ദേശീയ പുരസ്‌കാരം സ്വീകരിച്ചതിനും, സെൽഫി എടുത്തതിന് ആരാധകന്റെ മൊബൈൽ പിടിച്ചുവാങ്ങി ചിത്രം കളഞ്ഞതിനും യേശുദാസ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഏറെ പഴി കേട്ടിരുന്നു. ഗായകനെ അനുകൂലിച്ചതും പ്രതികൂലിച്ചതും സോഷ്യൽ മീഡിയയിലടക്കം നിരവധി ചർച്ചകൾ നടന്നു. ഇതിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ്. പുതിയ കാലത്തിന്റെ പ്രശ്നമാണ് സെൽഫി എന്നാണ് സുഭാഷ് ചന്ദ്രന്റെ അഭിപ്രായം യേശുദാസിനെ കണ്ടു മുട്ടിയപ്പോൾ തൻ സെൽഫി എടുക്കാൻ ശ്രമിച്ചില്ല എന്നും എഴുത്തുകാരൻ പറയുന്നു.
ആദ്യമായി കാണുകയായിരുന്നു. നാൽപ്പതു വർഷത്തോളം എന്റെ പ്രാണനെ ആനന്ദിപ്പിച്ച ആ മനുഷ്യനെ നേരെനിന്ന് ഒന്നു നമസ്കരിക്കണമെന്നു മാത്രമേ ഉള്ളിലുണ്ടായിരുന്നുള്ളൂ. അന്നത്തെ നിയമസഭാ സ്പീക്കറും മുന്മന്ത്രി എം എ ബേബിയും ചേർന്ന് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോൾ ഞാൻ കേട്ടിട്ടില്ലാട്ടോ അനിയാ എന്നു പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിച്ചു. “ഞാനങ്ങയെ മുഴുവനായും കേട്ടിട്ടുണ്ട് ” എന്നു പറഞ്ഞപ്പോൾ കുട്ടികളെപ്പോലെ ചിരിച്ചു. എന്റെ കയ്യിൽ മൊബെയിൽ ഉണ്ടായിരുന്നു. പക്ഷേ അനുവാദമില്ലാതെ “ഞാനും യേശുദാസും” എന്ന് അടിക്കുറിപ്പിടാനുള്ള സെൽഫി എടുക്കുന്നതെങ്ങനെ?
അതുകൊണ്ട് ആ പാദം തൊട്ട് നമസ്കരിക്കുക മാത്രം ചെയ്തു. അത്രയേ ഉള്ളൂ ഞാൻ എന്ന് എനിക്കറിയാമായിരുന്നു. അത്രയ്ക്കുണ്ട് അദ്ദേഹം എന്ന് എന്റെ പ്രാണന് തിരിച്ചറിയാമായിരുന്നു.
പരിപാടിക്ക് ഫോട്ടോ എടുക്കാനെത്തിയിരുന്ന സുഹൃത്ത് കെ കെ സന്തോഷ് ഭാഗ്യത്തിന് ആ നിമിഷങ്ങളെല്ലാം ക്യാമറയിലാക്കുന്നുണ്ടായിരുന്നു.
ഇനിയും കാണുമ്പോഴും അനുവാദത്തോടെയോ അല്ലാതെയോ അങ്ങയുമൊത്ത് സെൽഫി എടുക്കാൻ ഞാൻ മുതിരുകയില്ല. അത് അങ്ങ് എന്നെ അപമാനിക്കുമോ എന്നു ഭയന്നിട്ടല്ല. എനിക്ക് അങ്ങയെ ബഹുമാനമാണ് എന്നതുകൊണ്ടുമാത്രം. ക്ഷമിക്കൂ പ്രിയഗായകാ. മൊബെയിൽ കമ്പനികൾക്ക് പണമുണ്ടാക്കാനായി കോടിക്കണക്കായ ഞങ്ങൾ പുഴുക്കളെ സെൽഫി എന്നൊരു അശ്ലീലം പഠിപ്പിച്ചുവച്ചിരിക്കുകയാണ്. എന്തുകണ്ടാലും ഏതുകണ്ടാലും ഞങ്ങളോട് പകർത്താൻ നിശ്ശബ്ദമായ കൽപ്പനയുണ്ട്. പണ്ട് ഇന്ത്യക്കാരായ പോലീസുകാരെക്കൊണ്ട് ഇന്ത്യക്കാരെ തല്ലിച്ചതച്ചിരുന്ന ബ്രിട്ടീഷുകാരെപ്പോലെ ഇപ്പോൾ ഞങ്ങളുടെ മൊബെയിൽ ഫോൺ യജമാനന്മാരുടെ ഇംഗിതം ഞങ്ങളും നിറവേറ്റുകയാണ്. സെൽഫി സ്റ്റിക്ക് കൊണ്ട് അടികിട്ടാഞ്ഞത് അങ്ങയുടെ ഭാഗ്യം!അച്ഛന്റെ മുന്നിൽ കേമനാകാൻ അമ്മയുടെ കഴുത്തുകണ്ടിച്ച മഴു കൊണ്ടാണ് നമ്മുടെ കേരളത്തെ സൃഷ്ടിച്ചത് എന്ന കഥ അങ്ങും കേട്ടിരിക്കുമല്ലൊ. ആ മഴുവിൽ അമ്മയുടെ ചോരയുണ്ട്. പാമരനാം പാട്ടുകാരൻ ഏതായാലും പെറ്റ തള്ളയ്ക്കും മീതെയൊന്നുമല്ലല്ലോ എന്നു ഞങ്ങൾ അലറുന്നത് അതുകൊണ്ടാണ്.
Click this button or press Ctrl+G to toggle between Malayalam and English