പ്രളയകഥകള്‍

 

രക്ഷ
—–

ആ ഗ്രാമത്തിലെ എല്ലാവരെയും പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തി ബോട്ടില്‍ക്കയറ്റി തുഴയാനൊരുങ്ങുകയായിരുന്നു.. അപ്പോളാണ് ഒരു നിലവിളി കേട്ടത്

”ഞങ്ങളേം കൂടി കൊണ്ടു പോകണേ”

അപ്പുറത്തൊരു കെട്ടിടത്തിന്റെ നിലപ്പുറത്തു നിന്നും കൈയുയർത്തി കേഴുകയായിരുന്നു

പല മതത്തിലും പെട്ട ദൈവങ്ങള്‍…

ഊഴം
——-

ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണത്തിന് വരിനില്‍ക്കുകയായിരുന്നു ദിനേശന്‍. മൂന്നു നില വീടും കാറുകളും പ്രളയത്തില്‍ നശിച്ചു പോയതായിരുന്നു. തന്റെ ഊഴമെത്തിയപ്പോളേക്കും ഭക്ഷണപ്പൊതി തീര്‍ന്നു പോയെന്ന് ഒരു ഞെട്ടലോടെ ദിനേശന്‍ തിരിച്ചറിഞ്ഞു.. നാലു നേരമായി വല്ലതും കഴിച്ചിട്ട്…

”നിനക്ക് കിട്ടീല അല്ലേ മോനേ… സാരല്യ ഇതു വച്ചോ…”

കേട്ടു പരിചയമുള്ള ശബ്ദം.. തൊണ്ട വറ്റി നിന്ന് ദിനേശന്‍ തിരിച്ചറിഞ്ഞു.

താന്‍ വൃദ്ധസദനത്തിലാക്കിയ അച്ഛന്‍..

അപ്പോള്‍ വിറക്കുന്ന കൈകള്‍ കൊണ്ട് ഭക്ഷണപ്പൊതി നീട്ടിപ്പിടിച്ച അച്ഛന്റെ കണ്ണുകളില്‍ നിന്ന് ഒരു തിളക്കം പ്രളയമായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..

ശേഷം
——

വെള്ളം കയറിയ വീട്ടിലിരുന്ന് പരമേശ്വരന്‍ മാഷ് വിയര്‍ത്തു…

മക്കളൊക്കെ വിദേശത്താണ്.. പഠിപ്പിച്ചു വിട്ട വിദ്യാര്‍ഥികളില്‍ പലരും വലിയ ഉദ്യോഗക്കാരാണ്. മാഷ് ഓരോരുത്തരെയായി ഫോണില്‍ വിളിച്ചു.

ബി സി
ഔട്ട് ഓഫ് റേഞ്ച്
സ്വിച്ചിഡ് ഓഫ്
ഇപ്പോള്‍ പ്രതികരിക്കുന്നില്ല…

അപ്പോളാണ് വാതില്‍ക്കല്‍ ഒരു മുട്ട്… അരക്കൊപ്പം വെള്ളത്തില്‍ വാതില്‍ തുറന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍

”ഇറങ്ങ് മാഷേ വേഗം… ഞാന്‍ തോണി കൊണ്ടുവന്നിട്ടുണ്ട്…”

മങ്ങിത്തുടങ്ങിയ വെളിച്ചത്തില്‍ മാഷ് തിരിച്ചറിഞ്ഞു… കേശു. ക്ലാസില്‍ കണക്ക് നോട്ടിന്റെ പേജുകീറി തോണിയുണ്ടാക്കിയതിന് തന്റെ കയ്യില്‍ നിന്ന് പൊതിരെ തല്ലു വാങ്ങിയ
ഒന്നിനും കൊള്ളാത്തവന്‍.

കേശുവിന്റെ ബലിഷ്ഠമായ കൈകളില്‍ പിടിച്ച് തോണിയില്‍ കയറിയപ്പോള്‍ ഓര്‍മ്മകള്‍ ഒരു കുത്തൊഴുക്കായി മാഷെത്തേടി വന്നു.

മതം
—-

വള്ളത്തില്‍ കയറിയ എല്ലാരോടും

വെള്ളം ചോദിച്ചു

നിങ്ങളുടെ മതം ..ജാതി…?

ഓരോരുത്തരും മറ്റുള്ളവര്‍ പറയട്ടെ എന്നു വച്ച് മിണ്ടാതിരുന്നപ്പോള്‍ വെള്ളം കണ്ണുരുട്ടി.

എല്ലാവരും ഒന്നിച്ചു പറഞ്ഞു

മനുഷ്യന്‍… പ്രളയ മതം..

ആണത്തം
——–

ആ നാട്ടില്‍ ഒരാളുണ്ടായിരുന്നു. പഴയ തറവാട്ടുകാരനാണ്. കടം കേറി കുത്തുപാളയെടുത്തു നടക്കുകയാണ്.

ആരെങ്കിലും അറിഞ്ഞ് പത്തോ നൂറോ ദാനമായിക്കൊടുത്താല്‍ മൂപ്പര്‍ വേണ്ടെന്ന് പറയും

പകരം കടം വാങ്ങും. തിരിച്ചു കൊടുക്കയുമില്ല. അതിലൊരാണത്തമുണ്ടത്രെ..

സൂക്ഷിപ്പ്
——–

പുഴ കൊണ്ടു വന്നിട്ട ബോര്‍ഡുകള്‍ നോക്കി

കടല്‍ തലതല്ലിച്ചിരിച്ചു

പട്ടിയുണ്ട് സൂക്ഷിക്കുക

അതിക്രമിച്ച് കടക്കുന്നത് ശിക്ഷാര്‍ഹം

പരസ്യം പതിക്കരുത്

ഇത് പൊതുവഴിയല്ല..

