സ്വസ്ഥതയില്ലാത്ത മനസ്സുകളിൽ
കടപ്പാട് ബാക്കിയാവും
സ്വാർത്ഥതയുള്ള മനസ്സുകളിൽ
കടപ്പാട്, ആത്മാർത്ഥത
വെറും വാക്കുകൾ മാത്രം!
എരിതീയിൽ എണ്ണയൊഴിച്ച് ആളിക്കത്തൽ
കൺകുളിർക്കെ കണ്ടവർ
ആശാൻ്റെ നെഞ്ചത്തു ചവിട്ടി
കളരിക്കു പുറത്തു പോയ ശിഷ്യരാണ്!
രക്തം കിനിയുന്ന മുറിവിൽ
മുള്ളു കൊണ്ട് കുത്തി
അമിത പ്രവാഹം
ആത്മസംപ്തൃപ്തിയാക്കിയവർ
തോളിലിരുന്ന് ചെവി തിന്ന
മഹത് സത്യത്തിനുദാഹരണമായവരാണ്.
അവർ,
അനാഥത്വത്തിലേയ്ക്ക് വിരൽ ചൂണ്ടി
പരസ്യമായും രഹസ്യമായും
ആത്മാനുഭൂതി ദാഹിച്ച നികൃഷ്ടരുമായിരുന്നു.
നിരയൊത്ത പകൽക്കിനാക്കളിൽ
ചെളിവെള്ളം തേവി
നയനസുഖം നേടിയവർ
അപവാദത്തിന് ചിറകുകളുണ്ടെന്ന്
പറഞ്ഞതാത്വികനെ
പൊടിപിടിച്ച സിംഹാസനത്തിലിരുത്തി,
നുണകൾക്ക് കാലുമുളയ്ക്കുന്നതും കാത്ത്.
ദൃഷ്ടിയിൽ അന്ധത പാകി
ഈഡിപ്പസിൻ്റെ പ്രതിരൂപമായവർ
സ്വയം നാവ് വിച്ഛേദിച്ച്
കണ്ണുകൾ കുത്തിപ്പൊട്ടിച്ച്
ജനിമൃതികളലയും താഴ്വരയിൽ
ഉയിർക്കാറ്റടങ്ങുന്ന മർമ്മരങ്ങൾ ശ്രവിച്ച്
ഗന്ധകത്തീമഴയിൽ കുതിർന്ന്
അസ്ഥിപജ്ഞരമാവാൻ
കാത്തിരുന്നു.
തിരിച്ചറിവുകൾക്കൊടുവിൽ
എൻ്റെ ശത്രു
എൻ്റെ മിത്രം
ഞാൻ തന്നെയായി.