പണ്ട് ഒരു കാക്ക അരയാലിന്റെ കൊമ്പത്ത് കൂടുണ്ടാക്കി. ചാണകംകൊണ്ടാണ് കൂടു നിർമ്മിച്ചത്.
കാക്കയുടെ കൂട് കണ്ടപ്പോൾ കുരുവി ചോദിച്ചു.
“കാക്കച്ചി, എന്തു വിഡ്‌ഢിത്തമാണ് ഈ കാണിച്ചിരിക്കുന്നത്? ചാണകംകൊണ്ട് കൂടുണ്ടാക്കിയാൽ മഴ പെയ്യുമ്പോൾ
നനഞ്ഞൊലിച്ചു പോകുകയില്ലേ?”
“ഹേയ്… അതൊന്നുമില്ല. ചാണകം ഉണങ്ങിക്കഴിഞ്ഞാൽ മഴകൊണ്ടാലും പോകുകയില്ല?”
കാക്കയുടെ മറുപടി കേട്ടപ്പോൾ കുരുവി ചോദിച്ചുഃ “അതുവ്വോ”
“നിനക്കെന്താ സംശയം? കാണാൻ പോകുന്ന പൂരമല്ലേ? കാത്തിരിക്ക് കാണാം.” കാക്ക പറഞ്ഞു.
കുരുവി ഒരു ചില്ലിത്തെങ്ങിന്റെ പച്ചക്കൈയിൽ തെങ്ങോലയുടെ നാരു ചീന്തിയെടുത്ത് കൂടു നിർമ്മിച്ചു. മുട്ട
യിടുന്നതിനു അറയും വിശ്രമിക്കുന്നതിനു പ്രത്യേക മുറിയും രാത്രി വെളിച്ചം കാണുന്നതിന് മിന്നാമിനുങ്ങിനെ
പിടിച്ചുകൊണ്ടുവന്ന് പറന്നുപോകാതെ മെഴുകുവെച്ചു പതിപ്പിക്കാൻ പ്രത്യേക ഇടവും ആകർഷകമായി ഉണ്ടാക്കി.
കൂടിന്റെ പുറം മെഴുകുകൊണ്ട് ഭംഗിയായി ആവരണം ചെയ്‌തു. കൂടു നിർമ്മാണത്തിൽ കുരുവിയുടെ
ബുദ്ധിവൈഭവം കണ്ടപ്പോൾ കാക്കയ്‌ക്ക് അസൂയ തോന്നി.
കാക്ക കുരുവിയോടു ചോദിച്ചുഃ
“കുരുവിപ്പെണ്ണെ, ആരാണു നിന്നെ ഈ കൂടുണ്ടാക്കാൻ പഠിപ്പിച്ചത്? കൂട് അതിമനോഹരമായിട്ടുണ്ട്. പക്ഷേ ഇതിൽ
പാർക്കുന്നത് അപകടമാണ്. സൂര്യന്റെ ചൂടുകൊണ്ട് മെഴുകു ഉരുകി നിന്റെ കണ്ണിൽ വീഴും.”
കാക്കയുടെ അസൂയയിൽ നിന്നും ജന്മമെടുത്ത വാക്കുകൾ കേട്ട കുരുവി പറഞ്ഞുഃ ‘കാക്കച്ചി ദൈവം എന്നെ സ
ൃഷ്‌ടിച്ചപ്പോൾ കൂടുണ്ടാക്കാനുളള കഴിവും എനിക്കു തന്നു. അല്ലാതെ മറ്റാരും പഠിപ്പിച്ചതല്ല. എന്റെ ജന്മസിദ്ധമായ
കഴിവാണ്. ഈ കൂട്ടിൽ താമസിക്കുന്നതുകൊണ്ട് ഒരപകടവും ഇല്ല.“
കുരുവിയും കാക്കയും കൊച്ചുവർത്തമാനം പറച്ചിൽ മതിയാക്കി തീറ്റ തേടിപ്പോയി. കുരുവി നെൽവയലിലേക്കും
കാക്ക കാളവെട്ടുകാരന്റെ കശാപ്പുശാലയിലേക്കും പറന്നു.
അങ്ങനെ ദിവസങ്ങൾ പലതു കഴിഞ്ഞു.
ഒരു വൈകുന്നേരം വേനൽമഴ ശക്തിയായി പെയ്‌തു. കാക്കയുടെ ചാണകക്കൂട് മഴയിൽ കുതിർന്ന് ഒഴുകിപ്പോയി.
