പക്ഷികളുടെ ഫാഷന്‍ പരേഡ്

പക്ഷി ലോകമാകെ ഇളകിമറിഞ്ഞിരിക്കുകയാണ്. തത്തകളും മൈനകളും മാടത്തകളും വണ്ണാത്തിക്കിളികളും ഓലേഞ്ഞാലികളുമെല്ലാം അവിടവിടെ വട്ടം കൂടിയിരുന്ന് എന്തെക്കൊയോ സംസാരിക്കുന്നു!മയിലുകളും കുയിലുകളും കാക്കകളും കാക്കത്തമ്പുരാട്ടികളുമെല്ലാം മേക്കപ്പു സാധനങ്ങളും അലങ്കാരവസ്തുക്കളും തേടി അവിടേയും ഇവിടേയും പരക്കം പായുന്നു! പക്ഷിസ്ഥാനില്‍ അടുത്ത ദിവസം നടക്കാന്‍ പോകുന്ന ഫാഷന്‍ പരേഡിനുള്ള തയ്യാറെടുപ്പുകളായിരുന്നു ഇതെല്ലാം.

‘ പക്ഷികളുടെ വിശ്വസുന്ദരി പട്ടം ആര്‍ക്കായിരിക്കും? – എവിടേയും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരേ ഒരു ചോദ്യം ഇതാണ്.

പക്ഷിലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ഫാഷന്‍ പരേഡ് നറ്റക്കാന്‍ പോകുന്നത്. ഇതിനു മുന്‍പൊരിക്കലും പക്ഷികള്‍ ഫാഷന്‍ പരേഡിനെ പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. അത്തിപ്പൊത്തില്‍ പാര്‍ക്കുന്ന മൂളന്‍ മൂളങ്ങയാണ് ഇത്തരമൊരു പരേഡ് സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തത്. അതിനൊരു കാരണവുമുണ്ടായിരുന്നു. മൂളന്‍ മൂങ്ങ ഒരു ദിവസം രാത്രി സഞ്ചാരത്തിനിറങ്ങിയതാണ്. അപ്പോഴുണ്ട് മുന്‍സിപ്പല്‍ പാര്‍ക്കിലെ ടി വി ക്കുമുന്നില്‍ വലിയൊരാള്‍ക്കൂട്ടം ! എന്താ ഇത്ര വലിയ ആള്‍ക്കൂട്ടമുണ്ടാവാന്‍ കാരണം?.. മൂളന്‍ മൂങ്ങ അന്വേഷിച്ചു. അപ്പോഴാണ് ടി. വി യില്‍ വിശ്വസുന്ദരിയെ തിരെഞ്ഞെടുക്കുന്ന പരിപാടി സം പ്രേക്ഷനം ചെയ്യുകയാണെന്നറിഞ്ഞത്.

മൂളന്‍ മൂങ്ങ തൊട്ടടുത്തുള്ള മരക്കൊമ്പില്‍ പതുങ്ങിയിരുന്ന് ആ പരിപാടി മുഴുവനായും കണ്ടു. ഹായ്..ഹായ് എന്ത് എന്തൊരു രസികന്‍ മത്സരം!

പലപല വേഷങ്ങളില്‍ സുന്ദരിമാര്‍ അണിഞ്ഞൊരുങ്ങി വരുന്നതും, അരങ്ങത്തു വന്ന് പല ‘പോസുക’ കളില്‍ പരേഡു നടത്തുന്നതും മൂളന്‍ മൂങ്ങ കണ്‍കുളിര്‍ക്കെ കണ്ടു.

പിറ്റേന്നു പുലര്‍ച്ചക്കു തന്നെ അവന്‍ താന്‍ കണ്ട കാഴ്ച യെക്കുറിച്ച് മറ്റുള്ള പക്ഷികളോടു സംസരിച്ചു. ‘നമ്മുടെ പക്ഷിസ്ഥാനിലും അതുപോലുള്ളൊരു മത്സരം സംഘടിപ്പിച്ചാലെന്താ?- ‘’ മൂളന്‍ മൂങ്ങചോദിച്ചു

‘’ശരിയാണ്, നമുക്കും അതുപോലുള്ളൊരു ഫാഷന്‍ പരേഡ് സംഘടിപ്പിക്കണം’ – പക്ഷികള്‍‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു അങ്ങിനെയാണ് ഡോക്ടര്‍ വേഴാമ്പല്‍ ചെയര്‍മാനായും മിസ്സിസ് മയിലമ്മാള്‍ കണ്‍വീനറായും ‘ പക്ഷിസ്ഥാന്‍ ഫാഷന്‍ പരേഡു കമ്മറ്റി’ രൂപീകരിച്ചത്.

