കവിതയുടെ കർണിവലിന് പട്ടാമ്പിയിൽ തുടക്കം. ഇന്നലെ മുതൽ പരിപാടികൾക്ക് തുടക്കമായി. ഈ വർഷവും തീർത്തും വ്യത്യസ്തമായ ഒരു വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട് വൈവിധ്യപൂർണമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി 23 മുതൽ 26 വരെ നടക്കുന്ന കാർണിവൽ നാലാം സംഗമത്തിൽ ഇന്ന് മുതലാണ് കവിതാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ളത്. കവിതയിൽ പ്രാന്തവത്കരിക്കപ്പെട്ട ഇടങ്ങൾക്കാണിത്തവണത്തെ ഫോക്കസ്സ്. കേരളത്തിലെ വിവിധ സ്കൂളുകളിൽനിന്നും കോളേജുകളിൽ നിന്നുമായി നൂറിലധികം കുട്ടികൾ സ്റ്റുഡന്റ്സ് കാർണിവലിൽ പങ്കെടുക്കുന്നു. നാല്പതു ഹയർ സെക്കണ്ടറി അധ്യാപകർ കാർണിവലിൽ കോഴ്സിന്റെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികൾ, കവികൾ, അംഗപരിമിതർ തുടങ്ങിയവരും പ്രതിനിധികളായി പങ്കെടുക്കുന്നു. മുൻ വർഷങ്ങളിൽ മുഴുവൻ പേർക്കും മുഴുവൻ ദിവസവും താമസസൗകര്യവും പരിമിതമായ യാത്രക്കൂലിയും നൽകി പരമാവധി കവികളെ കാർണിവലിൽ മുഴുവൻ ദിനങ്ങളിലും പങ്കാളികളാക്കിയിരുന്നു. ഈ വർഷം പ്രളയാനന്തര സാഹചര്യത്തിലെ സാമ്പത്തിക പരിമിതികൾ മൂലം മുൻ വർഷങ്ങളിലെ പോലെ മുഴുവൻ പേർക്കും താമസ സൗകര്യം ഏർപ്പെടുത്താനും യാത്രക്കൂലി നൽകാനും കഴിയാത്ത സാഹചര്യമുണ്ട്.അതിനാൽ രണ്ട് ഫോക്കസ്സുകൾ മാത്രം ഉൾപ്പെടുത്തി മറ്റ് സമയങ്ങളിൽ കവിതകൾക്കായി ഒരു പൊതു അവതരണ സെഷനുകൾ ഒരുക്കുകയാണു ചെയ്യുന്നത്. എല്ലാ കവി സുഹൃത്തുക്കളും തങ്ങൾക്ക് സൗകര്യമുള്ള ദിവസങ്ങളിൽ സ്വമേധയാ കാർണിവലിന് എത്തിച്ചേരണമെന്നും സെഷനുകളിൽ സജീവമായി പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു
Home പുഴ മാഗസിന്