നഗരത്തിന്റെ പ്രകാശ വേഗതയ്‌ക്കു മേലെ ആകാശത്തിൽ തുറക്കുന്ന ജാനാലക്കരികിൽ ഇരുന്നുകൊണ്ട് അയാൾ നഗരത്തെ വീക്ഷിച്ചു.
വര്ഷങ്ങള്ക്കു ശേഷം ഇന്നലെയാണ് ഈ നഗരത്തിൽ വീണ്ടും എത്തിയത്.
നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം.
അത് ജീവിതത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു, തന്റേതായി ഒന്നുമില്ലാത്ത ജീവിതം സമയം പോലും നിർണയിക്കുന്നത് മറ്റാരോ ആണ്,
രാത്രിയുടെ വിജനതയിൽ കൂടണയാൻ വെമ്പൽ കൊള്ളുന്ന, പ്രഭാതത്തിന്റെ കിരണങ്ങൾ തെളിയുമ്പോഴേക്കും കൂടുവിട്ട് പറന്നകലുന്ന പറവകൾ.
വര്ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, മിനിഞ്ഞാന്നാണ് അവളുടെ മെസ്സേജ് വന്നത്,
ഓർമ്മയുണ്ടോ എന്നെ… ഞാൻ ആത്‌മീയ….
പിന്നീട് മെസ്സഞ്ചറിൽ ഭൂതകാലത്തിന്റെ നിറഭേദങ്ങൾ,
എല്ലാം വിസ്മരിക്കാനുള്ള ശ്രമത്തിലായിരുന്നു, അതിനുള്ള ശക്തിക്കു വേണ്ടിയാണ് ഇതുവരെ പ്രാർത്ഥിച്ചതും
അവളുടെ ക്ഷണപ്രകാരമാണ് ഇവിടെ എത്തിയത്, ഇന്ന് വൈകുന്നേരം ഇതേ ഹോട്ടലിൽ,
ഞാൻ ഒരു ദിവസം നേരെത്തെ എത്തി, വര്ഷങ്ങള്ക്കു മുൻപ് കണ്ട നഗരത്തെ ഒന്ന് ചുറ്റികാണണം.
തല ഉയർത്തി നിൽക്കുന്ന, കറങ്ങുന്ന “പതങ് ഹോട്ടൽ”, ഈ അഹമ്മദാബാദ് നഗരം മുഴുവൻ കാണാമത്രെ. നഗരം കണ്ടിട്ടില്ലാത്ത, ഗ്രാമത്തിൽ നിന്ന് വന്ന എനിക്ക് അന്ന് ഇത് ഒരത്ഭുതമായിരുന്നു അത്,
വറ്റി വരണ്ടു ശുഷ്കിച്ച വയോ വൃദ്ധ ആയിരുന്ന സബര്മതി പുഴ ഇന്ന് സുന്ദരി ആയിട്ടുണ്ട്, ഏതോ സമർത്ഥയായ ഒരു ബ്യൂട്ടീഷ്യന്റെ കരവിരുത് പോലെ.
വൈകുന്നേരം പറഞ്ഞ സമയത്തു അവളെത്തി, ആത്മീയ..
നിറം മങ്ങിയ ഒരു കോട്ടൺ സാരിയും, ആ കണ്ണുകൾക്ക് ചേരാത്ത വലിയ കണ്ണടയും, പ്രായം മറക്കാൻ അവൾ നന്നേ പാട് പെടുന്നുണ്ട്.
പരിചയപ്പെട്ട നാളത്തെ ആത്‌മീയയിൽ നിന്ന് ഒരുപാടു മാറിയിട്ടുണ്ട്,
ഒരു ഉച്ചനേരം, ഭാഷ അറിയാത്തതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട് അങ്ങേയറ്റം ദുഖിതനായ വേളയിൽ തിലക് ബാഗിലെ ഒരു സിമെന്റ് ബെഞ്ചിൽ അന്തമില്ലാത്ത ജീവതത്തെ കുറിച്ചോർത്തു ഇരുന്നു.