അന്യര്‍ക്ക് പ്രവേശനമില്ല

അനുവാദം കൂടാതെ അകത്തു കടക്കരുത്

ക്യാമ്പ്
—–
ദുരിതാശ്വാസ ക്യാമ്പിന് സ്ഥലം തിരഞ്ഞു നടക്കുകയായിരുന്നു

മണിച്ചിത്രതാഴിട്ട് പൂട്ടിയിട്ടുണ്ട് ഇന്റന്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍

ഇരട്ടത്താഴിട്ട് പൂട്ടിയിട്ടുണ്ട് സിബിഎസ് സി സ്കൂള്‍

പൂട്ടാത്ത ഗെയിറ്റും മുറികളും കൊണ്ട് മാടി വിളിച്ചു മനുഷ്യ വിലാസം എല്‍ പി സ്കൂള്‍

ബന്ധങ്ങള്‍
———–

വെള്ളത്തില്‍ നിന്ന് അയാളെ വാരിയെടുത്ത യുവാവിനെ അയാള്‍ക്കറിയില്ലായിരുന്നു.. ക്യാമ്പില്‍ പുതപ്പുമായെത്തിയ പെണ്‍കുട്ടി അയാളുടെ ആരുമല്ലായിരുന്നു. മൂന്ന് നേരം ഭക്ഷണവും വെള്ളവുമെത്തിച്ച ആളുകളെയൊന്നും അയാള്‍ക്കറിയില്ലായിരുന്നു.. ചുറ്റും വെള്ളത്തിന്റെ ഇരമ്പല്‍ കേട്ടിരിക്കുമ്പോള്‍ കാണുന്ന ഓരോരുത്തരും തന്റെ കൂടെപ്പിറപ്പുകളാണെന്ന് ഉള്ള് അയാളോട് പറഞ്ഞു കൊണ്ടേയിരുന്നു

ലാഭം
———–
ഓണം ഓഫര്‍

ഒരു പട്ടുസാരി വാങ്ങുമ്പോള്‍

ഒരു റിവര്‍ഫ്രണ്ടേജ് വില്ല സൗജന്യം
——-

അവതാരം
———-

പ്രളയത്തില്‍ കുറെ അവതാരങ്ങളും വിഗ്രഹങ്ങളും ഒലിച്ചുപോയി.. പ്രളയം കഴിഞ്ഞപ്പോഴോ പുതിയ പുതിയ അവതാരങ്ങളും വിഗ്രഹങ്ങളും ലക്ഷ്യങ്ങളും

വഴി
——–

വെള്ളമിറങ്ങിയപ്പോള്‍

മടങ്ങിപ്പോകാന്‍ വഴിയറിയാതെ

കരയുടെ ഭാഷയറിയാത്ത

കുറെ മീനുകള്‍

മാര്‍ബിള്‍ തറകളില്‍

ശ്വാസം പിടിച്ച് കിടന്നു

ലിപി
——–

എല്ലാരും വീട് ഇട്ടെറിഞ്ഞ് പോയപ്പോള്‍ വീട്ടിലെ പൂച്ചയും കൂട്ടിലെ തത്തയും ഒറ്റക്കായി

കൂട്ടിലിരുന്ന് താഴെക്ക് നോക്കുമ്പോള്‍

ആള്‍പ്പൊക്കം വെള്ളവും പൂച്ചയും ഒപ്പം

പൊങ്ങി വരുന്നു..

മരണഭയം കൊണ്ട പൂച്ച എങ്ങിനെയോ കൂടില്‍ പിടിച്ചു കയറി.. അന്നോളം ആരും ഉപയോഗിക്കാത്ത ലിപിയില്‍ തത്തയും പൂച്ചയും സംസാരിച്ചു..

കാണാതെ പഠിച്ച ഭാഷകള്‍ മറന്ന് അവര്‍

പുതിയൊരു ഭാഷയുണ്ടാക്കിയപ്പോള്‍ വെള്ളം താണു തുടങ്ങി.

ഒരുമ
——
ദുരിതാശ്വാസ ക്യാമ്പായി മാറിയിരുന്നു ഒഴിഞ്ഞ വീട്ടിലെ പൂജാമുറി..

ഒരെലി

ഒരു പൂച്ച

ഒരു കീരി

ഒരു പാമ്പ്

ഒരു കോഴി

ഒരു കുറുക്കന്‍

പോര്
——-
വെള്ളത്തിലായിപ്പോയ അവരെ രക്ഷിക്കാന്‍ ഒരു കയര്‍ ഇട്ടു കൊടുത്താല്‍ മതിയായിരുന്നു..
പക്ഷെ എന്റെ കയ്യിലുള്ളത് ഒരു നൂലുണ്ടയായിരുന്നു… അപ്പുറത്തെ വീട്ടുകാരന്‍ കയര്‍ നീട്ടി വിളിക്കുന്നുണ്ട്.. പക്ഷെ വാങ്ങിയാല്‍ എനിക്കതൊരു കുറച്ചിലാവില്ലേ… പിന്നെ അവര്‍ അതും പറഞ്ഞ് മേനി നടിക്കും… വേണ്ട. ഞാര്‍ തട്ടുമ്പുറത്തിട്ട ചകിരിപ്പൊളി തല്ലി കയറു പിരിക്കാന്‍ ഓടി..

സന്ദേഹം
———–
വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുകയാണ് സുഹൃത്ത്..
രക്ഷിക്കണമെന്നുണ്ട്..
പക്ഷെ അവൻ പറയാതെങ്ങിനെ..?

സമം
—–
പ്രളയം വന്നപ്പോള്‍ എല്ലാവര്‍ക്കും ആധാരവും ആധാറും നഷ്ടപ്പെട്ടു.

വഴിയാധാരം..

തമ്മില്‍ ഭേദം
————-

മുങ്ങിത്താഴാന്‍ നില്‍ക്കുമ്പോള്‍ പല കൊടികള്‍ എനിക്കു നേരെ നിണ്ടുവന്നു

ഇതില്‍ പിടിക്കൂ

അതില്‍ പിടിക്കരുത്

അവർ തമ്മില്‍ അടി..

ഗതികെട്ട് ഞാന്‍ പറഞ്ഞു

ഒരു കൊടിയും വേണ്ട ഞാന്‍ മുങ്ങിച്ചത്തോളാം..

പ്രതീക്ഷ
———-

പ്രളയത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയാണ്

കുട്ടി വീട്ടിലേക്ക് ഓടിക്കയറി

അമ്മേ… ഒന്നും പോയിട്ടില്ല.. ഇത്തിരി നനഞ്ഞിട്ടേയുള്ളൂ…

നിറം കലങ്ങിയ കളര്‍ ബോക്സും സ്കൂള്‍ ബാഗുമെടുത്ത് അവന്‍ ഓടി വന്നു.

നോക്കമ്മേ ഞാന്‍ വരച്ച പൂക്കള്‍ക്കൊക്കെ ഒന്നു നിറം മാറിയിട്ടേയുള്ളൂ.. നമുക്ക് എല്ലാം ശരിയാക്കാം…

കിട്ടിയ ഇത്തിരി സ്ഥലത്ത് എല്ലാമെടുത്ത് അവര്‍ ഉണക്കാന്‍ വയ്ക്കുമ്പോള്‍ എല്ലാം മറന്ന് കണ്ണിലെ നനവ് അവന്‍ കാണാതെ തുടച്ച് അമ്മയും പറഞ്ഞു.
അതേ… നമുക്കൊന്നും പറ്റിയിട്ടില്ല… എല്ലാം ഒന്നു നനഞ്ഞിട്ടേയുള്ളൂ… ഒക്കെ നമുക്ക് ശരിയാക്കാം…

നടുക്കടലില്‍
————–

ഗ്രാമത്തിലെ എല്‍ പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ്. കൊണ്ടുവന്നത് തികഞ്ഞില്ലെന്നും ആരോ കടത്തിയെന്നുമൊക്കെപ്പറഞ്ഞ് ക്യാമ്പില്‍ വലിയ ബഹളം അടിപിടി.. ചാനല്‍പ്പട

മതിലിനു പുറത്ത് എച്ചില്‍ ഇലകളില്‍ ഉണ്ടു കൊണ്ടിരുന്ന തെരുവുനായ്ക്കള്‍ പരസ്പരം പറഞ്ഞു.

