കുഞ്ഞുണ്ണിയെ ഓർക്കുമ്പോൾ

 

 

1

പൊക്കക്കുറവിൽ പൊക്കം
നീളക്കുറവിൽ ഉണ്ണിക്കവിത
ഹിമാലയത്തിൻ കണ്ണുണ്ണി നീ
മലയാളത്തിൻ പൊന്നുണ്ണി

2

എല്ലാമായൊരു ഇല്ലായ്മ
എങ്കിലുമിവിടൊരു വല്ലായ്മ
മായയ്ക്കുണ്ടൊരു വാലായ്മ
പാണ്ടൻ നായയ്ക്കുണ്ടൊരു വയ്യായ്ക

3

ഏകാന്തഭക്തി വിരിഞ്ഞ നെറ്റിയിൽ
ഏകഭസ്മരേഖ പൂശി നടക്കും ഏകാകി നീ
കട്ടിക്കണ്ണടക്കുള്ളിൽ ദർശനത്തിന്റെ
നേത്രങ്ങളേതോ വിസ്മയത്തുമ്പത്ത്‌ !
വടിക്കാത്ത താടിക്കിടയിൽ
ഭാവചാപല്യങ്ങൾക്കിടം നിഷേധിക്കും ബ്രഹ്മചാരിച്ചുണ്ടുകൾ
സ്വച്ഛന്ദവിഹാരി, നീ കവിതക്കാവിലെ പൂജാരി!

ഈരേഴു പതിനാലു കൊല്ലം പോയി
കുറുങ്കവിതകളുടെ ബാദുഷ
പടിയിറങ്ങിപ്പോയിട്ട്!
ഋജുമലയാണ്മയിൽ കുറുക്കിയെഴുതാനും
കുട്ടികളോടൊപ്പം നീട്ടിച്ചൊല്ലാനും
ഇനിയൊരിക്കൽക്കൂടി നിളക്കരയിൽ
ഒരതിഥിയായി എത്തുമോ നമ്മുടെ കുഞ്ഞുണ്ണിമാഷ് !!

4

ആയുസ്സിന്റെ ചില്ലറ
ആത്‌മാവിന്റെ പൊന്നറ
പൊന്നറ തേടിയിറങ്ങാതെ
വീണുമയങ്ങി വെള്ളിച്ചില്ലറയിൽ
ഞെട്ടിയുണർന്നൂ കല്ലറയിൽ!
കല്ലറ എല്ലുംകൊട്ടിൻ കലവറ
സത്യത്തിൻ തറപറയറിയുന്നോനത് നിറപറ

5

ഒരിക്കൽ ഗുരു കുഞ്ഞുണ്ണി
ഇവന്റെ പേർക്കൊരു കാർഡിൽ   :
തനിക്ക് എഴുതാൻ കഴിയും ;
വിടാതെ കൂടിക്കോളൂ !
കല്പന ശിരസാ വഹിച്ചു
വിടാതെ ചുറ്റിപ്പറ്റിയിട്ടെന്താ,
കാവ്യമങ്കയുടെ പൂർണ്ണകുംഭക്കൊങ്കകൾ
പിടിയൊട്ടും തരാതെ കൊതിപ്പിക്കുകയല്ലേ
പൊക്കിൾകുഴിക്കക്കരെ………..!

6

മരുഭൂവിലെ കണ്ണീർപ്പാടത്ത്‌
കവിതപ്പെണ്ണേ
വിതയ്ക്കൂ നീ
പച്ചപ്പും അത് കാണാനൊരു
പച്ചക്കണ്ണും തന്ന് മയക്കൂ നീ.
കവിതപ്പെണ്ണേ
പാടൂ നീ
കേൾക്കാനിരു കാതും
തന്ന് മയക്കൂ നീ.
കവിതപ്പെണ്ണേ,യുണർത്തൂ
സ്വപ്നാടകനാമെന്നെ, മെല്ലെ നീ,
ഋതലോകത്തേക്ക് തെളിക്കൂ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎംപാഷ ഗ്ലോബല്‍ പ്രൊഫഷണല്‍ കമ്മിറ്റി നിലവില്‍ വന്നു
Next articleകല്പാന്തങ്ങളിലുഴറും നൊമ്പരങ്ങൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

2 COMMENTS

  1. കവിതയുടെ ആന്തരിക സൗന്ദര്യത്തിൽ ഏറെ ഗാംഭീര്യം നിറഞ്ഞു നിൽക്കുന്ന കുഞ്ഞുണ്ണിമാഷിനിന്റെ ഓർമ്മ പുതുക്കുന്ന നിറക്കൂട്ടുകൾ. വായനക്കാരന്റെ മനസ്സിനെ സ്വാധിനിക്കുന്നതും…….

    വേണുമാഷിന് അഭിനന്ദനങ്ങൾ ?

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English