കുട്ടനു കിട്ടി സമ്മാനം

കുട്ടനും കൂട്ടുകാരും കൂടി കച്ചേരി മൈതാനത്ത്‌ ക്രിക്കറ്റ്‌ കളിക്കാൻ പോവുകയായിരുന്നു. വഴിയരികിലെ വീട്ടുമുറ്റത്തുനിന്ന്‌ ഒരു നായ്‌ അവരുടെ നേരെ നോക്കി കുരച്ചു. കുട്ടൻ ഉടനെ ഓടിച്ചെന്ന്‌ ബാറ്റുകൊണ്ട്‌ അടിക്കാനാഞ്ഞപ്പോൾ അവനെ തടുത്തുകൊണ്ട്‌ ശ്രീമോൻ ചോദിച്ചു.

“ആ നായ്‌ നിന്നെയൊന്നും ചെയ്തില്ലല്ലോ. പിന്നെ എന്തിനാ അതിനെ അടിക്കുന്നത്‌?”

കൂട്ടുകാരൻ പറഞ്ഞുതീരുന്നതിനു മുൻപേ ബാറ്റുകൊണ്ടുള്ള അടി പട്ടിയുടെ കാലിൽ കൊണ്ടു. അത്‌ കുരച്ചുകൊണ്ട്‌ ഞൊണ്ടിഞ്ഞൊണ്ടി വീടിനു പിന്നിലേയ്‌ക്കു ഓടിപ്പോയി.

പട്ടിയുടെ കുരകേട്ട്‌ വീടിനുകത്തുനിന്ന്‌ ചിന്നമ്മു മുറ്റത്തേക്കിറങ്ങിവന്നപ്പോൾ പട്ടിയെ പ്രഹരിച്ച്‌ ജേതാവിനെപ്പോലെ നിന്ന കുട്ടനും കൂട്ടുകാരും ഒറ്റയോട്ടം. ചിന്നമ്മു റോഡിലിറങ്ങി നോക്കിയപ്പോൾ ഓടിപ്പോയവരെല്ലാം അയലത്തെ കുട്ടികളാണെന്നറിഞ്ഞു.

“ടിങ്കാ…ടിങ്കാ…” ചിന്നമ്മു വിളിച്ചപ്പോൾ പട്ടി ഞൊണ്ടിക്കൊണ്ട്‌ ഓടിവന്നു. അത്‌ അവളുടെ കാലുകളിലുരുമ്മിയിട്ട്‌ ദയനീയമായി നോക്കി. ടിങ്കന്റെ കാലിലെ പരിക്കു കണ്ടപ്പോൾ ചിന്നമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ ടിങ്കനെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു. അവന്റെ കാൽ വലിച്ചു കുടഞ്ഞു തിരുമ്മുകയും ചെയ്‌തു. ടിങ്കൻ വേദനയോടെ പുളഞ്ഞെങ്കിലും അൽപം കഴിഞ്ഞപ്പോൾ വേദന ശമിച്ചു.

ഏതാനും ദിവസം കഴിഞ്ഞ്‌ കുട്ടൻ തനിയെ റോഡിലൂടെ പോകുന്നത്‌ പടിക്കൽ നിന്ന ടിങ്കൻ കണ്ടു. അവൻ കുരച്ചു. അവന്റെ നിൽപുകണ്ടപ്പോൾ കുട്ടൻ പേടിച്ചോടി. ടിങ്കൻ വിട്ടില്ല. അവൻ കുട്ടന്റെ പിന്നാലെ പാഞ്ഞു. കുട്ടൻ ഉറക്കെ കരഞ്ഞുകൊണ്ട്‌ സർവ്വശക്തിയുമെടുത്തോടി. ടിങ്കന്‌ വാശിയേറി. അവന്റെ കാലിലൊരു കടി കൊടുത്തു. പിന്നെ തിരിഞ്ഞോടി.

കുട്ടന്റെ കരച്ചിലും ടിങ്കന്റെ കുരയും കേട്ട്‌ വഴിയാത്രക്കാർ ചുറ്റും കൂടി. അപ്പോഴേക്കും എന്തെന്നറിയാനായി ചിന്നമ്മുവും റോഡിലേക്കിറങ്ങി വന്നു. അപ്പോൾ അതുവഴി വന്ന കുട്ടന്റെ അച്ഛൻ കുഞ്ഞപ്പൻ ചിന്നമ്മുവിനോടു കയർത്തു.

“പട്ടിയെ കൂട്ടിലിട്ടു വളർത്തണം”.

ചിന്നമ്മുവും വിട്ടില്ല. “വെറുതെ നിന്ന പട്ടിയെ ബാറ്റുകൊണ്ടടിച്ചാലോ? ആരെയാണ്‌ കൂട്ടിലടയ്‌ക്കേണ്ടത്‌? മകനോട്‌ ചോദിക്ക്‌”

കുഞ്ഞപ്പൻ മകന്റെ നേരെ തിരഞ്ഞു. “നേരാണോടാ”?

അവനൊന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ടിരുന്നു. കുഞ്ഞപ്പനു വാസ്‌തവം മനസിലായി. “കളിയായിപ്പോലും ഒന്നിനെയും ഉപദ്രവിക്കരുത്‌ കുട്ടാ…വാ..ആശുപത്രിയിലേക്കു പോകാം.” പിന്നെ അയാൾ ചിന്നമ്മുവിനോട്‌ കെഞ്ചി. “ചിന്നമ്മൂ ക്ഷമിക്ക്‌. കുട്ടൻ ഇനി അങ്ങനെയൊന്നും ചെയ്യില്ല”

കുട്ടൻ കുറ്റബോധത്തോടെ ചിന്നമ്മുവിനെ നോക്കി.

Generated from archived content: unnikatha1_feb24_07.html Author: rajan_moothakunnamorg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസഹായം
Next articleഔദാര്യം
രാജൻ മൂത്തകുന്നം, വാഴേപറമ്പിൽ, കച്ചേരിപ്പടി, നോർത്ത്‌ പറവൂർ - 683 513 മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here