഞ്ഞവൻ
ഒന്നുമാത്രമവനറിഞ്ഞില്ലയാ ഗതിയിൽ
പതനമേറിടും ഉയരമേറിയാലെന്ന സത്യം!

ഈവിധ വർഗ്ഗമൊരു പേടിസ്വപ്നമായ്
ലോകത്തെമ്പാടും പടർന്നു പൊന്തി
അസുരഗണമേറുന്നതീശ്വരനറിഞ്ഞു
ശിക്ഷാർഹമായ് ലോകം കണ്ണീലിരാണ്ടു!

പ്രളയവും പേമാരിയും മഹാവ്യാധിയും
കണ്ടു ഭയന്നു ശാസ്ത്രവും ശാസികരും
കൂമ്പാരമായ് മാറിയ ശവക്കുന്നുകൾ
ലോകമൊന്നായ് മരവിച്ചു ദേഹിയോടെ

നിലച്ചു പോയല്ലോ കാലൊച്ചയും കച്ചവടവും
പ്രളയം ദാനിച്ച വഞ്ചികൾ നിരത്തിലൂടെ
പേമാരി നീന്തി കൈ കോർത്തു മാനവർ
സൗഹൃദമെന്തെന്നു തിരിച്ചറിഞ്ഞു വീണ്ടും

കാലണയില്ലാതെ വലഞ്ഞ പാവം ചാത്തൻ
കൂലിപ്പണിയും കൂരയും പോയി വലഞ്ഞു പാവം
ചെന്നു മുട്ടി, പണക്കെട്ടു പുതച്ച കുബേരചാരേ
ഒരുരുളക്കായ്, വിറയലകറ്റാനൊരു ശീലക്കായ്

ആൾബലവും കാൽബലവും ഒന്നിച്ച് ചേർത്ത്
ചവട്ടിപ്പുറത്താക്കിയാ പാവം ചാത്തജന്മത്തെ,
തലയടിച്ചു ചിതറി വീണു പാവം കല്ലുപാതയിൽ
അടഞ്ഞുപോയെന്നെന്നേക്കുമായാ കണ്ണുകൾ!

ചാത്തന്റെ കെട്ട്യോൾ അക്കാഴ്ച കണ്ട് സ്തബ്ദയായ്,
വാവിട്ടുകരയുന്ന പിഞ്ചോമന നെഞ്ചകത്തും
ഇതൊക്കെ കണ്ടിട്ടും കണ്ട ഭാവമേന്യേ, കുബേരൻ
ഉലാത്തി, ചുണ്ടിൽ പുകയും കൈയ്യിൽ മദ്യവുമായി…

പ്രളയം കഴിഞ്ഞൊന്ന് തല ചായ്ച്ച നേരം
കൊടുംകാറ്റായ് വന്നു വീണ്ടുമൊരു ഭീകരൻ
ലോകത്തെ ഞെട്ടിച്ചൊരു “പാൻഡമിക്കായ്”
“കോവിഡ്-19”എന്നൊരു “കൊറോണവൈറസ്’

ബന്ധൂരബന്ധനം നാടിനും നാട്ടാർക്കും
പാഠശാലയും, ജോലിശാലയുമടച്ചു പൂട്ടി
പള്ളിമേടയും, ശ്രീകോവിലും നടയടച്ചു
ജന്തുവാസം സ്വച്ഛന്തം നടുവഴികളിലേറി

കൊറോണക്കിരയായ മർത്യലക്ഷം
ശവക്കെട്ടുകൂനകളായ് ചീഞ്ഞളിഞ്ഞു,
മരുന്നും മന്ത്രവും തോറ്റ ചരിത്രമായി,
ആതുരരായ് സ്നേഹമാലാഖമാർ മാത്രം

നാടും നാട്ടരും നിയമങ്ങൾ പാലിക്കവെ,
കുബേരൻ പുലമ്പി, കൊറോണ തട്ടിപ്പ്‌ മാത്രം,
കാണാൻ കഴിയാത്തതിനെയെന്തിനു ഭയക്കണം
ഇതൊരു കിംവദന്തി, ഭൂതപ്രേതമെന്ന പോലെ

വിലക്കവും നിയമവും ചീന്തിയെറിഞ്ഞവൻ
മദിരാശികളിൽ മദിച്ചു മുഴുകി നടന്നവൻ
തൻ കർമ്മഫലമോ അസഹ്യരുടെ ശാപമോ
കൊറോണ രോഗത്തിനവനുമടിമയായ്!

