സമകാലിക മലയാള ചെറുകഥയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് വി എം ദേവദാസ്. പന്നിവേട്ട ,ഡിൽഡോ എന്നീ കൃതികളിലൂടെ ശൈലിയിലും ഭാഷയിലും തന്റേതായ കയ്യൊപ്പുണ്ടെന്ന് ദേവദാസ് തെളിയിച്ചു. വ്യക്തമായ
രാഷ്ട്രീയ അടിയൊഴുക്കും ,ജീവിതാവബോധവും പുലർത്തുന്നവയാണ് ഈ എഴുത്തുകാരന്റെ കൃതികൾ
മേതിലിന്റെയും മറ്റും വിദൂര ഛായ ആദ്യകാല കൃതികളിൽ ഉണ്ടെങ്കിലും സമീപകാല രചനകളിൽ സ്വന്തമായ ഒരു രൂപ ,ഭാവ അന്തരീക്ഷം കൊണ്ടുവരാൻ ദേവദാസിന് കഴിഞ്ഞിട്ടുണ്ട്.
മലയാള ചെറു കഥയുടെ വർത്തമാനം എന്ന് സംശയമില്ലാതെ പരിചയപ്പെടുത്താവുന്ന കഥകൾ.ക്ലാസ് വാർ ,പുല്ലാണേ പുല്ലാണേ ,ബാബേൽ എന്നിങ്ങനെ ശ്രദ്ധേയമായ ഏഴ് കഥകൾ അടങ്ങിയ സമാഹാരം.
“ഓരോ വരിയിലും പടര്‍ന്നും ആകെ കനത്തും കിടക്കുന്ന, ചലിക്കുന്ന ജീവിതം ഈ കഥയിലുണ്ട്. കൈയടക്കത്തോടെ കഥ പറയുന്ന ശലഭജീവിതത്തിനൊപ്പം മറ്റ് ആറു കഥകള്‍ കൂടിയുണ്ട്. കുട്ടികളുടെ ഉള്ളില്‍ത്തുടങ്ങി വളരുന്ന അധോലോകം, കുട്ടിക്കുറ്റവാളികളെ പരിചരിക്കുന്ന ജുവനൈല്‍ഹോമിലെ ക്രൂരമായ ഇടപെടലുകള്‍ എന്നിങ്ങനെ സമകാലികജീവിതത്തിലെ ഇരുണ്ട വശങ്ങളിലൂന്നുന്ന ‘പാഠഭേദ‘മാണ് എടുത്തുപറയേണ്ട മറ്റൊരു കഥ. ഒരു കാരംസ് കളിയുടെ പശ്ചാത്തലത്തില്‍ കഥയെഴുത്തിന്റെ കളിയും അതിനുള്ളില്‍ ജാതിക്കളിയുമൊക്കെയായി ഒട്ടൊരു കളിമട്ടില്‍ പറഞ്ഞുപോകുന്ന ‘ക്ലാസ്സ് വാര്‍’, പുറംനാട്ടിലെ തൊഴിലാളികളുടെ പണിയിടങ്ങളിലെ ജീവിതവും ബന്ധങ്ങളും പശ്ചാത്തലമാകുന്ന ‘ബാബേല്‍’, നിരപരാധികളുടെ മേല്‍ കുതിരകയറുന്ന അധികാരം ഘടനയെന്നതിനെക്കാള്‍ എങ്ങനെയൊരു സ്ഥാപനമാകുന്നു എന്നതിലേക്കു കൈചൂണ്ടുന്ന ‘പുല്ലാണേയ് പുല്ലാണേയ്’ എന്നീ കഥകളും കൂടാതെ ‘അവിശ്വസ്തതയോടെ ചെന്നായ’, ‘ഇരുചക്രം’ എന്നിവയുമാണ് സമാഹാരത്തിലുള്ളത് ”
മനോജ് കുറൂർ
Click this button or press Ctrl+G to toggle between Malayalam and English