ഇണങ്ങിയും പൊടുന്നനെ പിണങ്ങിയും
പൊഴിയുന്ന മഴത്തുള്ളികളിലുയരുന്ന മണ്ണിൻ ഗന്ധം യുവതിയാം മേദിനിയുടെ ഈറൻ മണമോ , അതോ, വരണ്ട വേനലിൻ യാത്രാമൊഴിയൊ?
വെള്ളിച്ചിലങ്കകൾ അണിഞ്ഞ്
മുടിയഴിച്ചിട്ടുറയും യക്ഷിക്കണക്കിന്
കേദാരങ്ങളിൽ ചൊരിയുന്ന മഴയെ
നീ കർഷകന്റെ കണ്ണീർപ്പെയ്ത്തോ?
ഇലച്ചാർത്തുകളിലും നടുമുറ്റങ്ങളിലും ഇടനെഞ്ചുകളിലും
വേരോളം കുളിർ നിറയ്ക്കും മഴയെ നീ
ഗോപവേണുവിൽ രാഗമായുണർന്ന്
മോഹമായ് പെയ്യും അമൃതവർഷിണിയോ?
ജലപാത്രമായ തടിയിലൊഴുകിപ്പരക്കുന്ന മഴയെ നീ
സത്വഗുണങ്ങളുടെ നൈർമല്യമോ?
തമസ്സിന്റെ പ്രളയച്ചൊരിച്ചിലോ?
അതോ പ്രകൃതിയുടെ അനുഗ്രഹാശിസ്സുകളോ?