കുറുക്കന്റെ കൗശലങ്ങൾ – സർബത്തുപുഴ

കുറുക്കന്തറയിൽ കൗശലൻ എന്നു പേരുളള ഒരു കുറുക്കനുണ്ടായിരുന്നു. ഒരിക്കൽ അവൻ ഇരതേടി കാട്ടിലൂടെ നടക്കുമ്പോൾ പെട്ടെന്നു കാലുതെറ്റി ഒരു പൊട്ടക്കിണറ്റിൽ വീണു. എന്തു ചെയ്‌തിട്ടും കിണറ്റിൽ നിന്നു കരകയറാൻ പറ്റിയില്ല.

ഇനി എന്താണൊരു വഴി? എങ്ങനെയാണ്‌ ഈ പാതാളത്തിൽ നിന്ന്‌ രക്ഷപ്പെടുക? കൗശലൻ കുറുക്കൻ ആലോചനയായി.

അപ്പോഴാണ്‌ പുറത്ത്‌ “ഹുംബേ…….ഹുംബേ…….” എന്നൊരു കരച്ചിൽ കേട്ടത്‌. ആരാണാവോ? കൗശലൻ കുറുക്കൻ ചെവിയോർത്തുഃ ഓഹോ !…….മണിയൻ കോലാട്‌! അവനെ സൂത്രത്തിൽ കിണറ്റിലേക്കു ക്ഷണിക്കുക തന്നെ!

കൗശലൻ കുറുക്കൻ മേലോട്ടു നോക്കി ഉറക്കെ വിളിച്ചു ഃ

“മണിയൻ ചേട്ടാ, മണിയൻ ചേട്ടാ, ഒന്നിങ്ങുവാ. ഇതു ഞാനാണ്‌ കൗശലൻ !”

“എന്ത്‌ ? കൗശലനോ? നീയെന്താ ഈ കിണറ്റിലിറങ്ങി നിൽക്കുന്നത്‌?” മണിയൻ കോലാട്‌ കിണറ്റിലേയ്‌ക്ക്‌ നോക്കി ചോദിച്ചു.

“ഹായ്‌ഹായ്‌! ഈ കിണറ്റിൽ നിറയെ ‘സർബത്താണ്‌’. എന്തൊരു രസം! എന്തൊരു മധുരം!……… ഇങ്ങോട്ടൊന്നു ചാടിയാട്ടെ!…….കൗശലൻ മണിയൻ കോലാടിനെ സന്തോഷപൂർവ്വം ക്ഷണിച്ചു.

”ഓഹോ, ഞാനിതാ വരുന്നു. എനിക്കു കൊതിതീരെ മധുരസർബത്ത്‌ കുടിക്കണം“ മണിയൻ കോലാട്‌ കിണറ്റിലേക്ക്‌ ആഞ്ഞൊരു ചാട്ടം!

ഈ തക്കം നോക്കി കൗശലൻ കുറുക്കൻ ആടിന്റെ പുറത്തു ചാടിക്കയറി. എന്നിട്ടു പറഞ്ഞുഃ

”എടോ മണിയൻചേട്ടാ, താനിവിടെ നിന്നോളൂ. ഞാനിപ്പം വരാം. ഈ സർബത്തിനിത്തിരി മധുരം കുറഞ്ഞിട്ടുണ്ട്‌. ഞാൻ ചന്തയിൽ ചെന്ന്‌ രണ്ടുകിലോ പഞ്ചസാര വാങ്ങീട്ട്‌ ഉടനെ തിരിച്ചുവരാം “

കൗശലൻ കുറുക്കൻ മണിയനാടിനെ കോണിയാക്കി നിറുത്തിയിട്ട്‌ കിണറിന്റെ പുറത്തേക്ക്‌ ചാടി രക്ഷപ്പെട്ടു.

ഒന്നും മനസിലാകാതെ വിഡ്‌ഢിയായ മണിയനോട്‌ കിണറ്റിനകത്തു നിന്ന്‌ ഉറക്കെ കരഞ്ഞുഃ ”ഹുംബേ…….ഹുംബേ……..ഹുംബേ……“ പക്ഷേ എന്തുഫലം? കൗശലൻ പിന്നീടൊരിക്കലും അതുവഴി വന്നതേയില്ല.

Generated from archived content: kattukatha1_jan23_07.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകുറുക്കനും കുരങ്ങനും
Next articleമുയലിന്റെ ബുദ്ധി
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English