അതെ, തിലക്ബാഗ് ഉദ്യാനത്തിലാണ് അവളെ ആദ്യം പരിചയപ്പെട്ടത്, നഗര മധ്യത്തിലുള്ള സബര്മതി പുഴക്കു അടുത്ത് ഒരു ഉദ്യാനം.
അന്നവൾക്കു കണ്ണട ഉണ്ടായിരുന്നോ.. ഇല്ല..
ഒരു സാന്ദ്വന സ്പര്ശമായിരുന്നു അവൾ, ഒരുപാടു പുഞ്ചിരിച്ചു കൊണ്ട് ഒരുപാടു സംസാരിക്ക്കുന്ന മിടുക്കി.
ഇന്ന് കണ്ണുകളിൽ ആ പ്രസരിപ്പ് കാണാനില്ല,
കഴുത്തിൽ ചുറ്റിയ കമ്പിളി സ്കാർഫ് ശ്രദ്ധയോടെ അവൾ മടക്കി. സാരിക്ക് ചേരും വിധം അതീവ ശ്രദ്ധയോടെ തിരഞ്ഞെടുത്ത ലെതർ ബാഗ് അവൾ മേശപ്പുറത്തു വെച്ചു
അവളങ്ങിനെ ചെയ്യാൻ തുടങ്ങുമ്പോൾ മേശക്കു മുകളിൽ വേണ്ടത്ര സ്ഥലം ഉണ്ടായിരുന്നെങ്കിലും ഡയറ്റ് ഡ്രിങ്കിന്റെ ക്യാൻ ഒതുക്കി വെച്ചുകൊണ്ട് അയാൾ ഔചിത്യം കാണിച്ചു.
അവൾ പുഞ്ചിരിച്ചു.
ജനാലയിൽ കൂടി നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു
ഡയറ്റു ഡ്രിങ്കിന്റെ കുപ്പി തലോടി കൊണ്ട് രണ്ടുപേരും ഒന്നും മിണ്ടാതെ ഏറെനേരം ഞങ്ങളിരുന്നു.
“എന്തുപറ്റി .ഒന്നും മിണ്ടാതെ…..” അയാൾ മൗനത്തിനു വിരാമമിട്ടു …
“ഇയാൾ തുടങ്ങട്ടെ എന്ന് കരുതി ..ഞാനൊരവസരം തന്നതല്ലേ എന്നെത്തെയും പോലെ..”
അവൾ ചിരിക്കുക മാത്രം ചെയ്‌തു, ഒരുപാടു സംസാരിച്ചവർ ഇപ്പോൾ
വാക്കുകൾക്കും പിശുക്കുന്നുണ്ട്, അഥവാ ഒരു വിങ്ങൽ.
“നമുക്കൊന്ന് പുറത്തു നടക്കാം, ഞാൻ പറഞ്ഞിട്ടില്ലേ, റിവേർഫ്രോന്റിലൂടെ നടത്തിക്കാമെന്നു”
സൗരോർജ വെളിച്ചം വാരി വിതറുന്ന വെടിപ്പുള്ള വീഥി, വാടക സൈക്കിൾ എടുത്തവർ, ചാരുബെഞ്ചിൽ സൊള്ളുന്ന പ്രണയിനികൾ, ഫാമിലികൾ. കൂട്ടം കൂടി നടക്കുന്നവർ. സായാഹ്നങ്ങൾ ഉല്ലാസഭരിതമാക്കാൻ പറ്റിയ സ്ഥലം
എത്ര ദൂരം നടന്നു എന്നറിയില്ല, എന്നോ ഞങ്ങൾ കൈ കോർത്ത് പിടിച്ചിരുന്നു. ആരാണാദ്യം കൈപിടിച്ചതെന്ന് അറിയില്ല. കുറച്ചു ദൂരം ചെന്നപ്പോൾ കൈകൾ പരസ്പരബന്ധിതമായിരുന്നു .
“ഞാൻ ആരാണെന്നു അദ്ദേഹം നിന്നോട് ചോദിച്ചില്ലേ”
“ഇല്ല. “അതിലൊന്നും അദ്ദേഹത്തിന് ഒട്ടും …”
വീണ്ടും മൗനം ഭീകരത സൃഷ്ടിച്ചു.