ഭയവിഹ്വരായ്‌ വിട്ടുപോയവനെ ഭാര്യയും മക്കളും
പരിചരരും സമീപരും പടിയടച്ചൊഴിവാക്കി
ആദ്യമായന്നവൻ തനിക്കുള്ള വിലയറിഞ്ഞു
ജീവിതനഷ്ടഭാരത്തിന്റെ ഘനമറിഞ്ഞു

ഇരന്നെങ്കിലുമൊരിറ്റു ജലവും ഒരുരുള ചോറും
തേടി പടിക്കലെത്തവെ, കാലു തെറ്റി വീണു
ബലഹീനനായ്‌ കിടന്നുകൊണ്ടവൻ കേണു
കേട്ട സമീപരെല്ലാം പടിയടച്ചു പോന്നു

പാതി മിഴിഞ്ഞ കൺപീളയിലൂടവൻ കണ്ടു
ദാഹജലവുമായ് മുന്നിലൊരു സ്ത്രീ ജന്മം!
കണ്ട മാത്രയിൽ, കൂപ്പിയവനിരു കൈകളും
പണ്ടവൻ മുഖത്ത് തുപ്പിയ ചാത്തന്റെ ഭാര്യ

നീട്ടുന്നവൾ ദാഹജലം വെറുപ്പൊട്ടുമില്ലാതെ
തുടക്കുന്നവൾ കുബേരന്റെ മുറിപ്പാടുകൾ
മാലാഖയാമവളെന്തിനു ഭയന്നീടണം
കൊറോണപോലുമവളെ കൈകൂപ്പീടില്ലേ?

ആദ്യമായവനറിഞ്ഞു കുടിവെള്ളത്തിൻ മഹത്വം
അറിഞ്ഞവനാദ്യമായ് ഒരുരുള ചോറിന്റെ സ്വാദ്‌
അറിഞ്ഞവൻ തനിക്കു നഷ്ടമായ അമ്മമനസ്സ്
കൂപ്പുകൈകളോടവനാദ്യമായോർത്തച്ഛനെ

ഈവിധം ലോകം വെട്ടിപ്പിടിക്കും നേരം
അമ്മയെ കെട്ടിപ്പിടിക്കാൻ മറക്കരുതേ
അമ്മയുടെ മാറോടുള്ളാലിംഗന സുഖം
ഈ ഭൂവിൽ വെല്ലാനൊന്നുമില്ല മക്കളെ!

ഭീതിയുടെ തീനാളം പടരുമീ വേളയിൽ
പഴിചാരലും പകപോക്കലും ക്രൂരമല്ലേ
ചാവും ചിതയിലും, നീറുന്ന മുറിവിലും
ഒരമ്മയുടെ കണ്ണീർ ചാലുകളില്ലേ?

 

(ഞാനറിയും, എന്നാൽ ഞാനറിയാതെ പോയ എന്റെ സഹപാഠിയുടെ
പ്രാണന്റെ ആത്മശാന്തിക്കായ് ഒരു സമർപ്പണം)

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകഥപറയും കാലം
Next articleപട്ടം
ജന്മനാല്‍ കപിലനൊരു ബ്രാഹ്മണന്‍. എന്നാല്‍ ഇന്നോ? ജീവിതത്തിന്‍റെ വഴിത്തിരുവുകളില്‍ അണിയിക്കപ്പെട്ട വിഭിന്ന മതാനുഷ്ഠാനങ്ങള്ക്ക് പാത്രീഭൂതനായി ജനിച്ച മണ്ണിന്റെ ഗന്ധം വെടിഞ്ഞു ഒരു പ്രവാസിയായി മാറിയ വെറുമൊരു മനുഷ്യജന്മം! ഈ ഇതളുകളിലെ സ്പന്ദനങ്ങള്‍ മാത്രം നികുഞ്ചത്തില്‍ ബാക്കി! ഒന്നുമാത്രം തോൾസഞ്ചിയിൽ നഷ്ടപ്പെടാതെ ഇത്രയും നാൾ കൊണ്ടു നടന്നു. എന്റെതെന്നു പറയാൻ എനിക്കിന്നും അവകാശപ്പെടുന്ന മഴിതീരാത്ത എന്റെ മഷിക്കുപ്പിയും, മഴിത്തണ്ടും പിന്നെ കുറേ എഴുത്തോലകളും. അക്ഷരാഭ്യാസം ശുദ്ധമായി തന്നെ അഭ്യസിപ്പിച്ച ആചാര്യന്മാരെ മനസ്സിൽ ധ്യാനിച്ച് വരദാനമായി കിട്ടിയ മഷിത്തണ്ടിൽ ബാക്കിയുള്ള മഷിത്തുള്ളികൾ ചാലിക്കുമ്പോൾ ഉതിരുന്ന അക്ഷരചിന്തകൾ ഇതാ എന്റെ എഴുത്തോലകളുടെ ഇതളുകളായി ഇവിടെ, മനസ്സിൽ കണ്ടത് മറക്കാതിരിക്കുവാൻ വേണ്ടി മാത്രം......

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English