കുഞ്ഞുണ്ണിയുടെ ആനക്കമ്പം

കുഞ്ഞുംനാൾ തൊട്ടേ കുഞ്ഞുണ്ണിക്ക്‌ ആനകളെ വലിയ ഇഷ്ടമായിരുന്നു. ആനക്കഥകൾ എവിടെ കണ്ടാലും കുഞ്ഞുണ്ണി ചൂടോടെ വായിക്കുമായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ‘ആനക്കഥകൾ’ ബാല്യത്തിൽ തന്നെ വായിച്ചു തീർത്തു.

കുഞ്ഞുണ്ണിയുടെ കുട്ടിക്കാലത്ത്‌ വീട്ടിൽ ആന വരാറുണ്ടായിരുന്നു. വന്നാൽ വീട്ടുവളപ്പിലെ തെങ്ങിൽ നിന്ന്‌ അച്ഛൻ പട്ട വെട്ടിച്ചു കൊടുക്കും. ചിലപ്പോഴൊക്കെ ശർക്കരയും പഴവും കൊടുക്കും.

ഒരു ദിവസം ആന വന്നപ്പോൾ കുഞ്ഞുണ്ണി ആനക്കാരനോട്‌ ചോദിച്ചു.

“ഒരു ആനവാലു തർവോ?”

“പിന്നീടാകട്ടെ” – ആനക്കാരൻ പറഞ്ഞു.

പിന്നെ ആനക്കാരനെ കാണുമ്പോഴെല്ലാം കുഞ്ഞുണ്ണി ആ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ആനക്കാരൻ കുഞ്ഞുണ്ണിക്ക്‌ ഒരു ആനവാൽ കൊടുത്തു. ആനവാൽ കൈവിരലിൽ കെട്ടിയാൽ പേടിമാറുമെന്നായിരുന്നു വിശ്വാസം. കുഞ്ഞുണ്ണി കുറേ ദിവസങ്ങളോളം വലിയ ഗമയിൽ അത്‌ കൈയിൽ കെട്ടി നടന്നു.

ആനയെ കുളിപ്പിക്കുന്നത്‌ കണ്ടാൽ കുഞ്ഞുണ്ണി കണ്ണെടുക്കാതെ നോക്കി നിൽക്കും. പാപ്പാന്മാർ ആനയെ ചായ്‌ച്ചും ചരിച്ചും കിടത്തുന്നതും പൊതിമടൽകൊണ്ട്‌ ആനയുടെ ശരീരത്തിൽ ‘കറാകറാ’ എന്ന ശബ്ദത്തോടെ ഉരസുന്നതുമെല്ലാം കുഞ്ഞുണ്ണി കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. തൃപ്രയാറിൽ ആന പുഴ കടക്കുന്നത്‌ കാണാനും ഈ കുട്ടിക്ക്‌ ഏറെ കമ്പമുണ്ടായിരുന്നു. ചിലപ്പോൾ പുഴയിൽ വെള്ളം കൂടുതലായിരുക്കും. അപ്പോൾ നടുപ്പുഴയിൽ ആന ശരിക്കും മുങ്ങും. തുമ്പിക്കൈ മാത്രം വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിച്ച്‌ ആന മെല്ലെ മുന്നോട്ട്‌ നീങ്ങും.

‘ആനക്കമ്പം കൂടുതലുണ്ടായിരുന്നെങ്കിലും കുഞ്ഞുണ്ണിക്ക്‌ ആനപ്പുറം കേറാനുള്ള ഭാഗ്യമുണ്ടായില്ല. ഒരിക്കൽ ഒരാനയുടെ കാൽക്കീഴിലൂടെ നൂണു കടന്നിട്ടുണ്ട്‌. അങ്ങനെ ചെയ്താൽ രാപ്പനി മാറുമെന്നു അക്കാലത്ത്‌ വിശ്വാസമുണ്ടായിരുന്നു.

