വെളളപ്പന്റെ കൗശലം

വെളളപ്പൻ കോലാട്‌ ഒരു ദിവസം മുത്തശ്ശിയമ്മയുടെ വീട്ടിൽ വിരുന്നിനുപോയി മടങ്ങുകയായിരുന്നു. പെട്ടെന്നു കൊടുങ്കാറ്റും മഴയും ഉണ്ടായി.

വെളളപ്പൻ കോലാട്‌ തൊട്ടടുത്ത്‌ ഒരു ഗുഹ കണ്ടു. അവൻ സന്തോഷത്തോടെ ഗുഹയ്‌ക്കകത്തേക്കു പാഞ്ഞുകയറി.

അതു പറങ്ങോടൻ സിംഹത്തിന്റെ തറവാടായിരുന്നു. പറങ്ങോടൻ സിംഹവും പറങ്ങോടിയമ്മയും ചെറുമക്കളും തീറ്റയൊന്നും കിട്ടാതെ വലഞ്ഞിരിക്കുന്ന നേരം!

വെളളപ്പൻ കോലാടിനെ കണ്ടപ്പോൾ പറങ്ങോടന്റെയും പറങ്ങോടിയമ്മയുടെയും മക്കളുടെയും വായിൽ വെളളമൂറി. വെളളപ്പൻ കോലാടിനെ വിളിച്ച്‌ അവർ വിരുന്നു മുറിയിലെ ചാരുകസേരയിലിരുത്തി. വെളളപ്പനെ കൊന്നുതിന്നാനായിരുന്നു അവരുടെ പ്ലാൻ! അതൊന്നും പുറത്തു കാണിക്കാതെ പറങ്ങോടൻ സിംഹം പറഞ്ഞുഃ

“എനിക്കു പാട്ടു വലിയ ഇഷ്ടമാണ്‌. നമുക്കു മാറി മാറി പലതരം പാട്ടുകൾ പാടാം.”

“ശരി. പാട്ടുകേൾക്കാൻ എനിക്കും ഇഷ്ടമാണ്‌. ആദ്യം താൻ തന്നെ പാടൂ.” വെളളപ്പൻ കോലാട്‌ പറഞ്ഞു.

അപ്പോൾ പറങ്ങോടൻ സിംഹം കൊതിയോടെ പാടാൻ തുടങ്ങി.

“ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ

ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ….

മൂക്കറ്റം തിന്നീടാം പുത്തനിറച്ചി

കൊതിതീരെ തിന്നീടാം ആട്ടിറച്ചി.”

പറങ്ങോടൻ സിംഹത്തിന്റെ പാട്ടുകേട്ടു വെളളപ്പൻ കോലാടു കിടുകിടാ വിറയ്‌ക്കാൻ തുടങ്ങി. തന്റെ ജീവൻ അപകടത്തിലാണെന്ന്‌ അവനു മനസ്സിലായി.

പാട്ടു തീർന്നപ്പോൾ പറങ്ങോടൻ സിംഹം വെളളപ്പൻ കോലാടിനോടു പാടാൻ പറഞ്ഞു.

വെളളപ്പൻ ഉടനെ കൈകൊട്ടി പാട്ടുപാടി.

“ഞാനിന്നു പതിനാറു കടുവയെ കൊന്നേ

ഇന്നലെയന്തിക്കു പുലിയെണ്ണ തേച്ചേ…

മുക്കണ്ണൻ പുലിയുടെ ചോരേം കുടിച്ചേ

ഇന്നു ഞാൻ സിംഹത്തെ തിന്നിട്ടേപോകൂ”

കോലാടിന്റെ പാട്ടു കേട്ടു പറങ്ങോടൻ സിംഹം പേടിച്ചുപോയി. പറങ്ങോടൻ വേഗം പറങ്ങോടിയമ്മയോടു പറഞ്ഞുഃ

“വിറകിനു പൊയ്‌ക്കോളൂ, സിംഹിണിയമ്മേ

വേഗം നടന്നോളൂ സിംഹിണിയമ്മേ

മലയേറിപ്പൊയ്‌ക്കോളൂ സിംഹിണിയമ്മേ

കാടേറിപ്പൊയ്‌ക്കോളൂ സിംഹിണിയമ്മേ.”

