91ാമത് ഓസ്‌കാര്‍ വേദിയിൽ മികച്ച ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട് വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യ പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഹ്രസ്വചിത്രം ‘പിരിഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്’. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ഗ്രാമത്തിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.
റായ്ക്ക സെഹ്താബ്ച്ചി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഇന്ത്യക്കാരി ഗൂണീത് മോംഗയുടെ സിഖ്യ എന്റര്‍ടെയിന്‍മെന്റാണ്. ലോസ് ആഞ്ചസിലെ ഓക്‌വുഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പാഡ് പ്രൊജക്റ്റിന്റെ ഭാഗമായാണ് ചിത്രം ഒരുക്കിയത്. അദ്ധ്യാപികയായ മെലിസ ബെര്‍ട്ടനായിരുന്നു പ്രൊജകറ്റിന് പിനില്‍.
ഡല്‍ഹി നഗരത്തിന്റെ പ്രാന്തപ്രദേശമായ ഹാപൂര്‍ എന്ന ഗ്രാമത്തില്‍ ആര്‍ത്തവത്തിനായി സ്ത്രീകള്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന് ഇതിവൃത്തമായത്. ആര്‍ത്തവം അശുദ്ധിയായി കണ്ടിരുന്ന ഹാപൂറിലെ വീടുകളില്‍ പാഡുകള്‍ വില്‍ക്കാന്‍ സ്ത്രീകളെ രംഗത്ത് ഇറക്കുക എന്നതായിരുന്നു പാഡ് പ്രൊജകറ്റ് ലക്ഷ്യമിട്ടത്. ആര്‍ത്തവത്തോടുള്ള പുരുഷമാരുടെ മനോഭാവം തുറന്ന് കാണിക്കാനും ചിത്രത്തിനായി.