ഒരിക്കൽ കുഞ്ഞുണ്ണി ഒരു ’ആനസ്വപ്നം കണ്ടു. അത്‌ വളരെ രസകരമാണ്‌. കുഞ്ഞുണ്ണി ഊടുവഴിയിലൂടെ പതുക്കെ മൂളിപ്പാട്ടും പാടി നടന്നു നീങ്ങുകയാണ്‌. അപ്പോഴുണ്ട്‌ ഒരു വലിയ ആനക്കൂട്ടം എതിരെ വരുന്നു…! എങ്ങോട്ട്‌ പോകും? എങ്ങനെ രക്ഷപ്പെടും? ഉറക്കെ കരയാൻ തുടങ്ങുമ്പോഴേക്കും മാധവി ഓപ്പോൾ തട്ടിവിളിച്ചു.

“എന്താ കുട്ടാ കരയണെ? സ്വപ്നം വല്ലോം കണ്ട്വോ?”

ആനക്കൂട്ടത്തിന്റെ പിടിയിൽ നിന്ന്‌ രക്ഷപ്പെട്ട ആനന്ദത്തോടെ കുഞ്ഞുണ്ണി തിരിഞ്ഞുകിടന്നു. എങ്കിലും ഈ ‘ആനസ്വപ്നം’ പലതവണ ആവർത്തിച്ചു.

എഴുപത്തൊന്ന്‌ ആനകളെ ഒരുമിച്ച്‌ കാണാനുള്ള ഭാഗ്യം വളരെ ചുരുക്കം പേർക്കേ ഉണ്ടാവൂ. കുഞ്ഞുണ്ണിക്ക്‌ ആ ഭാഗ്യം ഉണ്ടായിട്ടുണ്ട്‌. എവിടെയാണെന്നോ? തൃശൂർ പൂരത്തിനല്ല. ആറാട്ടുപുഴ പൂരത്തിന്‌! അവിടെ ആന നിരന്നുകഴിഞ്ഞാൽ പിന്നെ ആനകളെയല്ല കാണുന്നത്‌. പിന്നെയോ“ നെറ്റിപ്പട്ടങ്ങളും കുടകളും മാത്രം. തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ നെറ്റിപ്പട്ടങ്ങൾ വെട്ടിത്തിളങ്ങുമ്പോൾ കുഞ്ഞുണ്ണിയുടെ കണ്ണ്‌ മഞ്ഞളിക്കും…!

ആനക്കഥകളിൽ കുഞ്ഞുണ്ണിക്ക്‌ ഏറ്റവും ഇഷ്ടമായത്‌ ‘കടലാറ്റുപുറം ആനയെ’ പറ്റിയുള്ള കഥയാണ്‌. ആനപ്പാപ്പാൻ ഗോപാലൻനായർ സ്വന്തം ജീവന്‌ തുല്യമായിട്ടാണ്‌ ആനയെ സ്നേഹിച്ചിരുന്നത്‌. എത്ര ദൂരം പോകേണ്ട സ്ഥലമാണെങ്കിലും ആനയും ഗോപാലൻനായരും ഉരുണ്ടുരുണ്ട്‌ നടന്നുനീങ്ങും! കുഞ്ഞുണ്ണി ഒന്നല്ല; ഒരു നൂറുവട്ടം ‘കടലാറ്റും പുറം ആന’യുടെ കഥ വായിച്ചിട്ടുണ്ടാകും.

ആനക്കവിതകൾ എഴുതുന്നതിലും കുഞ്ഞുണ്ണി തൽപരനായിരുന്നു. നിരവധി ആനക്കവിതകൾ അദേഹത്തിന്റേതായിട്ടുണ്ട്‌. ഇതാ ഒരെണ്ണം ഓർമ്മയിൽ വയ്‌ക്കൂ.

”ഒന്നാമത്താനാ – നല്ലാനതന്നെ

രണ്ടാമത്താനയ്‌ക്കുരണ്ടു കൊമ്പ്‌;

മൂന്നാമത്താനയ്‌ക്കു നാലു കാല്‌

നാലാമത്താനയ്‌ക്കൊരൊറ്റ വാല്‌!

അഞ്ചാമത്താനയു, മാറാമത്താനയു-

മേഴാമത്താനയുമേതു കാട്ടിൽ?

Generated from archived content: kunjunni5.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകുഞ്ഞുണ്ണി വളരുന്നു
Next articleതളത്തിൽ ഒരു നാടകം
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English