കുളിരു ചൊരിയുന്നൊരു
ധനുമാസപ്പുലരിയിൽ
തളിരിലയൊരു
വേരിനോടു ചോദിച്ചു
“നിനക്കൊരു നല്ല ചേല ചുറ്റിക്കൂടെ?
കണ്ടിട്ട് അറപ്പു തോന്നുന്നു.
മണ്ണ് പുരണ്ട നിന്റെ മേനിയിൽ
എനിക്ക് അപമാനം തോന്നുന്നു.”
പരാതി കേട്ടപ്പോഴും
കുലുങ്ങാതെ വേരു ചിരിച്ചു.
വെളിച്ചം പോലും കാണാതെ
മണ്ണിലും പറമ്പിലും
തളിരിലകൾക്ക് വെള്ളം തേടി
വേര് അലഞ്ഞു നടന്നു.
മണ്ണും പൊടിയും
വിസർജ്യ ഗന്ധവും പേറി
പുതിയ തളിരുകൾക്ക്
ജന്മം നൽകാനായി
അവസാന ശ്വാസം വരെ
വേര് ഓടി നടക്കുന്നു.