പരേഡിനെക്കുറിച്ച് പക്ഷിസ്ഥാന്‍ ടൈംസ് പത്രത്തില്‍ വാര്‍ത്ത വന്നതോടെപക്ഷികള്‍ക്കെല്ലാം വലിയ ആവേശമായി. ‘ സുന്ദരിപ്പട്ടം’ നേടാന്‍ പല പക്ഷികളും നേരെത്തെ തന്നെ തയ്യാറെടുപ്പു തുടങ്ങി. ആര്‍പ്പും വിളിയും കൊത്തും മാന്തും ബഹളവുമായി നാളുകള്‍ കടന്നു പോയി. ഫാഷന്‍ പരേഡിന്റെ ദിവസമടുത്തു. കുക്കൂസ് ടൗണ്‍ ഹാളിലാണ് മത്സരവേദി ഒരുക്കിയിരിക്കുന്നത്.

‘ ആരെയാണ് മത്സരത്തിന്റെ ജഡ്ജിയാക്കേണ്ടത്? – പരേഡ് കമ്മറ്റി യോഗം ചേര്‍ന്ന് ആലോചിച്ചു ‘ നമ്മുടെ കുട്ടന്‍ വവ്വാലിനെ ആക്കിയാലോ? അവന്‍ പക്ഷിയുമല്ല : മൃഗവുമല്ല എന്ന മട്ടുകാരനാനല്ലോ.’ – മിസ്സിസ്സ് മയിലമ്മാള്‍ അഭിപ്രായപ്പെട്ടു.

‘ ഹോ! അതുവേണ്ട നമുക്കു മൂളന്‍ മൂങ്ങയെത്തന്നെ ജഡ്ജിയാക്കാം അവനല്ലേ ഇതിന്റെ നടത്തിപ്പ് നേരില്‍കണ്ടിട്ടുള്ളത്?’- ഡോ. വേഴാമ്പല്‍ വാശി പിടിച്ചു. അതാണു നല്ലതെന്ന് മറ്റു ചില കമ്മറ്റിക്കാരും വാദിച്ചു. അങ്ങനെ മത്സരത്തിന്റെ പ്രധാന ജഡ്ജിയായി മൂളന്‍ മൂങ്ങയെ തന്നെ ചുമതലപ്പെടുത്തി.

മത്സരത്തില്‍ പങ്കെടുക്കാന്‍ പക്ഷിസ്ഥാന്റെ നാനാഭാഗത്തുമുള്ള പക്ഷികള്‍ തലേദിവസം തന്നെ കുക്കൂസ് ടൗണ്‍ഹാളിനു സമീപം എത്തിച്ചേര്‍ന്നു അവര്‍ക്ക് താമസിക്കാന്‍ പരേഡു കമ്മറ്റിക്കാര്‍ ചുറ്റുമുള്‍ മരങ്ങളില്‍ എയര്‍കണ്ടീഷന്‍ഡ് കൂടുകള്‍ ഒരുക്കിയിരുന്നു.

ഒടുവില്‍ എല്ലാവരും കാത്തിരുന്ന ‘ഫാഷന്‍ പരേഡ് ദിനം’ വന്നെത്തി. ആദ്യം ഹാളിലെത്തിയത് മിസ്. മയൂരി മയിലമ്മയായിരുന്നു. പിന്നെ ഓരോരുത്തരായി കടന്നു വന്നുകൊണ്ടിരുന്നു.

മിന്നു തത്തമ്മയും കുട്ടത്തിപ്രാവും പൊന്നിഅരയന്നവും കൗശലിക്കാക്കയും കിന്നരിക്കുയിലമ്മയുമെല്ലാം വേദിയുടെ അരികില്‍ സ്ഥാനം പിടിച്ചു. അവരെടെ പിന്നാലെ ന്യൂസീലന്‍ഡുകാരി പെന്‍ ഗ്വിനും സഹാറയിലെ ഒട്ടകപക്ഷിയും തത്തിക്കുണുങ്ങി നടന്നു വന്നു.

കുക്കൂസ് ടൗണ്‍ഹാളും പരിസരവും പലവിധപക്ഷികളെകൊണ്ടു തിങ്ങി നിറഞ്ഞു. മത്സരം തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം!

‘ മിസ് മയൂരിക്കായിരിക്കും സുന്ദരി പട്ടം കിട്ടുക-‘ കനകമ്മ പരുന്ത് അഭിപ്രായപ്പെട്ടു.

