വെളിച്ചം കാണാതെ
മതിലുകൾക്കുള്ളിൽ
അടക്കി നിർത്തപ്പെട്ട
ആത്മ സംഘർഷങ്ങൾ
കാലപ്പഴക്കം വന്നു
വീര്യം കൂടുമ്പോൾ
സമരായുധമായി
ഉയിർത്തെണീക്കുന്നു.
വെളുത്ത മേനിക്കുള്ളിൽ
അടക്കി വെച്ച
കെട്ടുനാറുന്ന മാനസങ്ങൾക്ക്
കാണിക്കയായി
തെരുവുകൾ തോറും
ആനയിക്കപ്പെടുന്നു.
അടയിരുന്ന്
വിരിഞ്ഞ്
വളർന്ന്
തള്ളപ്പക്ഷികളാവേണ്ടവർ
ഭീരുക്കളായി
ആത്മഹത്യ ചെയ്ത്
സ്വയം നാറി
ശവമായി മാറുമ്പോൾ
ചീമുട്ടയായി
പരിണമിക്കുന്നു.
രണ്ട് ചീമുട്ടകൾ
തെരുവിൽ ആലിംഗനം ചെയ്യുമ്പോൾ
ജനങ്ങൾ സമരമെന്ന് വിളിക്കുന്നു.