ചിലർ അങ്ങനെയാണ്‌ എന്തെങ്കിലും കിട്ടണം

മീരാക്കുഞ്ഞ്‌ പടുവൃദ്ധനായിരുന്നു. അയാൾ ദരിദ്രനുമായിരുന്നു.

ഒരു ദിവസം വീടിന്റെ തിണ്ണയിലിരുന്ന്‌ ആ വൃദ്ധൻ കീറിയ വസ്‌ത്രം തുന്നുകയായിരുന്നു.

തുന്നിക്കൊണ്ടിരിക്കേ സൂചിയിൽ കോർത്തിരുന്ന നൂല്‌ വിട്ടുപോന്നു. വൃദ്ധൻ വിഷമിച്ചു.

അയാൾക്ക്‌ കാഴ്‌ചശക്തി കുറവായിരുന്നു.

മകന്റെ മകൾ സൈനുവാണ്‌ സൂചിയിൽ നൂല്‌ കോർത്തുകൊടുത്തത്‌.

അവൾ അതും കഴിഞ്ഞു പള്ളിക്കൂടത്തിലേക്ക്‌ പോയി. നാലാം സ്‌റ്റാന്റേഡിലാണ്‌ സൈനു പഠിക്കുന്നത്‌.

ഇനി അവൾ വരുമ്പോൾ ഒരു മണി കഴിയും. വൃദ്ധൻ വിഷമിച്ചിരിക്കെ ഒരു പച്ചത്തത്ത പറന്നു വന്ന്‌ മുറ്റത്തെ മാവിൻ കൊമ്പിലിരുന്നു.

സൂചിയും നൂലും നീട്ടിക്കൊണ്ട്‌ വൃദ്ധൻ തത്തയോട്‌ ചോദിച്ചു.

തത്തമ്മേ തത്തമ്മേ, സൂചിയിൽ നൂല്‌ കോർത്തു തരാമോ?

പറ്റില്ല….. പറ്റില്ല…. കിഴവാ എനിക്കു വേറെ പണിയുണ്ട്‌ എന്നു പറഞ്ഞുകൊണ്ട്‌ തത്ത പറന്നുപോയി.

അല്‌പനേരം കഴിഞ്ഞ്‌ ഒരു നായ മുറ്റത്തു കൂടി ഓടിപ്പോകവേ വയസൻ ചോദിച്ചു.

നായക്കുട്ടാ……. നായ്‌ക്കുട്ടാ…… സൂചിയിൽ നൂല്‌ കോർത്തുതരാമോ?

നായ വൃദ്ധന്റെ നേരെ നോക്കി മുരണ്ടു.

എന്നെ യജമാനൻ അന്വേഷിക്കും നില്‌ക്കാൻ നേരമില്ല.

അതും പറഞ്ഞ്‌ നായ ഓടിപ്പോയി.

ഇനി എന്തുചെയ്യും? എന്ന്‌ ചിന്തിച്ചിരിക്കുമ്പോൾ ഒരു ശബ്‌ദം കേട്ടു.

മ്യാവൂ മ്യാവൂ പൂച്ചയുടെ വരവാണെന്നു മീരാക്കുഞ്ഞിനു തോന്നി.

പൂച്ച ചവിട്ടുപടിയിൽ കയറിയിരുന്നപ്പോൾ അയാൾ ചോദിച്ചു.

പൂച്ചക്കുറിഞ്ഞി പുന്നാരക്കുറിഞ്ഞി സൂചിയിൽ നൂല്‌ കോർത്തുതരാമോ? ഞാനെന്റെ കീറിയ മുണ്ട്‌ തുന്നട്ടെ.

പൂച്ച ഒന്നുംപറയാതെ എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ പോയി. വൃദ്ധൻ വിഷമിച്ചു.

പിന്നീട്‌ അതുവഴിവന്നത്‌ കുയിൽക്കൂട്ടമായിരുന്നു.

കു….കു….. പാടിവന്ന്‌ അവ മാവിലിരുന്നു. തളിര്‌ തിന്നു രസിച്ചു കൊണ്ടിരുന്നു. കുയിൽപ്പറ്റത്തോട്‌ മീരാക്കുഞ്ഞ്‌ ചോദിച്ചു.

കുയിലുകളെ പുള്ളിക്കുയിലുകളേ, എന്റെ സൂചിയിൽ നൂല്‌ കോർത്തു തരാമോ?

വൃദ്ധൻ ചോദിച്ചതുകേട്ടപ്പോൾ കുയിലുകൾ കൂട്ടത്തോടെ കൂകിക്കൊണ്ട്‌ പറന്നുപോയി.

പിന്നീട്‌ നായ മുറ്റത്തുകൂടി തിരിച്ചു പോയപ്പോൾ കിഴവൻ പറഞ്ഞു.

നായ്‌ക്കുട്ടാ സൂചിയിൽ നൂലു കോർത്തുതന്നാൽ നിനക്കു ഞാനൊരു പട്ടുകുപ്പായം തുന്നിത്തരാം.

നായ മുറ്റത്തുനിന്ന്‌ മീരാക്കുഞ്ഞിനെ നോക്കിക്കുരച്ചു. ആ പട്ടുടുപ്പിട്ടുനടന്നാൽ നീ സുന്ദരനായിരിക്കും. കൂട്ടുകാരും യജമാനനും നിന്നെ ആദരിക്കും.

നായ വൃദ്ധന്റെ സൂചിയിൽ നൂല്‌ കോർത്തുകൊടുത്തിട്ട്‌ പട്ടുടുപ്പു തുന്നിവാങ്ങാൻ അടുത്തിരുന്നു.

Generated from archived content: kattu1_nov20_09.html Author: rajan_muthkunnam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുള്ളിപുലിയ്‌ക്ക്‌ പുള്ളി വന്ന കഥ
Next articleകുരങ്ങച്ചനും കാക്കകളും
മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here