”ഈ മനുഷ്യര്‍ എന്നും ഇങ്ങനെയാ.. നടുക്കടലില്‍ ചെന്നാലും കലഹിച്ചേ കഴിക്കൂ.”

വാര്‍ത്ത
————

വാതിലടച്ച് വാര്‍ത്ത കാണുകയായിരുന്നു. എവിടെയൊക്കെയോ വെള്ളം കയറിയ വീടുകളും മറിഞ്ഞു വീഴുന്ന മരങ്ങളും നീന്തുന്ന കാറുകളും എല്ലാം കണ്ട്

മൂക്കത്ത് വിരല്‍ വച്ചിരിക്കുമ്പോളാണ്

കാലില്‍ ഒരു നനവ് തട്ടി അയാള്‍ പൊള്ളിയെഴുന്നേറ്റ് ഓടിയത്

മലയാളി
———

”ചേട്ടാ”

”നമ്മുടെ വീട്ടില്‍ വെള്ളം കയറി..”

”എടീ അപ്പുറത്തെ വീട്ടില്‍ വിളിച്ചു ചോദിക്ക്”

”വിളിച്ചു ചേട്ടാ… അവിടെയും കയറിയിട്ടുണ്ട്..”

”എന്നാ കുഴപ്പമില്ല”

വാദം
———

ജലദുരന്തത്തിന്റെ കാരണം പശ്ചിമഘട്ടത്തിലെ അധിനിവേശ പ്രശ്നങ്ങളാണ്..

പരിസ്ഥിതിവാദി

ഓ.. അതാണല്ലേ കാരണം… അപ്പോള്‍ പശ്ചിമഘട്ടത്തെ മുഴുവനായി പൊട്ടിച്ചു തീര്‍ത്താല്‍ പ്രശ്നം തീരില്ലേ???

വികസനവാദി..

ഗതി
——-

പുഴ ഗതി മാറിയതാണെന്ന് മനുഷ്യന്‍

തന്റെ ഗതികേടുകൊണ്ടാണെന്ന് പുഴ

മലയില്‍ ഉരുള്‍പൊട്ടിയതാണ് പ്രശ്നമെന്ന് മനുഷ്യര്‍

ഗതികെട്ടാല്‍ പുലി പുല്ലും തിന്നണമെന്ന് മല

കാഴ്ച
——-

മതിലിനും ഗേറ്റിനുമപ്പുറം ലോകമില്ലാതെ

തന്റെ നാലു ചുവരിലും ഫെയ്സ് ബുക്കിലും വാട്സാപ്പിലും ചാറ്റിങ്ങിലും മുനിഞ്ഞിരുന്ന പലരും എയര്‍ ലിഫ്റ്റിങ്ങിലും തോണികളിലുമാണ് രാജ്യത്തെക്കണ്ടത്

നിരീക്ഷണം
———–

പ്രളയ ദുരിതം കണക്കെടുക്കാന്‍ വന്ന നിരീക്ഷകര്‍ ഹെലിക്കോപ്റ്ററിന്റെ കിളിവാതിലിലൂടെ താഴെ ക്കണ്ടു.

വീടുകളെ വളഞ്ഞ് പുഴ

മരങ്ങളെ പുതപ്പിച്ച് വെള്ളം

എവിടെ നോക്കിയാലും തലങ്ങും വിലങ്ങു മോടുന്ന തോണികള്‍…

അയാള്‍ ട്വിറ്ററില്‍ കുറിച്ചു

വൗ.. ഫന്റാസ്റ്റിക്.. വ്യൂസ്. ഗോഡ്സ് ഓണ്‍ കണ്‍ട്രി

ഡയറി
———

വിശ്വസിച്ച

ധന ആകര്‍ഷണഭൈരവ യന്ത്രം ഫലിച്ചില്ല

ഉറക്കും നൂലും വെറുതെയായി

അത്ഭുത സിദ്ധ മോതിരം വെള്ളത്തില്‍പ്പോയി

ശാന്തി ധ്യാനവും കൂട്ടപ്രാര്‍ത്ഥനയും ഒറ്റപ്പെട്ടു കിടക്കുകയാണ്

ഡിങ്കനോ മായാവിയോ ബാല വീറോ സഹായത്തിനെത്തിയില്ല…

അതുവരെ ഒട്ടും വിശ്വാസമില്ലാതിരുന്ന അപരിചിതരായ മനുഷ്യര്‍ മാത്രമാണ്

തന്നെ രക്ഷിക്കാനെത്തിയതെന്ന്

ഡയറിയിലെങ്കിലും എഴുതാതെ ഉറക്കം വരുന്നില്ല..

ഒഴുക്ക്
——-

പുഴക്കലെ കോവില്‍ വൃത്തിയാക്കാന്‍ വന്നത് ഹൈദ്രോസും തോമായും കൂട്ടരും

പാറമ്മലെപ്പള്ളി വൃത്തിയാക്കാന്‍ വന്നത് സദാശിവനും തോമായും സംഘവും

മലമേലെ പുണ്യാളന്റെ മേട കഴുകിയത് ഹൈദ്രോസിന്റെയും സദാശിവന്റെയും സംഘം. നാട്ടിലെ സ്കൂള്‍ വൃത്തിയാക്കിയത് എല്ലാരും കൂടിച്ചേര്‍ന്ന്.

വെള്ളം കൊണ്ട് കഴുകിയാ ഉണങ്ങാത്ത ഏത് പുതപ്പാ ഉള്ളത്?

മംഗല്യം
———

നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിന്റെ തലേ തലേന്നാളാണ് മഴ കനത്തതും വെള്ളം പൊങ്ങി നാട്ടുകാര്‍ ക്യാമ്പുകളിലേക്ക് പലായനം ചെയ്തതും…

വരനും വധുവും കുടുംബങ്ങളും ക്യാമ്പിലായി… ക്യാമ്പില്‍ കതിര്‍ മണ്ഡപമൊരുങ്ങി. വെള്ളം സാക്ഷിയായി അവനവള്‍ക്ക് മിന്നുകെട്ടി.. ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ കൊണ്ട് എല്ലാവരും ചേര്‍ന്ന് സദ്യയുണ്ടാക്കി. അവള്‍ കരയുകയായിരുന്നതു കണ്ട് ആങ്ങള മുതുകത്ത് തട്ടി..

