നൂറ്റയാറുപേർക്ക് ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ. ആറ് പേർക്ക് പത്മവിഭൂഷൺ, ഒമ്പത് പേർക്ക് പത്മഭൂഷൺ, 91 പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ. ഒ.ആർ.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ ലഭിച്ചു. മലയാളിയായ ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാൾ ഉൾപ്പെടെ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു.
അപ്പുക്കുട്ട പൊതുവാളിന് പുറമെ മലയാളികളായ സി.ഐ. ഐസക്ക്, എസ്.ആർ.ഡി. പ്രസാദ്, ചെറുവയൽ കെ. രാമൻ എന്നിവർക്ക് പദ്മശ്രീ ലഭിച്ചു. സാഹിത്യ – വിദ്യാഭ്യാസ മേഖലയിലെ സംഭാവനയ്ക്കാണ് സി.ഐ. ഐസക്കിന് പുരസ്കാരം. കായിക മേഖലയിലെ സംഭാവനകൾക്ക് എസ്.ആർ.ഡി. പ്രസാദിനും കാർഷിക മേഖലയിലെ സംഭാവനകൾക്ക് ചെറുവയൽ കെ രാമനും പദ്മശ്രീ ലഭിച്ചു.