ദുഃഖപഥം

 

കാലം കല്പിച്ചൊരു മുകിലരങ്ങേറ്റമാ മാനത്ത്

കനവുകൾ കൂരിരുൾ കൂട്ടിൽ തപ്പി തടയുന്നതു പോൽ

സ്വപ്നങ്ങൾ മോഹബിംബങ്ങളായി മന്ത്രമുരുവിടും

സിരകളിലവ സപ്തസ്വരങ്ങളായി സംഗീതരഥത്തിലൂടെ

സാർത്ഥകമാകുന്നെത്രയീ പ്രൗഢമാം ആത്മയാത്രയിലൂടെ

സത്യമെന്നൊരാ സ്വാതന്ത്ര്യാനുഭവമോർത്തുക്കൊണ്ടേയിരിക്കും

ചടുലമാം ചക്രശ്വാസങ്ങൾ തൻ ചുടുനികരങ്ങൾ

ചലിക്കുന്നു ചുണ്ടുകൾ  വിയർക്കുന്ന വാക്കുകളായി

മൊഴികളിൽ തണുപ്പത്രയും മനമുറച്ചതു പോൽ

മാസങ്ങളീ വഴിവെട്ടിയെടുത്തു കടന്നു കടലാഴിയിലേയ്ക്ക്

അത്രയുമൊരാഗ്രഹ വരമാല കൂട്ടിക്കെട്ടി സ്വയമർപ്പണം

അർത്ഥാംബര മിന്നലുകളിടയിൽ മറ നീക്കി മെനയുന്നു

സങ്കടങ്ങൾ ശ്രമശ്രദ്ധയിലലിഞ്ഞു ചേർന്നൊഴുകിടും

സന്തോഷമണയുന്നുവാ നാദപന്ഥാവിലെത്തിടുമ്പോൾ

പെരുങ്കാറ്റ് വീശി വളയുന്നു വയലുകൾ വിറകൊള്ളുന്നു

പച്ചപ്പല്ലക്കിൽ പൂപ്പന്തലുകൾ പൂർണ്ണചന്ദ്രനു പ്രണാമം

ജയഘോഷങ്ങളിൽ മാനുഷദു:ഖം ദഹിക്കുന്നില്ല ജനനമരണ ജാലത്തിൽ ജ്വലിക്കുന്നോരോ ദീപശിഖയും ജലമുൾക്കൊള്ളുമെത്രയോ -ഭാവങ്ങൾക്കുമപ്പുറമീ ഭുവനം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here