പ്രളയമോ… പോയി പണി നോക്കാന്‍ പറ.

സ്വാതന്ത്ര്യം
————-

ഒരു നിശ്ചയവുമില്ലാതെ പാതിരാത്രിയിലാണ്

ഡാമുകള്‍ തുറക്കപ്പെട്ട് വെള്ളത്തിന് സ്വാതന്ത്ര്യം കിട്ടിയത്.. ഇന്ത്യയെപ്പോലെത്തന്നെ..

തര്‍ക്കം
——-

അന്നമ്മ ചേടത്തിയും യശോദ ചേച്ചിയും എന്നും തര്‍ക്കമായിരുന്നു. അതിര് കെട്ടിയ വേലിയെപ്പറ്റി.. അതിരില്‍ നില്‍ക്കുന്ന പുളിമരത്തിലെ പുളിയുടെ അവകാശത്തെപ്പറ്റി…

വെള്ളം കയറിയിറങ്ങിപ്പോയി തിരിച്ചെത്തിയപ്പോള്‍ അതിരുമില്ല

പുളിമരവുമില്ല..

നാട്ടുകാര്‍ ചിലര്‍ ചോദിച്ചു

അതിര് ഒന്ന് കെട്ടണ്ടായോ??

ഓ… അതിനി ഇങ്ങനെ കിടക്കട്ടെ.. അല്ലെങ്കിലും അതിരിലൊക്കെ എന്നാ ഇരിക്കുന്നു…

അന്നമ്മ ചേടത്തിയും യശോദ ചേച്ചിയും ഒരേ മുറത്തില്‍ മുരിങ്ങയില ഊരിയിടുന്നതിനിടയില്‍ പറഞ്ഞു.

നില്‍പ്പ്
——-
നിങ്ങള് പോയേപ്പിന്നെ ആകെ പേടിപിടിച്ചു… വെള്ളം കണങ്കാലും മുട്ടും നാഭിയും നെഞ്ചും കവിഞ്ഞു.. തണുത്തൂ വിറച്ചു.. ഇരുട്ടും വെള്ളത്തിന്റെ ഇരമ്പവും മാത്രം… ചട്ടീം കലവുമൊക്കെ ഉള്ളില്‍ കിടന്നു പിടഞ്ഞു.. ശ്വാസം കിട്ടാന്‍ ഞാന്‍ തല പരമാവധി മുകളിലേക്ക് പൊക്കിപ്പിടിച്ചു.. അങ്ങനെ എത്ര ദിവസം ആ നില്‍പ്പെന്നറിഞ്ഞുകൂടാ.. ഒരു പോള കണ്ണടച്ചില്ല… ഇപ്പൊ നിങ്ങളെ കണ്ടപ്പളാ ഒരു സമാധാനമായത്..

വീട് പറഞ്ഞു നിര്‍ത്തി.

രാശി
——-

വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധ്യത, ഗൃഹം വാഹനം എന്നിവ പുതുക്കിപ്പണിയും. നാട്ടുകാരില്‍ നിന്നും സഹായവും സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങളും ലഭിക്കും. ജലയാത്രക്കും വ്യോമയാത്രക്കും യോഗം കാണുന്നു.. പിണങ്ങി നില്‍ക്കുന്നവര്‍ അടുക്കാന്‍ സാധ്യത.

പ്രളയത്തിന്റെ തൊട്ടു മുന്നത്തെ ഞായറാഴ്ച വാരഫലത്തില്‍ വന്നതാ… അച്ചട്ടായിരുന്നു

പ്രവചനം
———–

വന പര്‍‌വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കൊറച്ചൊക്കെ ജാഗരൂഗരായി ഇരിക്കേണ്ടതുണ്ട്.

പ്രമുഖ ജ്യോത്സ്യന്റെ വിഷുഫലപ്രവചനം ഗൗനിച്ചതുകൊണ്ടാണോ പ്രമുഖ ഡാമുകളൊക്കെ കുടുമ വരെ നിറയാന്‍ കാത്തിരുന്നത്.?

കുട്ടിയുടെ ചോദ്യം കേട്ട് രാജാവ് അഴിഞ്ഞു പോയിരുന്ന മുണ്ട് തപ്പിയെടുത്ത് ഉടുത്തു.

ആഗ്രഹം
——

മോന് ഭാവിയില്‍ ആരാകാനാ ആഗ്രഹം??

ഡോക്ടര്‍, എഞ്ചിനീയര്‍, മന്ത്രി???

ദുരിതാശ്വാസ ക്യാമ്പില്‍ ഒരു മൂലക്ക് ഒറ്റക്കിരുന്ന് ഓണപ്പരീക്ഷയെ ധ്യാനിക്കുന്ന കുട്ടിക്കു നേരെ ക്യാമറ തിരിച്ച് റിപ്പോര്‍ട്ടര്‍ ചോദിച്ചു.

വലുതായാല്‍ എനിക്കൊരു തോണിക്കാരനായാല്‍ മതി.. എല്ലാരേം രക്ഷപ്പെടുത്തുന്ന ഒരുശിരന്‍ തോണിക്കാരന്‍

മാറ്റം
——
വെള്ളമിറങ്ങി വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് വാതില്‍ മേല്‍ ഒട്ടിച്ച എക്സ് ഈ വീടിന്റെ ഐശ്വര്യം എന്ന സ്റ്റിക്കര്‍ വലിച്ചു പറിച്ചു കളയുകയായിരുന്നു.

എന്നിട്ട് ചുമരില്‍ അയാള്‍ കരിക്കട്ട കൊണ്ട് വലുതാക്കി എഴുതി.

സഹോദരന്‍ വള്ളവും വള്ളക്കാരും ഈ വീടിന്റെ ഐശ്വര്യം

ദൈവം
——–

ഒറ്റപ്പെട്ടു കിടക്കവേ അവര്‍ ഓരോരുത്തരും അവരുടെതായ സ്വകാര്യ ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടിരുന്നു..

അപ്പോള്‍ അവരൊരു വഞ്ചി വരുന്നതു കണ്ടു.

തലക്കു മുകളില്‍ ഒരു ഹെലിക്കോപ്റ്റര്‍ വന്നു നില്‍ക്കുന്നതു കണ്ടു.

വഞ്ചിക്കാര്‍ ഓരോരുത്തരെയായി കൈ പിടിച്ചു കയറ്റി. ഹെലിക്കോപ്റ്ററില്‍ നിന്നും ഇറങ്ങി വന്നയാള്‍ പലരെയും അതിലേക്ക് കയറ്റി

പുരുഷാരം ആര്‍ത്തുവിളിച്ചു.