പറങ്ങോടന്റെ കല്പന കേട്ടു പറങ്ങോടിയമ്മയ്‌ക്കു കാര്യം കുഴപ്പമാണെന്നു മനസ്സിലായി. അവൾ ഒന്നും അറിയാത്ത മട്ടിൽ അവിടെ നിന്നും ജീവനും കൊണ്ടു തടിതപ്പി.

വെളളപ്പൻ പിന്നെയും പാടാൻ തുടങ്ങിഃ

“സിംഹിണി പോയാലും സാരമില്ലല്ലോ

കാടേറിപ്പോയാലും കാര്യമില്ലല്ലോ

മലയേറിപ്പോയാലും സാരമില്ലല്ലോ

മക്കളെ രണ്ടിനേം ചുട്ടു ഞാൻ തിന്നും!”

ഇതുകൂടി കേട്ടപ്പോൾ പറങ്ങോടൻ സിംഹത്തിന്റെ നെഞ്ചു ‘പടാപടാ’ന്ന്‌ ഇടിക്കാൻ തുടങ്ങി. മക്കളെ ഇവിടെ നിന്നു പറഞ്ഞു വിട്ടില്ലെങ്കിൽ ഈ ഭയങ്കരജന്തു അവരെയും കൊന്നു തിന്നുമെന്നു സിംഹം കരുതി.

പറങ്ങോടൻ സിംഹം ഉടനെ മക്കളെ വിളിച്ചിട്ടു പറഞ്ഞുഃ

“അമ്മേടെ പിന്നാലെ നിങ്ങളു പൊയ്‌ക്കോ

വിറകു പെറുക്കാനായ്‌ നിങ്ങളു പൊയ്‌ക്കോ

കാടേറി മലയേറി നിങ്ങളു പൊയ്‌ക്കോ

അമ്മയ്‌ക്കു കൂട്ടിന്ന്‌ നിങ്ങളും പൊയ്‌ക്കോ.”

പറഞ്ഞുതീരും മുമ്പേ മക്കൾ രണ്ടുപേരും ഓടി പമ്പ കടന്നു.

ഉടനെ വെളളപ്പൻ കോലാടു മെല്ലെ ചാരുകസേരയിൽ നിന്നു എഴുന്നേറ്റു കൊമ്പു കുലുക്കിക്കൊണ്ട്‌ പാടിഃ

“മക്കളെ വിട്ടാലും കാര്യമില്ലല്ലോ

അച്ഛന്റെ ചോര കുടിച്ചിട്ടേ പോകൂ

മക്കളു പോയാലും സാരമില്ലല്ലോ

അച്ഛന്റെ പല്ലു പറിച്ചിട്ടേ പോകൂ.”

അച്ഛന്റെ ചോര കുടിക്കുമെന്നും പല്ലു പറിക്കുമെന്നും കേട്ടപ്പോൾ പറങ്ങോടൻ സിംഹം പേടിച്ചുവിറച്ചുപോയി. പിന്നെ പറങ്ങോടൻ സിംഹം അവിടെ നിന്നില്ല. വീടും കൂടും ഉപേക്ഷിച്ചു നോക്കെത്താത്ത കാട്ടിലൂടെ വാലും ചുരുട്ടി ഒരൊറ്റ ഓട്ടം……..ശൂർർർർർർ………..

Generated from archived content: kattukatha_july24.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഉണ്ണിപ്പൂവാലിയും കോലുനാരായണനും
Next articleസംസർഗ്ഗ ഗുണം
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English