ചെറിയ പൊന്നാനി ഒഴുകുന്നു

 

 

മഴ പെയ്തുതോർന്നിട്ടില്ല
തേങ്ങോലകൾ
കരഞ്ഞുതീർന്നിട്ടില്ല.
കാറ്റിനിപ്പോഴും ഉപ്പിന്റെ
ചുവയുണ്ട്.
ചങ്കിലൊരു ഭാരമൊതുക്കി
ചെറിയ പൊന്നാനിയൊരുങ്ങി!

തിരകൾ നുരയുമ്പോൾ
നെഞ്ചുതല്ലി ചോരതുപ്പി
പവിഴപ്പുറ്റുകൾ
ഉടഞ്ഞടർന്നുവീണു.

സൂര്യൻ ഉണരുന്നില്ല,
കിഴക്കിനു ദിശനഷ്ടമാകുന്നു
ചന്ദ്രൻ ഇങ്ങിനിവരില്ലെന്നും
പറഞ്ഞു താരകൾ കണ്ണടച്ചു…

പവിഴദ്വീപുകളിൽ
പരേതാത്മാക്കൾ
പഴികേൾക്കുന്നു
കുരുന്നുകൾ കരയുന്നു
ചെറിയ പൊന്നാനിയിൽ
ചൂരകൾ
അവസാനശ്വാസത്തിനായി
പിടയുന്നു…

ദിശതെറ്റിയ കാറ്റുകരഞ്ഞു
ദിശയില്ലാതലകടൽ
തീരം മാറിയലഞ്ഞു
കടലിന്റെ പൊട്ടുകൾ
മാഞ്ഞുതുടങ്ങി.

വഴിതെറ്റി പണ്ടെന്നോ
വന്നെത്തിയ പിതാക്കളെ,
പൂഴിയിൽ വിണ്ണുതീർത്തവരെ,
മൺകുടിൽകൊണ്ട്
കിനാവുതീർത്ത പ്രപിതാക്കളെ,
മണ്ണടിഞ്ഞ ചരിത്രത്തെയെല്ലാം
ഒരു മാറാപ്പാക്കി
കുരുന്നുകളൊഴുകിത്തുടങ്ങി.

ചക്രവാളം തേടി
ആശാമുനമ്പു തേടി
വിശാലതീരം തേടി
മക്കത്തുപോയ
ഹാജിയാരുടെ വിളിയുംകാത്ത്…
ചെറിയ പൊന്നാനി *
ഒരു പൊങ്ങുതടിയായൊഴുകി!

*കിൽത്തൻ ദ്വീപ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയമഴ
Next articleരാവും പകലും
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English