കൃഷിക്കാരന്റെ ചോദ്യം

രാമപുരം ഗ്രാമത്തിൽ കൃഷിക്കാരായിരുന്നു അധികവും. പച്ചക്കറികളും പയറുവർഗ്ഗങ്ങളും കാച്ചിലും ചേനയുമെല്ലാം അവർ കൃഷി ചെയ്‌തുപോന്നു. എന്നാൽ നെൽകൃഷിയായിരുന്നു പ്രധാനം.

പ്ലാവിലും മാവിലും ഫലമായാൽ പക്ഷികൾ വന്ന്‌ ചക്കയും മാമ്പഴവുമെല്ലാം കൊത്തിത്തിന്നും. എന്നാൽ നെൽപ്പാടങ്ങളിലെ കൃഷിശല്യം സഹിക്കവയ്യായിരുന്നു.

ഒരിക്കൽ ഒരു കൃഷ്‌ണപ്പരുന്ത്‌ ഇരതേടി ആകാശത്ത്‌ വട്ടമിട്ടു പറക്കുകയായിരുന്നു. അപ്പോൾ തേന്മാവിൻ കൊമ്പിലിരുന്ന്‌ ഒരു മാടപ്രാവ്‌ മാമ്പഴം കൊത്തിത്തിന്നുന്നതു കണ്ടു. പരുന്ത്‌ പെട്ടെന്ന്‌ താഴേക്ക്‌ പറന്നു. തന്റെ നേരെ പറന്നുവരുന്ന പരുന്തിനെ കണ്ട്‌ പേടിച്ചരണ്ട മാടപ്രാവ്‌ തീറ്റി മതിയാക്കി ആഞ്ഞു പറന്നു. പിന്നാലെ പരുന്തും.

പരുന്ത്‌ ഉറക്കെ വിളിച്ചു പറഞ്ഞു.

“നില്‌ക്കടാ പ്രാവേ…”

കൃഷ്‌ണപ്പരുന്ത്‌ വിളിച്ചതു കേട്ടെങ്കിലും മാടപ്രാവ്‌ നിന്നില്ല. അതു കുറെക്കൂടി വേഗത്തിൽ പറന്നു.

“നിന്നില്ലെങ്കിൽ നിന്നെ ഞാൻ കൊത്തിക്കൊല്ലും.”

കൃഷ്‌ണപ്പരുന്ത്‌ മാടപ്രാവിനെ ഭീഷണിപ്പെടുത്തി.

പരുന്തിന്റെ ആക്രമണത്തിൽ നിന്നു രക്ഷനേടുവാൻ പ്രയാസമാണെന്നു തോന്നിയതിനാൽ മാടപ്രാവ്‌ വയലിലിറങ്ങി നെൽച്ചെടികൾക്കിടയിൽ ഒളിച്ചിരുന്നു.

മാടപ്രാവിനെത്തേടി പാടത്തേക്കിറങ്ങിയ കോപിഷ്‌ഠനും ക്രൂരനുമായ കൃഷ്‌ണപ്പരുന്ത്‌ കൃഷിക്കാരൻ കിളികളെ പിടിക്കാൻ വച്ചിരുന്ന വലയിൽ കുടുങ്ങി. അവന്‌ പരിഭ്രമവും പേടിയും തോന്നി. പരുന്ത്‌ എത്രത്തന്നെ ശ്രമിച്ചിട്ടും വലയിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞില്ല.

വലയിൽ കുടുങ്ങിയ പരുന്തിനെ കണ്ട്‌ കൃഷിക്കാരൻ ചോദിച്ചു.

“ഓ.. നീയോ? നീ നെല്ലും തിന്നു തുടങ്ങിയോ! ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നല്ലേ ചൊല്ല്‌.”

പരുന്ത്‌ താഴ്‌മയോടെ പറഞ്ഞു.

“ഞാൻ ഒരു മാടപ്രാവിനെ പിടിക്കാൻ അതിന്റെ പിന്നാലെ പറന്നതാണ്‌. അതു ഇവിടെയെങ്ങോ പമ്മിയിരിപ്പുണ്ട്‌. അതിനെ തെരഞ്ഞുപിടിക്കാനുളള ശ്രമത്തിനിടയിലാണ്‌ ഞാൻ വലയിൽ അകപ്പെട്ടത്‌. അങ്ങയുടെ നെല്ല്‌ തിന്ന്‌ ഞാൻ കൃഷി നശിപ്പിച്ചിട്ടില്ല.”

കൃഷിക്കാരൻ പരുന്തിനെ നോക്കിച്ചിരിച്ചു. പരുന്ത്‌ പേടിച്ചുവിറച്ചു കൊണ്ട്‌ യാചിച്ചു.

“ഞാൻ അങ്ങേക്ക്‌ യാതൊരു ദ്രോഹവും ചെയ്‌തിട്ടില്ല. എന്നെ വലയിൽ നിന്നെടുത്ത്‌ പോകാൻ അനുവദിച്ചാലും.”

കൃഷിക്കാരൻ പരുന്തിനോട്‌ ചോദിച്ചു.

“എന്തു ദ്രോഹമാണ്‌ ആ മാടപ്രാവ്‌ നിനക്ക്‌ ചെയ്‌തത്‌? പറയൂ….”

ആ ചോദ്യത്തിനു മറുപടി പറയാൻ കൃഷ്‌ണപ്പരുന്തിനു കഴിഞ്ഞില്ല. കൃഷിക്കാരൻ പരുന്തിനെ പിടിച്ചു ചിറകിലെ തൂവലുകൾ പറിച്ചു കളഞ്ഞ്‌ അതിനേയും കൊണ്ട്‌ വീട്ടിലേയ്‌ക്ക്‌ പോയി.

Generated from archived content: unni_nov26.html Author: rajan_moothakunnamorg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎങ്ങനെ ഭാഗിച്ചെടുക്കാം?
Next articleമരുമകളുടെ മറുപടി
രാജൻ മൂത്തകുന്നം, വാഴേപറമ്പിൽ, കച്ചേരിപ്പടി, നോർത്ത്‌ പറവൂർ - 683 513 മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here