കോളേജ് ലൈബ്രറിയിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് ആദ്യമായി അവളെ മുഖാമുഖം കാണുന്നത്. തലയിൽ നിന്നും ഊർന്നു പോകാൻ തുടങ്ങിയ നീലത്തട്ടം വലിച്ച് നേരെയിട്ട് കയ്യിലൊതുക്കിപ്പിടിച്ച പുസ്തകവുമായി വരുന്ന അവളെ ഒന്ന് നോക്കാതിരിക്കാനായില്ല. നീല വസ്ത്രങ്ങളിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. അവൾ ചിരിച്ചു. തിരിച്ചും ചിരിക്കാൻ ശ്രമിച്ചു.. കഥാകൃത്തെന്ന നിലയിൽ അറിയപ്പെടുന്ന ആളായതു കൊണ്ട് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പാട്ടിലും ഡാൻസിലുമൊക്കെ സമ്മാനങ്ങൾ വാങ്ങാറുള്ള അവളെയും കോളേജിൽ എല്ലാവർക്കും അറിയാം.
പിന്നെയും പലപ്പോഴും അവളെ കണ്ടുകൊണ്ടിരുന്നു. മിക്കവാറും ലൈബ്രറിയിൽ വെച്ച്..
വസ്ത്രധാരണത്തിലെ വ്യത്യസ്തതയാണോ ..പുസ്തകങ്ങളിലുള്ള താൽപര്യമാണോ അവളെ കൂടുതൽ ഇഷ്ടമാകാൻ കാരണം..രണ്ടുമാകാം.ഒരേ നിറമുള്ള വസ്ത്രങ്ങൾ അവളുടെ പ്രത്യേകതയായിരുന്നു. കാമ്പസിലൂടെ അവൾ നടന്നു പോകുമ്പോൾ ഒരു പൂമ്പാറ്റ പറന്നു നടക്കുന്നതു പോലെയാണ് തോന്നുക.
ഇഷ്ടമാണെന്ന് പറഞ്ഞാലോ..വേണ്ട അവൾ എന്താ പറയുക എന്നറിയില്ല. എപ്പോഴും ഓർക്കും. ഇന്ന് പറയണം. അല്ലെങ്കിൽ പിന്നെയാവട്ടെ..നേരെ കാണുമ്പോൾ കരുതി വെച്ച ധൈര്യം എവിടെയോ ചോർന്നു പോകുന്നത് പോലെ. പറയാനുള്ളതെല്ലാം എഴുതിക്കൊടുക്കാൻ തീരുമാനിച്ചു..
അവളുടെയടുത്തെത്തുമ്പോൾ കൈകൾ വിറയ്ക്കും. അവൾക്കായി എഴുതിയ കത്തുകൾ അയാളുടെ പുസ്തകങ്ങളിലിരുന്ന് സ്വപ്നങ്ങൾ കണ്ടു.ലൈബ്രറിയിൽ വായിച്ചു കൊണ്ടിരിക്കവെ ഇടയ്ക്ക് തലയുയർത്തി നോക്കുമ്പോൾ തന്നെ നോക്കിയിരിക്കുന്നതു കാണാം,ഇഷ്ടമാണെങ്കിൽ അവൾക്കും പറയാമല്ലോ?
