ഏഴ് കുറുങ്കവിതകൾ

 

1

ഞാനാര് ഞാനാരെന്ന്
സ്വയമെന്നോടാരാഞ്ഞറിഞ്ഞാൽ
താനാര് താനാരെന്ന്
തന്നോട് ചോദിക്കേണ്ട

2

ജലത്തിൽ ജലമയം
തീയിൽ അഗ്നിമയം
മണ്ണിൽ മണ്മയം
ചിത്തിൽ ചിന്മയം

ഉപ്പ് തൊട്ട് കർപ്പൂരം വരെ
മായം
മായാമയം

3

കിടപ്പുമുറിയിൽ
ആൾക്കണ്ണാടി രണ്ടെണ്ണം.

ഒന്നിൽ നോക്കുമ്പോൾ
പിറക്കും മുൻപേയുള്ള
മുഖം തെളിഞ്ഞു വരും.

മറ്റേതിൽ നോക്കുമ്പോൾ
മണ്മറഞ്ഞാലുള്ള
മുഖം തെളിഞ്ഞു വരും.

കണ്ണാടി രണ്ടും
തരിപ്പണമാക്കിയിട്ട്
നോക്കിയാലൊ,
പിറകിൽ മുഖമില്ലാത്ത
ഒരു മൂടി അടർന്നു വീഴും.

4

പിറകോട്ട് പിറകോട്ട്
വച്ചടിച്ചാൽ
മുമ്പും പിമ്പുമില്ലാത്ത
ആ മുനമ്പിലെത്താം

5

ദൈവത്തിന്റെ
സ്വന്തം ഭ്രാന്താലയം
എവിടെയാണ്?

ഉറപ്പായും ആ മുനമ്പിലല്ല

6

പപ്പ കോളിലാ
മമ്മ മാളിലാ
ചേട്ടൻ ചാറ്റിലാ
ഗ്രാൻമ ഇൻസ്റ്റാഗ്രാമിലാ
ഞാനൊ കാറ്റും കോളിലാ…

7

നാട് നന്നാവാൻ
വീട് നന്നാവണം
വീട് നന്നാവാൻ
വിടന്മാർ നന്നാവണം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവൈജ്ഞാനിക സാഹിത്യ പുരസ്കാരം
Next articleവയലാര്‍ സാഹിത്യ പുരസ്‌കാര സമർപ്പണം ഇന്ന്
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here