ദൈവം… ദൈവം

പ്രണയം
——–

ഒരു ദുരിതാശ്വാസ ക്യാമ്പില്‍ വച്ചാണ് അവര്‍ ആദ്യം കണ്ടത്.. നീണ്ടു നിന്ന മഴയോടൊപ്പം പ്രണയത്തിന്റെ കുമിളകള്‍ പൊട്ടി വിടര്‍ന്നു

അവര്‍ സ്വപ്നം കാണാന്‍ തുടങ്ങി

വീടിനൊരു പേരിടണം പ്രളയഭവനം

കടിഞ്ഞൂല്‍ കുട്ടി ആണാണെങ്കില്‍ പ്രളയന്‍

പെണ്ണാണെങ്കില്‍ പ്രളയ

വയസ്സന്തിയാകുമ്പോള്‍ നമുക്കൊരു ജീവിത കഥ എഴുതണം

പ്രളയകാലത്തെ പ്രണയം

ചോദ്യം
——–

പരീക്ഷക്ക് ഒരു ചോദ്യമുണ്ടായിരുന്നു.

നിങ്ങളുടെ പ്രദേശത്ത് പ്രളയത്തെത്തുടര്‍ന്നുണ്ടായ കെടുതികളെക്കുറിച്ച് ഒരു ഉപന്യാസം എഴുതുക

കുട്ടികള്‍ എഴുത്തു തുടങ്ങി… പരീക്ഷ കഴിഞ്ഞുള്ള സമയം കഴിഞ്ഞിട്ടും ഉത്തരപേപ്പറുകള്‍ കുട്ടികള്‍ എഴുത്തു തന്നെ..

അധ്യാപകര്‍ പിന്നെയും സമയം നല്‍കി.കടലാസ് നല്‍കി. കൊടുത്തു കൊടുത്ത് സമയം മൊത്തം കഴിഞ്ഞു…

എഴുത്തു നിര്‍ത്തിന്‍… എഴുത്തു നിര്‍ത്താന്‍

ലോകത്തിലിനി സമയമോ കടലാസോ ബാക്കിയില്ലാതെയായി.. സമയം എന്നൊരു സംഗതിയേ കിട്ടാതായപ്പോള്‍ ലോകമാകെ താളം തെറ്റി.. കുട്ടികള്‍ അപ്പോഴും മഷി വറ്റാതെ എഴുതിക്കൊണ്ടേയിരുന്നു.. പ്രളയം പ്രളയം പ്രളയം

പിറ്റേന്ന്
——-
പ്രളയത്തലേന്ന് അവര്‍ രഹസ്യമായി യോഗം ചേര്‍ന്നു.. പ്രധാന നേതാവ് വിഷയം അവതരിപ്പിച്ചു

പ്രളയമാണ് വരുന്നത്…നന്നായി കലങ്ങും

കലക്കു വെള്ളത്തില്‍ നന്നായി മീന്‍ പിടിക്കാം

ആരും ഇറങ്ങുന്നതിന് മുമ്പ് നമുക്ക് പിടിക്കണം

വലയെടുക്കുവിന്‍

ചൂണ്ടയെടുക്കുവിൻ..

അനുയായികള്‍ കലവറയിലേക്ക് പാഞ്ഞു

യാത്ര
——-

ശിഷ്യന്‍.

ഗുരോ പുര കത്തുമ്പോള്‍ വാഴവെട്ടണമെന്നല്ലേ..?

ഗുരു.

അതേ… നാടു കത്തുമ്പോള്‍ വീണ വായിക്കണം

ശിഷ്യന്‍:

ഗുരോ അപ്പോള്‍ പുര മുങ്ങുമ്പോഴോ??

ഗുരു: അതെപ്പറ്റി ഗവേഷണം നടത്തുന്ന ഒരു സര്‍വ്വകലാശാലയുണ്ട് .. ഒത്തിരി ദൂരെയാണ്.. വിദേശത്താണ്..

ശിഷ്യന്‍: എങ്കില്‍ ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു. ഗുരോ അനുഗ്രഹിച്ചാലും …

ശരി
—–

എന്റെമ്മേടെ ജിമിക്കിക്കമ്മല്‍

എന്റെമ്മ ഊരി ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു.

എന്റച്ഛന്‍ ബ്രാണ്ടി നിര്‍ത്തി ആ പൈസയും ദുരിതാശ്വാസ നിധിക്ക് നൽകി

മുത്തശീടെ വാര്‍ധക്യകാല പെന്‍ഷനും

എന്റെ ഹുണ്ടിക പൊട്ടിച്ചതും

ദുരിതാശ്വാസ നിധിക്ക് നല്‍കി

എല്ലാം ശരിയാവട്ടെ..

കൗതുകം
———

ക്യാമ്പില്‍ ഭക്ഷണപ്പൊതിയുടെ മേല്‍ ഒരു അടയാളമുണ്ടായിരുന്നു

തരുന്നയാള്‍ ഇളിച്ചു കൊണ്ട് കണ്ണുകള്‍ കൊണ്ട് പറഞ്ഞു..

നമ്മുടെ ചിഹ്നം മറക്കണ്ട…

വെള്ളക്കുപ്പിയുടെ പുറത്ത് ഒരാളുടെ ചിരിക്കുന്ന ചിത്രം

തരുന്നയാള്‍ ശ്വാസം കൊണ്ടു പറഞ്ഞു

നമ്മുടെ സ്ഥാനാര്‍ഥി മറക്കണ്ട

തുണി കൊടുക്കുന്നയാള്‍ ഹൃദയം കൊണ്ട് പറയുന്നുണ്ടായിരുന്നു

നിങ്ങളുടെ വിലപ്പെട്ട ഓരോ വോട്ടും…

ഞാന്‍ നില്‍ക്കുന്നത് പ്രളയകാലത്തോ പ്രചരണ കാലത്തോ

ആകെ സംശയമായല്ലോ..

സ്കൂപ്പ്
——–

ന്യൂസ് ഡെസ്കില്‍ നിന്ന് ദ്രോണര്‍ ചോദിച്ചു..

ഏകലവ്യന്‍… എന്താണവിടത്തെ ഇപ്പോഴത്തെ സ്ഥിതി..?

ദ്രോണര്‍ ഇവിടെ കഴുത്തിനൊപ്പം വെള്ളത്തിലാണ് ഞാന്‍ നില്‍ക്കുന്നത്…

ഇനി ഇവിടെ നില്‍ക്കാന്‍ കഴിയില്ല… വെള്ളം പൊങ്ങിക്കൊണ്ടേയിരിക്കുന്നു…

ഏകലവ്യന്‍ മൂക്കറ്റം വരെ പിടിച്ചു നില്‍ക്കൂ… ആര്‍ക്കും കിട്ടാത്ത ദൃശ്യങ്ങള്‍ നമുക്ക് കിട്ടണം… ഏകലവ്യന്‍.. ഏകലവ്യന്‍ ….