‘ ഇല്ലില്ല, മിന്നുത്തത്തമ്മ നല്ല ഫോമിലാണ് വന്നിരിക്കുന്നത് അവള്‍‍ നേടുമെന്നാന്‍ എന്റെ പക്ഷം.,’ ചക്കികുളക്കോഴി വാദിച്ചു

‘ ഹോ!, അതൊന്നും നറ്റക്കാന്‍ പോകുന്നില്ല ന്യൂസിലാഡില്‍ നിന്നും മിസ്. പെഗ്വിന്‍ വന്നു ചേര്‍ന്നിട്ടുണ്ട് അവളുടെ കെട്ടും മട്ടും ഒന്നു കാണേണ്ടതുതന്നെയാണ്. അല്ലിക്കൊക്ക് അഭിപ്രായപ്പെട്ടു.

‘ഒട്ടകപക്ഷിയും മോശമല്ല : അവളും നല്ല തയ്യാറെടുപ്പിലാ വന്നു ചേര്‍ന്നിരിക്കുന്നത്!’ നീലമ്മക്കുരുവി ഓര്‍മ്മിപ്പിച്ചു.

വാദപ്രദിവാദങ്ങള്‍ക്കിടയില്‍ ടൌണ്‍ഹാളില്‍ നിന്നും ബുള്‍ബുള്‍പക്ഷികളും ചെമ്പോത്തുകളും ചേര്‍ന്നൊരുക്കിയ ബാ‍ന്റുമേളം ഉയര്‍ന്നു പൊങ്ങി. ഒട്ടും വൈകാതെ ജഡ്ജിയായ മൂളന്‍ മൂങ്ങ പന്ത്രണ്ടു പക്ഷി സുന്ദരിമാരുടെ അകമ്പടിയോടെ അവിടേക്കു കടന്നു വന്നു.

‘ പക്ഷികളുടെ ഫാഷന്‍ പരേദ് ഇതാ ആരംഭിക്കുകയായി എല്ലാവരും നിശബ്ദരായിരിക്കുക’‘ മൈക്കിലൂടെ അനൗണ്‍‍സ്മെന്റ് മുഴങ്ങി.

മെല്ലെ തിരശ്ശീല ഉയര്‍ന്നു. ഫാഷന്‍ പരേഡ് തുടങ്ങി. പക്ഷികള്‍ ഒന്നൊന്നായി വേദിയിലേക്കു നടന്നെത്തി. ഈഴുനിറനുള്ള സാരിയുമണിഞ്ഞ് മിസ്. മയൂരി കുണുങ്ങി ക്കുണുങ്ങി രംഗത്തു വന്നു. പക്ഷികള്‍ ഹര്‍ഷാരവത്തോടെ അവളെ സ്വാഗതം ചെയ്തു. പിന്നെ വന്നത് മരതകപ്പട്ടുടുത്ത മിന്നുതത്തമ്മയാണ്, അതിനു പിന്നാലെ കുട്ടത്തി പ്രാവ് , പൊന്നി അരയന്നം, കിന്നരിക്കുയിലമ്മ, മിസ്. പെന്‍ ഗ്വിന്‍ , ഒട്ടകപക്ഷി തുടങ്ങിയവരും മന്ദം മന്ദം ചോടുകള്‍ വച്ചു നടന്നെത്തി. ഒടുവിലായിരുന്നു മിസ്. കൌശലികക്കയുടെ വരവ്. അവള്‍ ക്രാ ക്രാ യെന്നു കരഞ്ഞുകൊണ്ടു ഒരു പോക്കാച്ചിത്തവള്യേപ്പോലെ എന്തൊക്കെയോ കാണിച്ചു .ആ കോപ്രായം കണ്ട മറ്റുള്ള പക്ഷികള്‍ അവളെ കൂക്കി വിളിച്ചു.

മത്സരഫലം പ്രഖ്യാപിക്കേണ്ട സമയമായി. പ്രധാനജഡ്ജിയായ മൂളന്‍മൂങ്ങ ഉയര്‍ന്ന ഇരിപ്പിടത്തില്‍ പറന്നിരുന്നു. പക്ഷികളേല്ലാം കാതുകൂര്‍പ്പിച്ചു.

