ആത്മാവിൻറെ ആഘോഷനാളുകൾ
അടുക്കുകയാണ്.
മണിക്കൂറുകൾ
നീളുന്ന വിശപ്പിന്റെ മെത്തയിൽ,
പശിക്കുന്ന വയറിന്റെ വഴിപഠിക്കുവാൻ,
ശീലിപ്പിച്ച മാസക്കാലം.
സുഖമുള്ള ഉറക്കം ഉണരാൻ മടിച്ച്,
മൂടിക്കിടന്ന് വീണ്ടും പുതച്ച്,
സുബഹി ബാങ്കിൻറെ നാദം വരെ
അത്താഴം കഴിക്കാൻ പാർത്തിരുന്ന
രസമുള്ള നോമ്പിന്റെ കുട്ടിക്കാലം.
ദാഹിച്ച് വരണ്ട തൊണ്ടയിലേക്ക്
ഒരു തുള്ളി വെള്ളമിറക്കാൻ
വീണ്ടും ഒരു ബാങ്കൊലിയുടെ കാത്തിരിപ്പിൽ,
അസ്തമയ സൂര്യന്റെ വെട്ടത്തെ
മിഴിചിമ്മാതെ മാനത്ത് നോക്കിയിരിക്കുന്ന
ഇഫ്താറിന്റെ സമയം.
പള്ളി മിനാരങ്ങളിൽ നിന്നുയരുന്ന
ബാങ്കിൻറെ ധ്വനിയിലെ
ആദ്യ അക്ഷരത്തോടൊപ്പം,
മോന്തി കുടിക്കുന്ന പഴ നീരിൻ്റെ
രുചിയും സുഗന്ധവും നൽകുന്ന ഉന്മേഷം.
കൂട്ടുകാരോട് ചോദിച്ച്
എണ്ണം തിട്ടപ്പെടുത്തി,
പിറകിലാണ് എന്നറിയുമ്പോൾ,
നാണത്താൽ തല കുനിഞ്ഞു പോകുന്ന
സുന്ദരമായ ഓർമക്കാലം.
വിശപ്പടക്കുവാൻ കയ്യിൽ ഇല്ലാത്തതുകൊണ്ടല്ലല്ലോ
വിശപ്പറിഞ്ഞ് അവൻ വിധി അനുസരിക്കുന്നത്.
വിശ്വാസത്തിൻറെ ശക്തമായ കൽപ്പനയിൽ,
വിളയിച്ചെടുത്ത ഹൃദയത്തിനും ശരീരത്തിനും
ആത്മീയതയുടെ സുഗന്ധ വസ്ത്രത്താൽ
അലങ്കാരമണിഞ്ഞ് അനുഗ്രഹീതനാകുവാൻ.
Click this button or press Ctrl+G to toggle between Malayalam and English