ക്ഷമിക്കണം ഏകലവ്യനിലേക്ക് നമുക്ക് അല്പസമയത്തിനകം മടങ്ങിയെത്താം.. ഇപ്പോള്‍ ശകുനി നമ്മളോടൊപ്പം ചേരുന്നു…

ഹലോ… ശകുനി… കേള്‍ക്കാമോ…??

പൂക്കട
——-

പ്രളയമാണെന്ന് കണ്ടപ്പോള്‍ത്തന്നെ പുഷ്പചക്രങ്ങള്‍ അനേകം തന്നെ തയ്യാറാക്കി വച്ചു ആ പൂക്കടക്കാരന്‍

എന്നാല്‍ പിറ്റേന്നു മുതല്‍ ആളുകള്‍ ചോദിച്ചു വന്നത് മുഴുവന്‍ പൂച്ചെണ്ടുകളായിരുന്നു…

പുഷ്പചക്രങ്ങള്‍ എല്ലാം അഴിച്ച് പൂച്ചെണ്ടുകളാക്കി മാറ്റാന്‍ തുടങ്ങി ആ പൂക്കടക്കാരന്‍

പാഠം ഒന്ന്
———-

ഭൂമിയില്‍ മനുഷ്യനൊഴിച്ച് എല്ലാ ജീവികള്‍ക്കും ജന്മനാ തന്നെ നീന്താനറിയാം.. ഉറുമ്പിനും ആനയ്ക്കും വരെ.

.. പരിണാമത്തിന്റെ ഏത് മരുഭൂമിയില്‍ വച്ചാണ് മനുഷ്യനത് നഷ്ടപ്പെട്ടത്.. തിരഞ്ഞു നോക്കണം ഈ പെരുവെള്ളത്തില്‍.

ഉത്തരവ്
———-

ഛെ.. ഈ പ്രളയത്തിനിടക്കാണോ നിങ്ങള്‍ കഥയെഴുതുന്നത്… എ ചോദിച്ചു

ഈ ദുരിതത്തിന് നടുവിലിരുന്ന് നിങ്ങള്‍ക്കെങ്ങനെ കവിതയെഴുതാനായി..? ബി. ചോദിച്ചു

എയോടും ബിയോടുമായി സി ചോദിച്ചു

അപ്പോ നിങ്ങളീ പരസ്പരം തര്‍ക്കിക്കുന്നതോ.. ഇങ്ങനെ തമ്മില്‍ ചളി വാരിയെറിയുന്നതോ??

എ യും ബിയും ഉത്തരം മുട്ടി നിന്നു.പിന്നെ വിക്കി വിക്കിപ്പറഞ്ഞു..

അതേയ്.. അതേയ്.. അതിപ്പോ ..ഞങ്ങളീ നവകേരളം സൃഷ്ടിക്കാന്‍ വേണ്ടി… അതുപോലാണോ കഥയും കവിതയുമൊക്കെ..??

ദുരന്തം
——-

ഭര്‍ത്താവിന്റെ ബുള്ളറ്റിലാണ് സുഗന്ധി ടീച്ചര്‍ ആഗസ്റ്റ് 15 ന് സ്കൂളിലെത്തുന്നത്. അവധി ദിവസങ്ങളില്‍ മാത്രം പുറത്തെടുക്കാറുള്ള പച്ച ചുരിദാറും മാച്ചിങ്ങ് ഓര്‍ണമെന്റ്സും സര്‍വ്വോപരി കഴിഞ്ഞ ദിവസം പാര്‍ലറില്‍ പോയതിന്റെ തിള തിളപ്പും..

സ്റ്റാഫ് മുറിയില്‍ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിക്ക് നല്‍കാനുള്ള തീരുമാനമെടുപ്പാണ്..

സുഗന്ധി ടീച്ചറേ… ടീച്ചര്‍ക്ക് 1756 ആണ് വരുന്നത്.. എഴുതുകയല്ലേ???

സ്റ്റാഫ് സെക്രട്ടറി തലയുയർത്തി

ആയിരം രൂപ എഴുതിയാ മതി..

ഇത്രേം വല്യ പ്രശ്നല്ലേ ടീച്ചറേ… എല്ലാരും രണ്ടു ദിവസത്തെ എഴുതിട്ടുണ്ട്

കഴിഞ്ഞ ആഴ്ച വാങ്ങിയ ആറു പവന്‍ മാലയുടെ പതക്കം മാറിലേക്ക് ഒന്നുകൂടി പിടിച്ചിട്ട് സുഗന്ധിട്ടീച്ചര്‍ കട്ടായം പറഞ്ഞു..

അതേയ്… എന്റെ ആയിരം എഴുതിയാ മതിന്ന് പറഞ്ഞില്ലേ… പ്രളയത്തെക്കാള്‍ വലിയ ദുരിതമാണ് എന്റെ വീട്ടില്‍..

കസേരയില്‍ നിന്നും എഴുന്നേറ്റ് ഒരു കൊടുങ്കാറ്റ് പോലെ സുഗന്ധി ടീച്ചര്‍ സ്റ്റാഫ് റൂമില്‍ നിന്നും പുറത്തേക്കിറങ്ങി..
സ്റ്റാഫ് റൂമില്‍ ഒരു മൗനം കുറെ നേരം പരുങ്ങി നിന്ന് ആരുമറിയാതെ ഊർന്നിറങ്ങി.

ജീന്‍സും ടോപ്പുമിട്ട് കയ്യില്‍ മൊബൈല്‍ ഫോണും അതില്‍ നിന്ന് കാതിലേക്ക് ഇയര്‍ ഫോണും തിരുകിയാണ് അവള്‍‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത്

ഹിയര്‍ ഹെവി ഫ്ലഡ് ബ്രോ

ഐ ആം വെയിറ്റിങ്ങ്

റസ്ക്യൂ ടീം

അകലെയുള്ള സുഹൃത്തിന് ഒരു സന്ദേശമയച്ചു.. അപ്പോളാണ് വീടിനു മുമ്പില്‍ ഒരു തോണി വന്നു നിന്നത്.. രക്ഷാപ്രവര്‍ത്തകരാണ്.. ഷര്‍ടിടാതെ മുഷിഞ്ഞ വേഷവുമായി വന്ന അവരെക്കണ്ട് അവൾ മൊബൈലില്‍ ഫോട്ടോയെടുത്ത് അടിക്കുറിപ്പ് എഴുതി…

കണ്‍ട്രി ഫിഷര്‍മെന്‍ ബ്രോ.. ആന്‍ അഗ്ലി ഏന്‍ഡ് ഹാഫ് നേക്കഡ്… ഫീലിങ്ങ് അഷേമ്ഡ്

വല്ല വിവിധത്തിലും അവന്‍ തോണിയില്‍ കയറി. അറപ്പോടെ അവന്‍ തോണിപ്പടിയിലിരുന്നു. പെട്ടെന്ന് എന്തിലോ ഇടിച്ച തോണി മറിഞ്ഞ് അവള്‍‍ വെള്ളത്തിലേക്ക് വീണ് മുങ്ങിപ്പൊങ്ങി.

