വനിതാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മാധവിക്കുട്ടിയുടെ കഥാലോകം’ എന്ന പരിപാടി സ്ത്രീ കൂട്ടായ്മ കൊണ്ട് ശ്രദ്ധേയമായി. തെറികൾ കേട്ട് കേട്ട് മലയാളത്തിലെ മിക്ക തെറികളും സ്ത്രീകൾക്കിപ്പോൾ പരിചിതമാണെന്ന് നിരൂപക ശാരദക്കുട്ടി പറഞ്ഞു. കഥകളിൽ കാണാത്ത മാധവിക്കുട്ടിയെ കവിതകളിൽ കാണാൻ സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു . മാധവിക്കുട്ടിയുടെ കവിതകൾക്ക് വ്യക്തമായ രാഷ്‌ട്രീയബോധമുണ്ട്. ശരീരത്തിന്റെയും ലൈംഗികതയുടെയും ആത്മീയത മാധവിക്കുട്ടിയുടെ കവിതകളിൽ പ്രകടമാണെന്നും അവർ പറഞ്ഞു.
മാധവിക്കുട്ടിയെപ്പോലെ ജീവിക്കാൻ സമൂഹം അനുവദിക്കില്ല. അവരോട് കാണിക്കുന്ന ആരാധനയുടെ കപടമുഖം തിരിച്ചറിയണം. മാധവിക്കുട്ടിയെ ഉൾക്കൊള്ളാൻ മലയാളി വളർന്നിട്ടില്ലെന്നും അവർ പറഞ്ഞു.തുടർന്ന് മാധവിക്കുട്ടിയുടെ സ്ത്രീപക്ഷകഥകളെക്കുറിച്ച് ദീപാ നിശാന്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. കുശലകുമാരി അധ്യക്ഷയായി. സെക്രട്ടറി ഡി. ഷീല, സി.ആർ. ദാസ്, ലളിതാ ലെനിൻ, ഹാരിഫാബി, ടി.എ. ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.