“എന്താണ് പ്രണയം”
പ്രണയം പൂനിലാവ് പോലെ.“ അവൾ പറഞ്ഞു
എത്രയോ രാവുകളിൽ ഈ പൂനിലാവ് കണ്ടിരിന്നിട്ടുണ്ട് ഞാൻ,
എങ്കിലും പ്രണയം എനിക്കെന്നും ഇരുട്ടുപോലെ ആയിരുന്നു,
മുന്നിൽ മുനിഞ്ഞു കത്തുന്ന സൗരോർജ വിളക്കുകൾ അവളുടെ മുഖത്തിന്റെ മ്ലാനതക്കു ആക്കം കൂടിയിട്ടുണ്ട്
തണുത്ത കുസൃതികാറ്റു മുടിയിഴകൾ കൊണ്ട് അവളുടെ മുഖത്തെ ഇക്കിളി പ്പെടുത്തുന്നുണ്ട്.
അവളുടെ കൈകൾ എന്റെ കയ്യിൽ നിന്നും വേർപെട്ടു. അവൾ അകലെയെങ്ങോ മിഴികൾനട്ടുകൊണ്ടിരിക്കുകയാണ്. വലത്തെ കവിളത്തെ അലോസര പെടുത്തിയ മുടിയിഴകളെ പിറകോട്ടു ഒതുക്കി, അവൾ ചോദിച്ചു
മുറിച്ചു മാറ്റപെട്ട ഹൃദയങ്ങൾ തമ്മിൽ തുന്നിച്ചേർക്കാനാവുമോ ?
ഉരുകുന്നതെല്ലാം ഉപേക്ഷിച്ചു, ആരും മോഹിക്കും…. ആ പഴയ ദിനങ്ങളിലേക്കു മടങ്ങാനാവുമോ ?
ഇല്ല, പാതിയിൽ ആകാശം മാഞ്ഞുപോയ പക്ഷികളാണ് നാം, മുന്നിൽ പറന്നു കൊതി തീർന്നിട്ടില്ലാത്ത ദൂരങ്ങൾ….ആ ദൂരങ്ങളിൽ ബാക്കിയാവുന്നതോ, പ്രണയത്തിന്റെ അനന്തവേഗം…….
“ഈ പുഴക്ക് ആഴമേറെയുണ്ട്, “
“ഉവ്വ് പ്രണയത്തോളം, വരാനോ..വന്നാൽ തിരിച്ചുപോകാനോ ആർക്കും കഴിയാത്ത വിധം”
ഈ പുഴ കടന്നു ഞാൻ പോവുകയാണ്
“പോവാൻ തീരുമാനിച്ചോ, ഇയാൾ”
“പോണം..” ഒരു ചെറു ചിരിയോടെയാണ് അയാൾ അത് പറഞ്ഞത്
“അതെ….. പോയല്ലേ പറ്റൂ, ഇന്ന് രണ്ടു ധ്രുവങ്ങളിലാണ് നാം”, നനഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു
മുകളിൽ നിന്ന് ഒരു ടോർച്ചു വെളിച്ചം ഒപ്പം ഒരു ചോദ്യവും
ആത്മ….., വരുന്നില്ലേ…
ഒരു വാടിയ പുഞ്ചിരിയോടെ അവളൊന്നു നോക്കി,
പിന്നീട് പടികൾ കടന്നു മുകളിലേക്ക്,
ഒരിക്കെലിങ്കെലും തിരിഞ്ഞു നോക്കുമെന്നു തോന്നി,
ഇല്ല അതുണ്ടായില്ല……….തേങ്ങുകയാണോ അവൾ
അദ്ദേഹത്തിന്റെ തോളിൽ തല ചായ്ച്ചു കൊണ്ടവൾ ദൂരെ ഇരുട്ടിൽ മറയുന്നതു വരെ നോക്കിനിന്നു അയാൾ.
ഔപചാരികതയില്ലാത്ത ഒരു യാത്രാമൊഴി..
നിനക്ക് നൻമകൾ..