നിശ്ശബ്ദരാഗങ്ങൾ

 

 

 

ഒന്ന്

ശബ്ദമല്ല ശല്യം
നീയാണ് നിതാന്ത ശബ്ദശല്യം

രണ്ട്

വീടിന്റെയും തെരുവിന്റെയും
ശബ്ദായമാനമായ അന്തരീക്ഷത്തിൽപ്പോലും
എന്റെ നിശ്ശബ്ദതയ്ക്ക്
ഒരു പോറലുമേൽക്കുന്നില്ല

മൂന്ന്

ചോദ്യങ്ങൾക്ക് വേണ്ടി
നീ ചോദ്യമുയർത്തുന്നു
ഇവിടെ അങ്ങനെയല്ല
ഉത്തരങ്ങളെയാണ്
നിരന്തരം നിശ്ശബ്ദം
ചോദ്യമുനയിൽ ക്രൂശിക്കുന്നത്

നാല്

കാഴ്ച
പെടാപ്പാടല്ലേ
കാഴ്ചപ്പാടിന്റെ
പൊയ്ക്കാലിൽ നിന്നും
ഓടിപ്പോകാം
അനന്തതയുടെ പുൽമേടിലേക്ക്

അഞ്ച്

സ്നേഹപ്പട്ടിണി സഹിക്ക വയ്യ
വായയ്ക്കും വയറ്റിനുമിടയിൽ
ഒരു ഹൃദയം ഉണ്ടെന്ന സത്യം
നിന്നെ കൂടെക്കൂടെ
ഓർമ്മിപ്പിക്കട്ടെ

ആറ്

സ്വപ്നത്തിനുള്ളിൽ
ഉണർന്നിരിക്കുമ്പോഴുള്ള
അനുഭൂതി
പ്രപഞ്ചവുമായുള്ള
സംവാദത്തിൽ നിന്നും
പിറവിയെടുക്കുന്ന
പൂർണ്ണത
ഇങ്ങനെയൊക്കെ
നിർവചിക്കാമെങ്കിലും
എല്ലാ നിർവചനങ്ങളെയും
അവസാനം അത് വിഴുങ്ങിയേക്കും

ഏഴ്

ഒരു നീലാകാശനുറുങ്ങിന്റെ
നിശ്ശബ്ദത
രണ്ട് പഞ്ഞി മേഘങ്ങൾക്കിടയിൽ
തഴയ്ക്കുന്നു തളരാതെ
ബോധത്തിന്റെ വളക്കൂറിൽ

ഭാവശൂന്യതയുടെ മുകതയിൽ
അത് ചിലപ്പോൾ അന്ധാളിച്ചു നിൽക്കും
ചിലപ്പോൾ അക്ഷുബ്ധമാകും
ചിലപ്പോൾ അമർഷപ്പെടും

എട്ട്

കട്ട കെട്ടിയ ചോരയുടെ
സംഗീതമായി നിശ്ശബ്ദത എമ്പാടും
കേൾക്കും പോലെ അനായാസമാകുമൊ
കടലാസ്സിലേക്ക്
പകർത്തുന്നത്

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമെഹ്ത പബ്ലിഷിങ് ഹൗസ് ഉടമ അന്തരിച്ചു
Next articleപോത്ത്
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here