അവരുടെ പ്രണയം നിശബ്ദമായി കടന്നു പോയി. നോട്ടങ്ങളിൽ മാത്രം കഥാകൃത്തും കലാകാരിയും സ്നേഹം പങ്കിട്ടു. ഒരു ദിവസം ലൈബ്രറിയിൽ നിന്നും വളരെ നേരമെടുത്ത് ഒരു പഴയ പുസ്തകം തിരഞ്ഞു കിട്ടിയതിന്റെ സംതൃപ്തിയിൽ പുറത്തിറങ്ങുകയായിരുന്നു അയാൾ. അവൾ എതിരെ വരുന്നുണ്ടായിരുന്നു. പതിവുപോലെ ചിരിച്ചിട്ട് അവൾ കടന്നു പോയില്ല. അയാൾക്ക് മുന്നിൽ നിന്നിട്ട് പുസ്തകത്തിൽ നിന്നും എന്തോ വലിച്ചെടുത്തു.അയാളുടെ ഹൃദയം പടപടാ മിടിച്ചു. ഒടുവിൽ തനിക്കില്ലാത്ത ധൈര്യം അവൾക്കുണ്ടായിരിക്കുന്നു.. പുസ്തകത്തിൽ നിന്നുമെടുത്ത കാർഡ് അയാൾക്ക് നീട്ടി. ഗ്രീറ്റിംഗ്സ് കാർഡായിരിക്കണം അവൾ നടന്നകന്നപ്പോഴാണ് അയാൾ കാർഡിലേക്ക് നോക്കിയത്. കല്യാണക്കാർഡാണെന്നറിഞ്ഞപ്പോൾ ഒരു നടുക്കം അയാളിൽ പടർന്നു.
ഒരു പാട് ദു:ഖങ്ങൾ അലട്ടുമ്പോൾ പോയിരിക്കാറുള്ള വാകമരച്ചുവട്ടിലേക്ക് അയാൾ നടന്നു.കാർഡ് പതിയെ കവറിൽ നിന്നും വലിച്ചെടുത്തു.അതിനൊപ്പം ഒരു കടലാസ് താഴേക്ക് വീണു. മനോഹരമായ കറുത്ത അക്ഷരങ്ങൾ..’’എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു,കഥാകൃത്തെന്ന് അറിഞ്ഞതു മുതൽ..നിങ്ങളുടെ കഥ കോളേജ് മാഗസിനിൽ വായിച്ചതു മുതൽ..എന്തോ ഒരിഷ്ടം തോന്നി.എപ്പോഴെങ്കിലും എന്നോട് സംസാരിക്കുമെന്നും കരുതി.പെട്ടെന്ന് വന്ന ആലോചന വീട്ടുകാർ ഉറപ്പിച്ചപ്പോൾ മറുത്തൊന്നും പറയാനില്ലായിരുന്നു. എന്നെ ഇഷ്ടമാണെന്ന് എപ്പോഴെങ്കിലും ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിലെന്ന് ആ നിമിഷം വെറുതെ ആഗ്രഹിച്ചു പോയി…വിവാഹത്തിന് വരാതിരിക്കരുത്.സ്നേഹം എന്നും മനസ്സിൽ തന്നെ ഉണ്ടായിരിക്കട്ടെ.’’
ഇഷ്ടമാണെന്ന് പറയാൻ തുനിഞ്ഞ നിമിഷങ്ങൾ..എഴുതി വെച്ച ഒത്തിരി കത്തുകൾ..ഒടുവിൽ..
അവൾ മറ്റൊരാളുടെ സ്വന്തമാകുന്നത് കാണാൻ വയ്യാത്തതു കൊണ്ട് വിവാഹത്തിന് പോയില്ല. നിറഞ്ഞ ചിരിയുമായി ഇപ്പോഴും അവൾ മനസ്സിൽ പറന്നു നടക്കുന്നുണ്ട്.പിന്നെ ഇതു വരെ കാണാൻ കഴിഞ്ഞിട്ടില്ല. വിവരങ്ങൾ അറിയാനായിട്ടില്ല. ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഭർത്താവും കുട്ടികളുമായി സുഖമായിരിക്കുന്നു എന്നറിഞ്ഞാൽ മതി.. നിശബ്ദപ്രണയത്തിന്റെ നഷ്ടവേദനയായി അവളുടെ നോട്ടം ഇപ്പോഴും അയാളുടെ മനസ്സിലെവിടെയോ ആഴ്ന്നിറങ്ങുന്നു…
Click this button or press Ctrl+G to toggle between Malayalam and English