അങ്കിള്‍ പ്ലീസ് സേവ് മി…

അപ്പോള്‍ അതേ കറുത്ത കൈകള്‍ അവളെ നീന്തിയെടുത്തു. ആ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ മാലാഖയെക്കണ്ടു.

ഓണം
——-

ഇക്കുറി മാവേലി എങ്ങനെയാ നമ്മുടെ വീട്ടിലേക്ക് വര്വാ.. നെറെ വെള്ളക്കെട്ടും ചളിയുമല്ലേ…?

കുഞ്ഞുമോള്‍ മുത്തശിയോട് ചോദിച്ചു

അപ്പോഴാണ് കയ്യില്‍ ഓണത്തിനുള്ള അരിയും കുഞ്ഞുടുപ്പുമൊക്കെയായി അപരിചിതനായ ഒരാള്‍ മുറ്റത്തേക്കെത്തിയത്..

ഹായ്… മാവേലി… മുത്തശീ ദേ… മാവേലി..

അയാള്‍ കുഞ്ഞുമോളെ നോക്കിച്ചിരിച്ചു. കുഞ്ഞുമോളും.. അപ്പോളത്തെ ആകാശത്തിന് വലിയ ഒരു പൂക്കളത്തിന്റെ ഭംഗിയുണ്ടായിരുന്നു

വാലുകള്‍
——-

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രാത്രിയുടെ മറവില്‍ സാധനങ്ങള്‍ കടത്തുകയായിരുന്നു ഒരു സംഘം. പുറത്ത് ആഹാരത്തിന്റെ എച്ചില്‍ കാത്തിരിക്കുകയായിരുന്ന തെരുവുനായ്ക്കള്‍ അവരെ നോക്കി അര്‍ഥഗര്‍ഭമായി കുരച്ചു. ഒരു നായ മറ്റൊരു നായയോടു പറഞ്ഞു. എത്ര കൊല്ലം കുഴലിലിട്ടാലും മനുഷ്യരുടെ വാലുകല്‍ നിവരില്ലെത്രെ.

ചിറ
—–
എന്താടോ താന്‍ ചിറ നിറയെ വെള്ളം കെട്ടി നിര്‍ത്തി രാത്രി ആരോടും പറയാതെ തുറന്നു വിട്ടെന്നും പറഞ്ഞ് കുടിയാന്മാന്‍ ഇവിടെ വന്ന് പരാതി പറഞ്ഞല്ലോ..

ജന്മി കാര്യസ്ഥനോട് ചോദിച്ചു

അതിപ്പോ… വരും കൊല്ലത്തെ കൃഷിക്ക് വേണ്ടി വെള്ളം കെട്ടി നിര്‍ത്തിയതാ പ്രഭോ… ചിറ പൊട്ടും എന്നായപ്പോളാ തുറന്നു വിട്ടത്.

ഓഹോ… ഭേഷായി.. അവറ്റകളുടെ കൂര പോയതിന് ഖജനാവില്‍ വല്ലതും കൊടുക്കാനുണ്ടോ.?

ഖജനാവ് കാലിയാ പ്രഭോ

എന്നാല്‍ നാട്ടിലെ എല്ലാ കുടിയാന്‍മാരോടും പിരിവെടുക്കാന്‍ കരക്കമ്പി കൊടുത്തോ.. നീയിനി അവറ്റകളോട് വല്ലാതെ ഇടയാന്‍ പോവണ്ട.. പഴയ കാലല്ല.

ശരി പ്രഭോ.

സമയം
—-

പിന്നെ വീടു തുറന്നപ്പോള്‍ ഘടികാരം വല്ലാതെ നനഞ്ഞിരുന്നു. തുടച്ചു ശരിയാക്കിയപ്പോള്‍ സമയം ഒരു പാട് പിറകോട്ടു തിരിഞ്ഞു പോയിരിക്കുന്നു. വെള്ളം കയറി ഭ്രാന്തു പിടിച്ച
അത് വിറച്ച ശബ്ദത്തോടെ വിളിച്ചു പറഞ്ഞത് ഒരു നൂറ്റാണ്ടിന് മുമ്പത്തെ വർഷവും തിയ്യതിയും സമയവും…

ഇനി എല്ലാം പഴയപടിയാവാന്‍ എത്ര കാലം വേണ്ടിവരുമെന്നാലോചിച്ച് ഞാനീ ഗുഹക്കുള്ളിലിരിക്കുന്നു…

ഗതി
—-
പ്രളയ ശേഷം ഉള്ളവന്‍ ഇല്ലാത്തവനായി.

ഇല്ലാത്തവനോ

കൂടുതല്‍ കൂടുതല്‍ ഇല്ലാത്തവനായി

കാഴ്ച
—–

ചന്ദനമഴ കണ്ടു പരസ്പരം കണ്ണീര്‍ തുടച്ചു കൊടുത്ത് ഇരിക്കുമ്പോള്‍ പെട്ടെന്ന് കറന്റ് പോയി. അപ്പോഴാണ് പുറത്തെ പെരുമഴയും

വെള്ളം പൊങ്ങി ഉമ്മറത്തെത്തിയത് കൊച്ചമ്മ അറിഞ്ഞത്..

അയ്യോ ഇനിയിപ്പോ കറന്റ് വരില്ല.. ഇന്നത്തെ ചന്ദന മഴ മുടങ്ങീതു തന്നെ

കുമ്പിള്‍
—–

നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ വന്നതാണ് ജന്മി.

കോരാ… നിനക്കെന്താ നഷ്ടം

അടിയന്റെ ഉള്ള കുമ്പിളും വെള്ളത്തില്‍ പോയി.. ഓണം വന്നാലും ഉണ്ണി പിറന്നാലും ഇനി കുടിക്കാന്‍ കഞ്ഞീം കൂടില്ല..

ജന്മി കാര്യസ്ഥനോട് പറഞ്ഞു

പുഴക്കരികില്‍ കോരന്‍ കുമ്പിളും കഞ്ഞിയും

ശരി.. അടുത്ത ആള്‍ പറയൂ…

കോരന്‍ വിശന്ന വയറിനെ മുഷിഞ്ഞ തോര്‍ത്തുകൊണ്ട് ഒന്നുകൂടി മുറുക്കിക്കെട്ടി.

