കച്ചവടക്കാരനും കഴുതയും

പണ്ടൊരു കച്ചവടക്കാരൻ ഒരു കഴുതയെ വളർത്തിയിരുന്നു. അയാൾ ആ കഴുതയെ ജീവനു തുല്ല്യമാണ്‌ സ്നേഹിച്ചിരുന്നത്‌. തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അവനു കൊടുത്തിട്ടേ അയാൾ ഭക്ഷണം കഴിക്കുമായിരുന്നുളളു. യജമാനനുവേണ്ടി ഭാരമെല്ലാം ചുമന്നിരുന്നത്‌ അവനാണ്‌.

ഒരുദിവസം യജമാനൻ കാഞ്ഞിരംകോട്ട്‌ ചന്തയിൽനിന്ന്‌ ഒരു പട്ടിക്കുഞ്ഞിനെ വാങ്ങിക്കൊണ്ടുവന്നു. നല്ല ചുണയുളള ഒരു പട്ടിക്കുഞ്ഞ്‌!

പട്ടിക്കുഞ്ഞ്‌ വീട്ടിലെത്തിയതോടെ യജമാനന്‌ അവനോടായി കൂടുതൽ സ്നേഹം. അവനെ എന്നും അയാൾ രാവിലെ എണ്ണപുരട്ടി കുളിപ്പിക്കും. മടിയിലിരുത്തി തലോടുകയും ചുടുപാൽ കുടിപ്പിക്കുകയും ചെയ്യും.

കഴുത ഇതൊക്കെ അസൂയയോടെ നോക്കിനിൽക്കാറുണ്ട്‌. ഒരുദിവസം കഴുതയ്‌ക്കൊരു ബുദ്ധിതോന്നിഃ ‘താനും യജമാനനോട്‌ അളവറ്റ സ്നേഹം പ്രകടിപ്പിക്കണം. അപ്പോൾ യജമാനൻ തന്നേയും മടിയിലിരുത്തി ലാളിക്കുകയും നല്ലഭക്ഷണം മതിയാവോളം തരികയും ചെയ്യും.’ കഴുത വിചാരിച്ചു.

പിറ്റേന്ന്‌ വൈകുന്നേരം യജമാനൻ വീട്ടിൽ കയറിവരുന്ന സമയം നോക്കി കഴുത ഗേറ്റിനു മുന്നിൽ കാത്തുനിന്നു. പട്ടിക്കുഞ്ഞ്‌ ഓടി വരുന്നതിനു മുമ്പ്‌ അവൻ യജമാന്റെ അടുത്തേക്ക്‌ വാലാട്ടിക്കൊണ്ട്‌ ഓടിച്ചെന്നു. അവൻ യജമാനനെ നക്കുകയും ഉമ്മവയ്‌ക്കുകയും ചെയ്‌തു. കഴുതയുടെ പെരുമാറ്റം കണ്ട്‌ യജമാനൻ അമ്പരന്നു. ‘ഇതെന്തു കൂത്ത്‌!

ഇങ്ങനെയൊന്നും ഇവൻ പെരുമാറിയിട്ടില്ലല്ലോ!’ അയാൾ അത്ഭുതപ്പെട്ടു.

അപ്പോഴേയ്‌ക്കും കഴുത മുൻകാലുകൾ പൊക്കി യജമാനന്റെ തോളിൽ വച്ചു. അയാൾക്ക്‌ നന്നേ വേദനിച്ചു. അയാൾ ടപ്പേന്ന്‌ പിന്നോട്ടുമാറി. ഒരു മുട്ടൻവടിയെടുത്ത്‌ അവനെ നല്ലവണ്ണമൊന്നു പെരുമാറി. കഴുത നിലവിളിച്ചുകൊണ്ട്‌ പുരയ്‌ക്കുചുറ്റും ഓടാൻ തുടങ്ങി.

വേദനകൊണ്ട്‌ പുളഞ്ഞുകുത്തിയ കഴുതയ്‌ക്ക്‌ ഒരു കാര്യം ബോദ്ധ്യമായിഃ താനൊരിക്കലും പട്ടിക്കുഞ്ഞിനെപ്പോലെ പെരുമാറാൻ പാടില്ലായിരുന്നു.

Generated from archived content: unni_kachavadakkaran.html Author: puthenveli_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎനിക്കെന്റെ വീട്‌
Next articleകൽക്കരിയുണ്ടകൾ
1937 ഡിസംബർ 27-ന്‌ വടക്കൻ പറവൂരിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. ബി.എ .ബി.എഡ്‌ പാസ്സായിട്ടുണ്ട്‌. രണ്ടരവർഷക്കാലം പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ക്ലാർക്കായും 29 വർഷക്കാലം അദ്ധ്യാപകനായും ജോലി ചെയ്‌തു. 1993 മാർച്ചിൽ റിട്ടയർ ചെയ്‌തു. വിദ്യാർത്ഥിയായിരുന്നക്കാലം മുതൽ കവിതകൾ എഴുതുമായിരുന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാലസാഹിത്യസമിതിയുടെ പ്രസിഡന്റാണ്‌. പന്ത്രണ്ടോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, കാട്ടിലെകഥകൾ, കുറുക്കന്റെ സ്‌നേഹം, കഴുതയുടെ തലച്ചോറ്‌ മുതലായവയാണ്‌ മുഖ്യ കൃതികൾ. ആരോഗ്യവകുപ്പിൽ ട്രീറ്റുമെന്റ്‌ ഓർഗനൈസറായിരുന്ന എ.രത്നാഭായിയാണ്‌ ഭാര്യ. വിലാസം “സൗരഭം”, പുത്തൻവേലിക്കര.പി.ഒ., എറണാകുളം Address: Phone: 0484 487014 Post Code: 683 594

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here