രവിശങ്കർ മഹാരാജ്, ഠാക്കൂർമാരോട് മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി. മദ്യം നിശ്ശേഷം ഉപേക്ഷിക്കണമെന്ന് അവരെ ഉപദേശിച്ചു. അങ്ങിനെ ചെയ്യാമെന്നവർ പ്രതിജ്ഞയും ചെയ്‌തു.
കൂട്ടത്തിലൊരാൾ പറഞ്ഞു.
“പ്രതിജ്ഞയെടുത്തെങ്കിലും മദ്യം എന്നെ വിടുന്നില്ല. ഞാനെന്തു ചെയ്യും?”
രവിശങ്കർ അയാളോട് പിറ്റേദിവസം വരാനാവശ്യപ്പെട്ടു.
ആ മദ്യപാനി പിറ്റേദിവസം രവിശങ്കറിന്റെ വീട്ടിലെത്തി. രവിശങ്കർ ഒരു തൂണിനെ കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്നതായി കണ്ടു. രവിശങ്കർ പറഞ്ഞു.
“ഞാൻ വിട്ടാലും ഈ തൂണ് എന്നെ വിടുന്നില്ല. എന്തുചെയ്യും?”
മദ്യപാനിക്ക് പരിഹാസച്ചിരി.
“എന്തു വിഡ്‌ഢിത്തമാണീ പറയുന്നത്? തൂണ് ആരെയെങ്കിലും കെട്ടിപ്പിടിക്കുമോ?”
തൂണിനെ വിട്ട് അദ്ദേഹം പറഞ്ഞു.
“തൂണിന് മനുഷ്യനെ കെട്ടിപ്പിടിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ നിങ്ങൾ വേണ്ടെന്നുവച്ചാൽ മദ്യത്തിന് എങ്ങനെ നിങ്ങളെ പിടിക്കാൻ കഴിയും?”
ആ മദ്യപാനിക്ക് തെറ്റു മനസ്സിലായി.
Generated from archived content: unnikatha_jan29.html Author: k_mukundan