യുദ്ധം
—–
ഡാം തുറക്കുന്നെന്നറിഞ്ഞ് ചാനലില്‍ നിന്നും പറഞ്ഞയച്ചതാണ് ക്യാമറമാനെ

കുറെ നേരം കാത്തു നിന്നിട്ടും വലിയ ഒഴുക്കില്ല

സാര്‍… ഇവിടെ പ്രളയമൊന്നുമില്ല… ഞാന്‍ മടങ്ങിപ്പോരാനൊരുങ്ങുകയാണ്

ഏയ്.. താങ്കള്‍ കിട്ടാവുന്നത്ര ദൃശ്യങ്ങള്‍ അയക്കൂ.. പ്രളയം ഞാന്‍ ഉണ്ടാക്കിക്കോളാം

ജെ സി ബി
——
ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന ഒരാളുണ്ട് യന്ത്രങ്ങള്‍ക്കിടയിലും

ജെ സി ബി

കുന്നിടിച്ചതും നീയേ

ഉരുള്‍പ്പൊട്ടിയ മണ്ണില്‍ കുടുങ്ങിയവരെ മാന്തിയെടുത്തതും നീയേ

പാഠം
—-

വള്ളത്തിലെ ഇരിപ്പിടങ്ങൾക്കരികിലൊന്നും

എഴുതി വച്ചിട്ടില്ലായിരുന്നു

സ്ത്രീകള്‍

പുരുഷന്മാര്‍.

മുതിര്‍ന്ന പൗരന്മാര്‍

ആണും പെണ്ണും ഒപ്പമിരുന്നപ്പോള്‍

സദാചാരം തുറിച്ചു നോക്കിയില്ല.

പോക്കറ്റടിക്കാര്‍ ഉണ്ടായിരുന്നില്ല

സ്വര്‍ഗം
——
മത്സ്യതൊഴിലാളിയുടെ ആത്മാവ് പരലോകകവാടത്തിലെത്തിയപ്പോള്‍ ദൈവം അവിടെ സ്വര്‍ഗം എന്നെഴുതിയ ബോര്‍ഡുമായി കാത്തു നിന്നിരുന്നു

ആത്മാവില്‍ നിന്നുയരുന്ന കടലിന്റെ സുഗന്ധം ആവോളം നുകര്‍ന്ന് ദൈവം ആഞ്ഞു പുണര്‍ന്നു.. കരഞ്ഞുകൊണ്ട് ദൈവം പറയുന്നുണ്ടായിരുന്നു

എനിക്ക് പോലും കഴിഞ്ഞില്ലല്ലോ

എനിക്ക് പോലും കഴിഞ്ഞില്ലല്ലോ..

പരസ്യം
—–

പത്രത്തിന്റെ ആ പേജില്‍ രണ്ടു പരസ്യമുണ്ടായിരുന്നു

ഇന്നേ ദിവസം എന്റെ മകൾ നന്മയുടെ വിവാഹ സല്‍കാരം ഒഴിവാക്കി ആ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നന്‍കിയിരിക്കുന്നു..

എന്ന്

മനസാക്ഷി

ഇന്നേ ദിവസം നടത്താനിരുന്ന എന്റെ മകന്‍ ദുരയുടെ വിവാഹസല്‍ക്കാരം പ്രളയം മൂലമുള്ള അസൗകര്യങ്ങളാല്‍ മാറ്റി വച്ചിരിക്കുന്നു. അടുത്ത തീയ്യതിയില്‍ കൂടുതല്‍ നന്നായി നടത്തുന്നതായിരിക്കും

എന്ന്

ദുരഭിമാനി

അലര്‍ട്
——

ഓറഞ്ച് അലര്‍ട് കൊടുത്തിരുന്നില്ലേ

ഉവ്വ് സര്‍… ഞാന്‍ നമ്മുടെ ആള്‍ക്കാര്‍ക്കൊക്കെ കൊടുത്തിരുന്നു

റെഡ് അലര്‍ട്ട് കൊടുത്തിരുന്നില്ലേ..?

ഉവ്വ് സാര്‍ ഞാന്‍ നമ്മുടെ ആളുകള്‍ക്കൊക്കെ കൊടുത്തിരുന്നു

അപ്പോൾപ്പിന്നെ ഈ വെള്ളത്തില്‍പ്പെട്ട ആളുകള്‍???

അവരൊക്കെ പൊതുജനങ്ങളാണ് സര്‍…

ശിക്ഷ
——-

ജപിച്ചു കെട്ടിയ ചരട്‌ അഴിഞ്ഞൊലിച്ചുപോയി

അത്ഭുത സിദ്ധി മോതിരം ഊരിയൊലിച്ചുപോയി

ഊതിയ വെള്ളമെവിടെപ്പോയോ ആവോ

വെഞ്ചരിച്ച വീട് മൂടോടെ ഇളകിപ്പോയി

മുങ്ങിത്താഴാന്‍ ഒരുങ്ങുമ്പോള്‍

കച്ചിത്തുരുമ്പു മാത്രം എങ്ങുനിന്നോ ഒഴുകി വന്നു..

ഞാനതില്‍ മുറുകെപ്പിടിച്ചു.

ആശ്വാസം
——-

പ്രളയം വന്നു തല മുകളിലെത്തിയപ്പോള്‍

നേതാവ് പ്രളയം ബാധിക്കാത്ത നഗരത്തിലെ പ്രിന്റിങ്ങ് പ്രസിലേക്ക് ഓടി

റസീപ്റ്റ് ബുക്ക് അടിക്കണം

പ്രളയദുരിതാശ്വാസഫണ്ട് ശേഖരണം

പങ്കെടുക്കുക വിജയിപ്പിക്കുക

ദൃഷ്ടി
——
മലവെള്ളത്തില്‍ ഒഴുകി വന്നതായിരുന്നു കുറുക്കന്‍.. നീന്തി നീന്തി തളര്‍ന്നപ്പോഴും അവന്‍ പാളി നോക്കി
അതാ ഒഴുകി വരുന്നു

ഒരു കോഴിക്കൂട്

കല്പന
——-

കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടന്ന് ദേഹം തണുത്തു വിറക്കാന്‍ തുടങ്ങി.. ഒരു തരത്തില്‍ നീന്തി വീടിന്റെ മേല്‍ക്കൂരയില്‍ കയറിയിരുന്ന് രുദ്രന്‍ വെളിച്ചപ്പാട് ഉറഞ്ഞു വിളിച്ചു

നേവി യേയ്…

പിന്നെ അരയിലുടുത്ത ചെമ്പട്ടഴിച്ച് തലക്കു മുകളില്‍ വീശി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here