ഭൂമിക്ക് പ്രണയമുണ്ട്;
ജീവൽ തുള്ളികളെ മാറിലണിഞ്ഞ്
പെയ്തുരുകുന്ന മുകിൽ പൂക്കളോട്,
മരുപ്പച്ചകളോട്,
നെഞ്ചിലെ രോമകൂപങ്ങളായുയർന്ന്
പ്രാണവായുവിന്റെ മാരുതൻ തീർക്കുന്ന
മാമരങ്ങളോട്,
ഉദരത്തിലെ ഞരമ്പുകളായ പുഴകളോട്,
വസന്തത്തെ ചങ്കിൽ മുഴക്കുന്ന കിളികളോട്.
ഭൂമി അതിലേറെയും പ്രണയിക്കുന്നു,
അത്യാർത്തിയുടെ മഴുകളാൽ ജഗത്തിന്റെ
നാഭിയെ പിളർക്കുന്ന മനുഷ്യനെ.
അമ്മയുടെ നാഡികളറുത്തവൻ, ചോരയാൽ
ചായങ്ങൾ തേക്കുമ്പോഴും
ജന്മാന്തരങ്ങളുടെ മടിത്തട്ടിനുള്ളിലവൾ
പുതു പുലരികളെ ഗർഭം ധരിക്കുന്നു.