കാക്ക കരഞ്ഞുകൊണ്ട് കുരുവിയുടെ അടുത്തുചെന്നു. ”കുരുവിപ്പെണ്ണെ നീ പറഞ്ഞതുപോലെ സംഭവിച്ചു. എന്റെ
വീട് മഴയത്ത് ഒലിച്ചുപോയി. ഇന്ന് രാത്രി ഞാൻ എവിടെ കഴിച്ചുകൂട്ടും. നിന്റെ വീട്ടിൽ ഇന്ന് ഞാൻ
താമസിച്ചോട്ടെ?“
കാക്കയുടെ ദുഃഖം കണ്ടപ്പോൾ കുരുവിയ്‌ക്ക് സഹതാപം തോന്നി. കുരുവി പറഞ്ഞുഃ ”കാക്കച്ചി ഞാൻ എന്റെ
വീടിന്റെ മുകളിലെ തട്ടിൽ ഇരുന്നുകൊളളാം. എന്റെ കുഞ്ഞുങ്ങൾ അവരുടെ അറയിൽ ഇരുന്നുകൊളളും. കാക്ക
ച്ചി താഴത്തെ നിലയിൽ ഒതുങ്ങിക്കൂടിയ്‌ക്കോ.“
കുരുവിയുടെ വാക്കുകൾ കേട്ടപ്പോൾ കാക്കയ്‌ക്ക് ആശ്വാസമായി.
കാക്ക കുരുവി പറഞ്ഞ രീതിയിൽ കുരുവിക്കൂട്ടിൽ അന്തിയുറങ്ങി.
വെളുപ്പാൻ കാലമായപ്പോൾ ഒരു ശബ്‌ദം കേട്ട് ഉണർന്ന കുരുവി കാക്കയോട് ചോദിച്ചുഃ
”കാക്കച്ചി, എന്താണു തിന്നണെ?“
”രണ്ടു കടല.“
കുരുവി കാക്ക പറഞ്ഞത് വിശ്വസിച്ചുകൊണ്ട് വീണ്ടും കിടന്നുറങ്ങി. ഉറക്കം പിടിച്ചപ്പോൾ വീണ്ടും എന്തോ ശബ്‌ദം
കേട്ടു, കുരുവി വിളിച്ചു ചോദിച്ചുഃ ”കാക്കച്ചി എന്താണ് തിന്നണെ?“
”ഒരു എല്ലിൻ കഷ്‌ണം.“
കുരുവി കാക്ക പറഞ്ഞത് നേരാണെന്നു കരുതി വീണ്ടും കിടന്നുറങ്ങി. നേരം വെളുത്തെഴുന്നേറ്റു നോക്കിയപ്പോൾ
കുരുവിയുടെ രണ്ടു കുഞ്ഞുങ്ങളേയും കാക്കയേയും കൂട്ടിൽ കണ്ടില്ല.
കാക്ക കുരുവിക്കുഞ്ഞുങ്ങളെ ഭക്ഷിച്ചുകൊണ്ട് പറന്നു പോയെന്ന് കുരുവിക്ക് മനസ്സിലായി. ഇനി ദുഃഖിച്ചതുകൊണ്ടു
കാര്യമില്ല. ഉടനെ വേണ്ടതു ചെയ്യുകയാണ് ബുദ്ധിയെന്ന് കുരുവി കരുതി.
കുരുവി മറ്റു കുരുവികളുടെ അടുത്തുചെന്ന് ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു. ഉടനെത്തന്നെ ശർക്കരപ്പായസം
വയ്‌ക്കുവാൻ അവർ തീരുമാനിച്ചു. മറ്റു കുരുവികളുടെ സഹായത്തോടെ പായസം വച്ചു.
പായസം കുടിക്കാൻ കാക്കയെ ക്ഷണിച്ചു. തന്റെ മക്കളെ കാണാതായ വിവരം കാക്കയോടു പറഞ്ഞില്ല. ദുഃഖഭാവം
നടിച്ചതുമില്ല.
കാക്ക ആവശ്യാനുസരണം പായസം കഴിച്ചു. കുരുവി സ്‌നേഹപൂർവ്വം അടുത്തിരുന്ന് വിളമ്പിക്കൊടുത്ത് കാക്കയെ
കുടിപ്പിച്ചു. പായസത്തിന്റെ രസവും കുരുവിയുടെ നിർബ്ബന്ധവും കൂടിയായപ്പോൾ കാക്ക വയററിയാതെ കുടിച്ചു.
കുടിച്ചുകുടിച്ച് അവസാനം പറക്കാൻ വയ്യാതെ അവിടത്തന്നെ കിടന്നുറങ്ങി. ഈ തക്കം നോക്കി കുരുവി
അടുപ്പിൽനിന്ന് തീക്കൊളളിയെടുത്ത് കാക്കയുടെ വയറിന് ഒരു കുത്തുകൊടുത്തു. കാക്കയുടെ വയറ് പൊട്ടിപ്പോയി.
കാക്ക പിടഞ്ഞു ചത്തു.
അഭയം നൽകിയ കുരുവിയെ ചതിച്ച കാക്ക ചതിയിൽ പെട്ടു! ചതിയൻ ചതിയിൽ വീഴും.
Generated from archived content: unnikatha_may26_08.html Author: sathyan_thannipuzha