മീൻപരലും പെൺകുട്ടിയും

കുട്ടപ്പനാശാരിയുടെ മകൾ രാവിലെ എഴുന്നേറ്റ്‌ പല്ലുതേച്ച്‌ മുഖം കഴുകുന്നത്‌ അയൽപക്കത്തെ അന്തപ്പൻ കണ്ടു.

അന്തപ്പൻ ചായക്കടയിലേക്ക്‌ പോകുന്ന വഴിയാണ്‌ ആ കാഴ്‌ച കണ്ടത്‌. അയാൾ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ പറഞ്ഞുഃ

‘കുട്ടപ്പനാശാരിയുടെ മകൾ വായിലെ വെളളം തുപ്പിയപ്പോൾ ഒരു മീൻപരൽ മുറ്റത്തുകിടന്നു പിടയ്‌ക്കുന്നു.’

ഈ വാർത്ത ചായ കുടിച്ചുകൊണ്ടിരുന്നവർ കൗതുകത്തോടെ കേട്ടു.

ചായകുടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒരുവൻ വഴിയിൽ കണ്ടവരോടു പറഞ്ഞുഃ ‘കുട്ടപ്പനാശാരിയുടെ മകൾ മീൻ പരലിനെ ഛർദ്ദിച്ചു. അതുകാണാൻ ചായക്കടയിലിരുന്നവർ അങ്ങോട്ട്‌ പോയിരിക്കുകയാണ്‌.’

ആ വാർത്ത കേട്ട ഒരുവൻ നാല്‌ക്കവലയിൽ ചെന്ന്‌ പറഞ്ഞുഃ

‘കുട്ടപ്പനാശാരിയുടെ മകൾ ഇന്നുരാവിലെ രണ്ടു മീൻപരലുകളെ ഛർദ്ദിച്ചു.’

നാല്‌ക്കവലയിൽ നിന്നവർ ഈ വാർത്തകേട്ട്‌ അത്ഭുതപ്പെട്ടു. ഒരു പെൺകുട്ടി ജീവനുളള മീൻപരലുകളെ ഛർദ്ദിച്ചു എന്നു കേട്ടാൽ ആരാണ്‌ അത്ഭുതപ്പെടാതിരിക്കുക.

നാല്‌ക്കവലയിൽനിന്ന്‌ ആ വാർത്തകേട്ട ഒരുവൻ ചന്തയിൽ ചെന്നുപറഞ്ഞുഃ

‘കുട്ടപ്പനാശാരിയുടെ മകൾ ഛർദ്ദിച്ചപ്പോൾ ജീവനുളള രണ്ടു പരലുകൾ നിലത്തുകിടന്നു പിടയ്‌ക്കുന്നു.’

കേട്ടവർ അത്ഭുതപ്പെട്ടു.

‘എങ്കിൽ നമുക്ക്‌ അതൊന്നു പോയി കാണാം.’ ചന്തയിൽവച്ച്‌ ആ അത്ഭുതവാർത്ത കേട്ട രണ്ടു ചെറുപ്പക്കാർ കുട്ടപ്പനാശാരിയുടെ വീട്ടിലേക്ക്‌​‍്‌ പുറപ്പെട്ടു. അവിടെചെന്ന്‌ പെൺകുട്ടിയെ കണ്ട്‌ സംസാരിച്ചു. കുട്ടി നിർവ്വികാരയായി പറഞ്ഞു.

‘ഞാൻ മീൻപരലിനെ ഒന്നും ഛർദ്ദിച്ചില്ല. തോട്ടിൽനിന്ന്‌ വെളളം മുക്കിവച്ചിരുന്ന കുടത്തിൽ ഒരു മീൻകുഞ്ഞുണ്ടായിരുന്നു. രാവിലെ മുഖം കഴുകിയപ്പോൾ അത്‌ എന്റെ വായിൽപ്പെട്ടേനെ! ഇതാണുണ്ടായത്‌.’

സത്യം മനസ്സിലാക്കാതെ കേട്ടുകേൾവി വിശ്വസിച്ചുവന്ന ആ ചെറുപ്പക്കാർ ജാള്യത മറച്ചുവച്ചുകൊണ്ട്‌ നടന്നുപോയി.

Generated from archived content: unnikatha_mar11.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here