ഒരിക്കൽ ഒരു രാജാവ് കൃഷിക്കാരനോട് ചോദിച്ചു. “എന്താ കൃഷിക്കാരാ, നിനക്കു സുഖാണോ, രാജ്യത്തിലെ ജനങ്ങൾക്കൊക്കെ സുഖമാണോ?”
കൃഷിക്കാരൻ പറഞ്ഞു. “എല്ലാവർക്കും സുഖമാണ് തിരുമേനി. കഴിക്കാൻ ആഹാരവും ധരിക്കാൻ വസ്‌ത്രങ്ങളും വസിക്കാൻ വീടുകളും കൂടാതെ ആവശ്യത്തിനു പണവും പണ്ടങ്ങളും എല്ലാവരുടേയും കയ്യിൽ കാണും.
രാജാവ് കൊട്ടാരത്തിൽ മടങ്ങിയെത്തി. മന്ത്രിയെ വിളിച്ച് രഹസ്യമായി കൃഷിക്കാരന്റെ പണവും പണ്ടങ്ങളും കൊണ്ടുവരുവാൻ ആജ്ഞാപിച്ചു.
രണ്ടുദിവസം കഴിഞ്ഞ് രാജാവ് വീണ്ടും കൃഷിക്കാരനെ കണ്ടു. കുശലപ്രശ്‌നങ്ങൾ ചോദിച്ചു. അയാൾ വളരെ ദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു. ”തിരുമേനീ, പ്രജകൾ വളരെ കഷ്‌ടിത്തിലാണ്. ഇവിടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ല. നാട്ടിൽ അക്രമങ്ങളും മോഷണങ്ങളും വർദ്ധിച്ചിരിക്കുന്നു. ജനജീവിതം ദുസ്സഹമായിരിക്കുന്നു.“
അതുകേട്ട രാജാവ് മനസ്സിൽ ഇങ്ങനെ ചിന്തിച്ചു. ഓരോരുത്തരും തന്നിൽക്കൂടിയാണ് മറ്റുളളവരെ കാണുന്നത്. തനിക്കു സുഖമെങ്കിൽ മറ്റുളളവർക്കെല്ലാം സുഖം, തനിക്കു ദുഃഖമെങ്കിൽ മറ്റുളളവർക്കെല്ലാം ദുഃഖം. ഇതാണ് മനുഷ്യസ്വഭാവം.
Generated from archived content: unnikatha_nov04_05.html Author: k_mukundan