മണമില്ലാ പൂവുകൾ
നിറമില്ലാ പകലുകൾ
ചന്ത്രനുദിക്കാത്ത രാവുകൾ
ഇരുളുന്ന ചിന്തകൾ
കനിവിന്റെ ഉറവകൾ വറ്റിയ മനസ്സുകൾ
ലക്ഷ്യമെത്താതെ പെയ്തൊഴിയുന്ന
കാര്മേഘങ്ങൾ,
കാലം തെറ്റി തിമർക്കുന്ന പെരുമഴ
പൂക്കൾ കിളിർക്കാത്ത
ഇലകൾ തളിർക്കാത്ത
വേരുകൾ അള്ളിപിടിച്ചു
നിലനില്പിനായ് പൊരുതുന്ന മാമരം
ദുരിത ബീജം ചുമക്കുന്ന ജീവിതങ്ങൾ
ദുരന്തങ്ങളുടെ അദൃശ്യമാം കരങ്ങളിൽ
പിടഞ്ഞു തീരുന്നവർ
മൂല്യം നഷ്ടപ്പെട്ട നാണയം പോലെ
അവഗണിക്കപ്പെടുന്നവര്‍
പ്രാരാബ്ദങ്ങളുടെ പൊള്ളലേൽകാതിരിക്കാൻ
തീ വെയിലിൽ വാടുന്നവർ
പ്രതികരിക്കാനാവാതെ പ്രത്യയശാസ്ത്ര
മേലാളന്മാരുടെ വിഴുപ്പ് ചുമക്കുന്നവർ
പാതിവഴിയിൽ വച്ച് ഒറ്റയ്ക്ക് വഴി പിരിഞ്ഞു
മരണത്തോടു കൂട്ട് കൂടുന്നവർ
മരണത്തിനു ഭീകരത മാത്രമാണുള്ളത്
മരണത്തിന്റെ ശാന്തത കവി വാക്യം മാത്രം