‘ഇന്നത്തെ മത്സരത്തില്‍ മിസ് കൌശലിക്കാക്ക സിന്ദരിപ്പട്ടം നേടിയതായി ഞാന്‍ പ്രഖ്യാപിക്കുന്നു! പക്ഷിലോകത്തെ സിന്ദരിക്ക് ഹാര്‍ട്ടികണ്‍ഗ്രാജുലേഷന്‍സ്…….’ ഇതുകേട്ടതോടെ പക്ഷികള്‍ ഇളകി മറഞ്ഞു. അവിടെ വലിയ ബഹളമായി. കാതടിപ്പിക്കുന്ന കൂക്കുവിളിയും ഉയര്‍ന്നു. കൊത്തും മാന്തും തിരുതകൃതിയായി നടന്നു.

‘മൂങ്ങള്‍ പണ്ടു പണ്ടേ ചതിയന്മാരാണ്. മൂങ്ങയെ ജഡ്ജിയാക്കാന്‍ തീരുമാനിച്ചവര്‍ വിഡ്ഢികള്‍!’- പെന്‍ഗ്വിനുകള്‍ ആക്രോശിച്ചു.

‘കൌശലകാക്ക മഹാസൂത്രക്കാരിയാണ്. അവള്‍ മൂങ്ങക്ക് കൈക്കൂലികൊടുത്തുകാണും’- കന്നരിക്കുയിലമ്മ പരാതിപെട്ടു.

‘ അതു ശെരിയാവും. ഇന്നലെ രാത്രിയില്‍ കൌശലിക്കാക്ക കുറേക്കൂട്ടുക്കാരുമൊത്ത് അത്തിപ്പൊത്തിനകത്തെ ‘ മൂങ്ങാക്കോട്ടേജി’ ലേക്കു കയറിപ്പോക്കുന്നത് ഞാന്‍ കണ്ടു!’- ഒരു വവ്വാലമ്മാവന്‍ സാക്ഷ്യം പറഞ്ഞു.

വാസ്തവത്തില്‍ അതുതന്നെയായിരുന്നു സഭവം. ഒരാഴ്ച മുന്‍പ് കൌശലിക്കാക്ക മൂളന്‍‍ മൂങ്ങയെ രഹസ്യമായി സന്ദര്‍ശിച്ചിരുന്നു. അവള്‍ പറഞ്ഞു: ‘നീതിമാനായ മൂങ്ങച്ചേട്ട, അങ്ങന്നെ സുന്ദരിയായി തിരഞ്ഞെടുക്കണം അങ്ങേക്ക് വേണ്ടതെല്ലാം തരാന്‍ ഞാന്‍ തെയ്യാറാണ്’.

‘ഭേഷ്, ഭേഷ്…. നീ വന്നതു നന്നായി. മുപ്പതു ചീവീടുകളെ ജീവനൊടെ എനിക്കു കാഴ്ച്ചവെച്ചാല്‍ സുന്ദരിപ്പട്ടം ഞാന്‍ നിനക്കു തരും. ഇതു സത്യം, സത്യം, സത്യം!’- മുളന്‍ മൂങ്ങ പ്രതിജ്ഞച്യ്തു.

കൌശലിക്കാക്ക പിറ്റേന്നു തന്നെ കാട്ടിലും മേട്ടിലും അലഞ്ഞു നടന്ന് മുപ്പതുചീവീടുകളെ പിടികൂടി. അതിനെയെല്ലാം കൊത്തിയേടുത്ത് അന്നു രാത്രി തന്നെ അവള്‍ മൂളന്‍ മൂങ്ങയുടെ പൊത്തിലെത്തിച്ചു. ജഡ്ജിയുടെ മനസു നിറഞ്ഞു. അദ്ദേഹം മൂളിക്കൊണ്ടുപറഞ്ഞു: ‘കാക്കച്ചി, നീ മുടുമിടുക്കിയാണ്; ആരെതിര്‍ത്താലും സുന്ദരിപ്പട്ടം ഞാന്‍ നിനക്കുനല്‍കും. ധൈര്യമായി പൊയ്ക്കോള്ളൂ!’

– ഈ രഹസ്യ ധാരണയനുസരിച്ചാണത്രെ മുളന്‍ മൂങ്ങ, കൌശലികാക്കയ്ക്ക് സുന്ദരിപ്പട്ടം സമ്മാനിച്ചത്.

കോപാക്രന്തരായ പക്ഷികള്‍ മുളന്‍മൂങ്ങയെ പിടികൂടാനായി പിന്നാലെ പാഞ്ഞു. പക്ഷെ, അപ്പോഴേക്കും സൂത്രശാലിയായ മൂളന്‍ തന്റെ പൊത്തില്‍ കയറി ഒളിച്ചുകഴിഞ്ഞിരുന്നു!

Generated from archived content: kattu1_jan5_12.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English